ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കെതിരേ മുന്‍ ബാറ്ററും ബംഗാള്‍ താരവുമായ മനോജ് തിവാരി കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്നു. ദേശീയ ടീമിനായി സെഞ്ച്വറി കുറിച്ചിട്ടും തൊട്ടടുത്ത മല്‍സരത്തില്‍ ടീമില്‍ നിന്നും തന്നെ അന്നത്തെ ക്യാപ്റ്റനായിരുന്ന ധോണി ഒഴിവാക്കുകയായിരുന്നുവെന്നും ഇതിന്റെ കാരണം തുറന്നു പറയണമെന്നുമാണ് തിവാരി ആവശ്യപ്പെട്ടത്.
ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനായി 148 മല്‍സരങ്ങളില്‍ നിന്നും 47.86 ശരാശരിയില്‍ 10,195 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കായി 12 ഏകദിനങ്ങളിലാണ് തിവാരി കളിച്ചത്. ഇവയില്‍ നിന്നും 287 റണ്‍സും നേടി.

2011ല്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിനത്തില്‍ സെഞ്ച്വറിയടിച്ചിട്ടും എന്തുകൊണ്ടാണ് ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയതെന്നു ധോണി തുറന്നു പറയണമെന്നാണ് വിരമിച്ച ശേഷമുള്ള ആദരിക്കല്‍ ചടങ്ങില്‍ തിവാരി ആവശ്യപ്പെട്ടത്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെപ്പോലെ ഹീറോയാവാനുള്ള കഴിവ് തനിക്കുണ്ടായിരുന്നുവെന്നും ഇപ്പോള്‍ താരങ്ങളള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ കിട്ടുന്നത് കാണുമ്പോള്‍ ദുഖം തോന്നാറുണ്ടെന്നും തിവാരി പറഞ്ഞിരുന്നു.
ഇതാദ്യമായല്ല ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച ശേഷം ഒരു ഇന്ത്യന്‍ താരം ധോണിക്കെതിരേ രംഗത്തു വരുന്നത്. നേരത്തേയും ചില മുന്‍ കളിക്കാര്‍ ഈ തരത്തില്‍ അദ്ദേഹത്തിനെതിരേ ആഞ്ഞടിച്ചിട്ടുണ്ട്. ആരൊക്കെയാണ് ഈ താരങ്ങളെന്നു നമുക്കു നോക്കാം.
ആദ്യത്തെയാള്‍ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങാണ്. 2011ലെ ഏകദിന ലോകകപ്പില്‍ കിരീടം നേടിയ ശേഷം താനുള്‍പ്പെടെയുള്ള സീനിയര്‍ കളിക്കാരോടുള്ള ധോണിയുടെ സമീപനത്തിലാണ് ഹര്‍ഭജന്‍ അതൃപ്തി പ്രകടിപ്പിച്ചത്. 2021 ഡിസംബറിലായിരുന്നു അദ്ദേഹം വിരമിച്ചത്. ദിവസങ്ങള്‍ക്കകം ധോണിക്കെതിരേ ഹര്‍ഭജന്‍ തുറന്നടിക്കുകയും ചെയ്തു.
400ാം ടെസ്റ്റ് വിക്കറ്റെടുക്കുമ്പോള്‍ എനിക്കു 31 വയസ്സായിരുന്നു. ഈ വയസ്സിനുള്ളില്‍ ഇത്രയും വിക്കറ്റെടുത്തെങ്കില്‍ അടുത്ത 8-9 വര്‍ഷങ്ങള്‍ കൊണ്ട് കുറഞ്ഞത് 100 വിക്കറ്റുകളെങ്കിലും എനിക്കു ലഭിച്ചേനെ. പക്ഷെ എനിക്കു അധികം അവസരങ്ങള്‍ കിട്ടിയില്ല. എന്താണ് സംഭവിച്ചത്? ഞാന്‍ ടീമില്‍ തുടരുന്നതില്‍ ആര്‍ക്കായിരുന്നു പ്രശ്‌നം?
