
പരാജയമായി സൂപ്പര്‍ സബ്
നിയമം പ്രകാരം ടോസിന് മുന്‍പ് ടീമിലെ സൂപ്പര്‍ സബിനെ ക്യാപ്റ്റനാണ് പ്രഖ്യാപിക്കേണ്ടത്. പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാത്ത ആളായിരിക്കണം സൂപ്പര്‍ സബ്. ഫുട്‌ബോള്‍ മാതൃകയില്‍ കളിക്കിടെ ഗ്രൗണ്ടിലെ ഒരു താരത്തെ പിന്‍വലിച്ച് പകരം സൂപ്പര്‍ സബിനെ ഇറക്കാന്‍ ഇരു ടീമുകള്‍ക്കും നിയമം അനുവാദം നല്‍കി. മത്സരത്തിന്റെ ഏതു സമയത്തും ക്യാപ്റ്റന് സൂപ്പര്‍ സബിനെ കളിപ്പിക്കാം.

ഇതേസമയം, ക്രിക്കറ്റിലെ പന്ത്രണ്ടാമന്‍ എന്ന ആശയത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു സൂപ്പര്‍ സബ്. കാരണം ഗ്രൗണ്ടില്‍ പകരമെത്തുന്ന സൂപ്പര്‍ സബിന് ബാറ്റു ചെയ്യാം, ബൗള്‍ ചെയ്യാം, ഫീല്‍ഡ് ചെയ്യാം, വേണമെങ്കില്‍ വിക്കറ്റും കാക്കാം. ഇതേസമയം, ഏതു കളിക്കാരന് പകരമാണോ സൂപ്പര്‍ സബ് ഇറങ്ങുന്നത്, ആ താരം ബാറ്റു ചെയ്‌തെങ്കില്‍ സൂപ്പര്‍ സബായി ഇറങ്ങുന്നയാള്‍ക്ക് ബാറ്റു ചെയ്യാന്‍ അനുവാദമില്ല.
ബൗളിങ്ങിന്റെ കാര്യത്തിലും ചിത്രമിതുതന്നെ. തിരിച്ചുകയറും മുന്‍പ് താരം ബൗളിങ് ക്വോട്ട പൂര്‍ത്തിയാക്കിയെങ്കില്‍ സൂപ്പര്‍ സബിന് ബൗള്‍ ചെയ്യാന്‍ അവസരം കിട്ടില്ല.

എന്തുകൊണ്ട് സൂപ്പർ സബ് പിന്‍വലിച്ചു?
ക്രിക്കറ്റിനെ കൂടുതല്‍ ചടുലമാക്കാനാണ് സൂപ്പര്‍ സബെന്ന ആശയം ഐസിസി കൊണ്ടുവന്നതെങ്കിലും ടോസ് ജയിക്കുന്ന ടീമിന് അധാര്‍മ്മികമായ ആനുകൂല്യം സമര്‍പ്പിക്കുകയായിരുന്നു ഇത്. കാരണം ടോസ് ജയിക്കുമെന്ന കണക്കുകൂട്ടലിലാണ് ടീമുകള്‍ സൂപ്പര്‍ സബിനെ പ്രഖ്യാപിക്കുന്നത്. ടോസ് ജയിച്ച് ബാറ്റു ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ടീം എപ്പോഴും സ്‌പെഷ്യലിസ്റ്റ് ബൗളറെ സൂപ്പര്‍ സബായി നിലനിര്‍ത്തി.
Also Read: എന്തുകൊണ്ട് ക്രിക്കറ്റ് മത്സരങ്ങള്‍ മഴയത്തു നിര്‍ത്തി വെയ്ക്കുന്നു? കാരണങ്ങള്‍ ഇവ

ഇതുവഴി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളെ തിരിച്ചുവിളിച്ച് അധിക ബൗളറെ നിരയില്‍ കൊണ്ടുവരാന്‍ ടീമുകള്‍ക്ക് കഴിഞ്ഞു. സമാനമായി ടോസ് ജയിച്ച് ഫീല്‍ഡ് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ടീമുകള്‍ എപ്പോഴും സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെ സൂപ്പര്‍ സബായി പ്രഖ്യാപിക്കും. അതായത് റണ്‍സ് ചേസ് ചെയ്യുമ്പോള്‍ ബൗളര്‍ക്ക് പകരം നിരയിലേക്ക് പുതിയൊരു ബാറ്റ്‌സ്മാന്‍ കൂടി കടന്നുവരും. ടോസ് ജയിക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ പദ്ധതികളെല്ലാം — ഒരു തരത്തിലുള്ള ഭാഗ്യപരീക്ഷണം.

എന്തായാലും, ടോസ് നഷ്ടപ്പെടുന്ന ടീമിന് സൂപ്പര്‍ സബിന്റെ ആനുകൂല്യം മിക്കപ്പോഴും ലഭിക്കാറില്ലെന്ന് ഐസിസി വൈകാതെ തിരിച്ചറിഞ്ഞു. ഒരു ടീമിന് മാത്രം അധിക ആനുകൂല്യം നല്‍കുന്നത് വഴി ഏകദിന മത്സരങ്ങളുടെ സന്തുലനം നഷ്ടപ്പെടുന്നത് ക്രിക്കറ്റ് ലോകം കണ്ടു. പുതിയ രീതിക്ക് എതിരെ നാലുപാടു നിന്നും വിമര്‍ശനങ്ങള്‍ ഉയരാന്‍ വലിയ കാലതാമസമെടുത്തില്ല.

Also Read: അറിയുമോ, അംപയര്‍മാര്‍ക്ക് എന്തു പ്രതിഫലമുണ്ടെന്ന്?
ഒടുവില്‍ തീരുമാനം തെറ്റായിരുന്നെന്ന് സമ്മതിച്ച് സൂപ്പര്‍ സബ് നിയമം ഐസിസി മടക്കിപ്പൂട്ടി വെച്ചു. ചരിത്രം ചികഞ്ഞാല്‍ ഇംഗ്ലണ്ടിന്റെ വിക്രം സോളങ്കിയാണ് ഏകദിന ക്രിക്കറ്റിലെ ആദ്യ സൂപ്പര്‍ സബ്. 2005 ജൂലായില്‍ ഇംഗ്ലണ്ട് - ഓസ്‌ട്രേലിയ മത്സരത്തിനിടെ സിമണ്‍ ജോണ്‍സിന് പകരമായിരുന്നു സോളങ്കി ഇറങ്ങിയത്.


Click it and Unblock the Notifications