ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയില്‍ ഉടനീളം കെഎല്‍ രാഹുലും ശിഖര്‍ ധവാനും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിങ്‌സുകള്‍ ഓപ്പണ്‍ ചെയ്തത്. പക്ഷെ, അടുത്ത പരമ്പര മുതല്‍ അവധിയില്‍പ്പോയ രോഹിത് ശര്‍മ്മ തിരിച്ചുവരും. അപ്പോള്‍ ആരെയിറക്കുമെന്നതാണ് ടീം ഇന്ത്യയുടെ ഇപ്പോഴത്തെ തലവേദന. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ ട്വന്റി-20 ലോകകപ്പ് നടക്കാനിക്കുന്നു. ഇതിന് മുന്‍പ് പോരായ്മകളില്ലാത്ത അന്തിമ ഇലവനെ കണ്ടെത്തേണ്ട ഭാരിച്ച ഉത്തരവാദിത്വം ബിസിസിഐ സെലക്ടര്‍മാര്‍ക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും നായകന്‍ വിരാട് കോലിക്കുമുണ്ട്.
കഴിഞ്ഞതവണ ഇംഗ്ലണ്ട് ലോകകപ്പില്‍ സംഭവിച്ചതുപോലുള്ള ആശയക്കുഴപ്പം ആവര്‍ത്തിക്കാന്‍ പാടില്ല. ഓസ്‌ട്രേലിയയിലേക്ക് പോകുമ്പോള്‍ മൂന്നു ഓപ്പണര്‍മാരെ കൂട്ടണോ എന്ന കാര്യത്തിലാണ് ടീം ഇന്ത്യയ്ക്ക് പ്രധാന സംശയം. കഴിഞ്ഞ ഏതാനും പരമ്പരകളിലായി ശിഖര്‍ ധവാന്‍ നിറംമങ്ങി കളിക്കുകയാണ്. എന്നാല്‍ വെള്ളിയാഴ്ച്ച ഇന്ത്യ – ശ്രീലങ്ക മത്സരത്തില്‍ താരം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു.
36 പന്തില്‍ 52 റണ്‍സാണ് പൂനെയില്‍ ധവാന്‍ കുറിച്ചത്. ഏഴു ബൗണ്ടറികളും ഒരു സിക്‌സും ഇതില്‍ ഉള്‍പ്പെടും. തുടക്കത്തില്‍ തട്ടിയും തടഞ്ഞുമാണ് സ്‌കോറിങ് ആരംഭിച്ചതെങ്കിലും താളം കണ്ടെത്താന്‍ ധവാന്‍ ഏറെ സമയമെടുത്തില്ല. ഇതിനിടയില്‍ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ധവാന്‍ ഒരുതവണ എതിരാളികള്‍ക്ക് പിടികൊടുത്തതാണ്.
ആഞ്ചലോ മാത്യൂസിന്റെ ബൗണ്‍സര്‍ കെണിയില്‍ ധവാന്‍ കൃത്യമായി വീണു. പന്തിനെ ഉയര്‍ത്തിയടിക്കാനുള്ള ധവാന്റെ ശ്രമം സ്‌ക്വയര്‍ ലെഗില്‍ നിന്ന ഫീല്‍ഡറിലേക്ക് പറന്നിറങ്ങി. എന്നാല്‍ ദശുന്‍ ഷനകയുടെ കൈകള്‍ ചോര്‍ന്നത് താരത്തെ തുണച്ചു. ഈ സമയം ധവാന്റെ സ്‌കോറാകട്ടെ, ഒരു റണ്‍സും.
എന്തായാലും തുര്‍ന്നടങ്ങോട്ട് ആശങ്ക കൂടാതെയാണ് ധവാന്‍ ബാറ്റുവീശിയത്.
11 ആം ഓവറില്‍ ലെഗ് സ്പിന്നര്‍ സന്ദകന്റെ പന്തില്‍ ക്യാച്ച് നല്‍കി പുറത്താവുമ്പോള്‍ 97 റണ്‍സിന്റെ കൂട്ടുകെട്ട് ധവാന്‍ പടുത്തുയര്‍ത്തിയിരുന്നു. ധവാന്‍ ഫോമിലേക്കുയര്‍ന്ന സ്ഥിതിക്ക് ആരെ കൊള്ളണം, ആരെ തള്ളണമെന്നായിരിക്കും ടീം മാനേജ്‌മെന്റ് ചിന്തിക്കുക. സ്വിങ്ങിനെ അനുകൂലിക്കുന്ന വിദേശ പിച്ചുകളില്‍ ധവാന്റെ അനുഭവപാടവം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന കാര്യമുറപ്പാണ്. എന്നാല്‍ ധവാനെ കളിപ്പിക്കണമെങ്കില്‍ രാഹുലിനെ വീണ്ടും മധ്യനിരയിലേക്ക് കൊണ്ടുവരണം.
ഒന്നുകിൽ മൂന്നാമത്, അല്ലെങ്കില്‍ നാലാമത്. ഈ അവസരത്തില്‍ ടീം ഇന്ത്യയുടെ ബാറ്റിങ് താളം തെറ്റാന്‍ സാധ്യതയേറെ. കാരണം മൂന്നാം നമ്പറില്‍ കോലിയാണുള്ളത്. നാലാം നമ്പറില്‍ ശ്രേയസ് അയ്യറും അഞ്ചാം നമ്പറില്‍ റിഷഭ് പന്തും പതിയെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു തുടങ്ങിയിരിക്കുന്നു. ഈ അവസരത്തില്‍ മധ്യനിരയിലേക്കുള്ള രാഹുലിന്റെ തിരിച്ചുവരവ് കണക്കുകൂട്ടലുകള്‍ തെറ്റിക്കാം.
എന്തായാലും ഈ ആലോചനകളൊന്നും അലട്ടുന്നില്ലെന്നാണ് ശിഖര്‍ ധവാന്‍ മത്സരശേഷം പറഞ്ഞത്. സ്‌ക്വാഡ് ചിത്രത്തില്‍ തിരിച്ചുവരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. തീരുമാനം കോച്ചും നായകനും എടുക്കും. മികച്ച പ്രകടനം പുറത്തെടുത്ത് കളിക്കുക മാത്രമാണ് തന്റെ ദൗത്യമെന്ന് ധവാന്‍ അറിയിച്ചു.
നേരത്തെ, സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് ശിഖര്‍ ധവാന് വിന്‍ഡീസ് പരമ്പര നഷ്ടപ്പെട്ടത്. തുടര്‍ന്ന് ധവാന്റെ ഒഴിവില്‍ കെഎല്‍ രാഹുല്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണറായി. കിട്ടിയ അവസരം കെഎല്‍ രാഹുല്‍ കൃത്യമായി വിനിയോഗിച്ചതോടെയാണ് ധവാന്റെ കാര്യം അനിശ്ചിതത്വത്തിലായത്. മുന്‍പ് ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകള്‍ക്ക് എതിരെ നടന്ന പരമ്പരകളിലും ധവാന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.