ടീമില്‍ നിന്നൊഴിവാക്കയതിന്റെ കാരണം ക്യാപ്റ്റനായ ധോണിയോടു ചോദിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അത്തരമൊരു ചോദ്യം ചോദിക്കുന്നതില്‍ കാര്യമില്ലെന്നു പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു. കാരണം നിങ്ങള്‍ ചോദ്യം ചോദിച്ചു കൊണ്ടിരിക്കുകയും ആരും മറുപടി നല്‍കാതിരിക്കുകയും ചെയ്യുമ്പോള്‍ അതു വേണ്ടെന്നു വയ്ക്കുന്നതാണ് നല്ലതെന്നും ഭാജി പറഞ്ഞിരുന്നു. ഇന്ത്യക്കു വേണ്ടി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ടി20കളും അദ്ദേഹം കളിച്ചിട്ടുണ്ട്. അവയില്‍ നിന്നും 711 വിക്കറ്റുകളും വീഴ്ത്തി.
മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ഗൗതം ഗംഭീറാണ് വിരമിച്ച ശേഷം ധോണിയെ വിമര്‍ശിക്കുകയും ഇപ്പോഴും അത് തുടരുകയും ചെയ്യുന്ന മറ്റൊരാള്‍. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ നേടിയ ടീമിന്റെ ഭാഗമായിരുന്നു ഗംഭീര്‍. രണ്ടു ഫൈനലുകളിലും ടോപ്‌സ്‌കോററായിട്ടും തനിക്കു മതിയായ ക്രെഡിറ്റ് ലഭിച്ചില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 2011ലെ ലോകകപ്പ് ഫൈനലിലെ ടോപ്‌സ്‌കോറര്‍ താനായിട്ടും ധോണിയുടെ വിജയ സിക്‌സറിനെ ലോകം ഇപ്പോഴും വാഴ്തുന്നതിലും ഗംഭീറിനു അരിശമുണ്ട്.

മാര്‍ക്കറ്റിങും പിആറുമെല്ലാം ഒരു വ്യക്തിയെ മാത്രം ഏറ്റവും വലിയവനായും മറ്റെല്ലാവരും അയാളേക്കാള്‍ ചെറുതാണെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. അണ്ടര്‍ റേറ്റഡായി ആരുമില്ല, എല്ലാം പിആറിന്റെയും മാര്‍ക്കറ്റിങിന്റെയും ഭാഗമാണ്.
രണ്ടു ലോകകപ്പുകളില്‍ നമ്മള്‍ ജയിച്ചത് ഒരാള്‍ കാരണമല്ല, മറിച്ച് ടീം ഒന്നായിട്ടാണ് അതു സാധിച്ചെടുത്തത്. വലിയ ടൂര്‍ണമെന്റ് ജയിക്കാന്‍ ഒരു വ്യക്തിയെക്കൊണ്ടാവില്ല. അങ്ങനെയായിരുന്നെങ്കില്‍ 5-10 ലോകകപ്പുകളെങ്കിലും ഇന്ത്യ നേടുമായിരുന്നെന്നും ധോണിയെ കളിയാക്കി ഗംഭീര്‍ തുറന്നടിച്ചിരുന്നു.
മുന്‍ ഇതിഹാസ ഓപ്പണറും വെടിക്കെട്ട് താരവുമായ വീരേന്ദര്‍ സെവാഗാണ് ധോണിയെ വിമര്‍ശിച്ചിട്ടുള്ള മൂന്നാമത്തെയാള്‍. 2012ല്‍ ധോണി ടീമില്‍ കൊണ്ടുവന്ന റൊട്ടേഷന്‍ പോളിസിയെയാണ് വീരു ചോദ്യം ചെയ്തത്. അന്നു ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഗംഭീര്‍ എന്നിവരെയെല്ലാം ധോണി മാറി മാറി കളിപ്പിച്ചിരുന്നു. ഇവരെല്ലാം സ്ലോ ഫീല്‍ഡര്‍മാരാണെന്നാണ് കാരണമായി ധോണി അന്നു പറഞ്ഞത്.
ടോപ്പ് ത്രീയിലുള്ളവര്‍ സ്ലോ ഫീല്‍ഡര്‍മാരാണെന്നു ധോണി അന്നു പരസ്യമായി പറഞ്ഞപ്പോള്‍ ഞങ്ങളോടു അദ്ദേഹം ഇക്കാര്യം പറയുകയോ, അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഞങ്ങള്‍ ഇതറിഞ്ഞത്. ടീം മീറ്റിങില്‍ ഇതു പറയാതിരുന്ന ധോണി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ടീം മീറ്റിങ്ങില്‍ പറഞ്ഞത് പുതിയ ആളായ രോഹിത് ശര്‍മയെ കളിപ്പിക്കേണ്ടത് ആവശ്യമാണെന്നു മാത്രമായിരുന്നുവെന്നും സെവാഗ് തുറന്നു പറഞ്ഞിരുന്നു.