അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയ്ക്ക് സഞ്ജു സാംസണും സ്‌ക്വാഡിലുണ്ടായിരുന്നു. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച് പരമ്പര കൈക്കലാക്കിയ ടീം ഇന്ത്യ നാലാം മത്സരത്തില്‍ സഞ്ജുവിന് മുന്‍നിരയില്‍ അവസരം നല്‍കി. നായകന്‍ വിരാട് കോലിയെ പോലും അമ്പരപ്പിച്ചായിരുന്നു സഞ്ജുവിന്റെ തുടക്കം.
ക്രീസിലെത്തി ഏറെക്കഴിയും മുന്‍പുതന്നെ സ്‌കോട്ട് കുഗ്ഗലെയ്‌നെ താരം സിക്‌സറിന് പറത്തി. പക്ഷെ അഞ്ച് പന്തുകളുടെ ആയുസ്സു മാത്രമേ സഞ്ജുവിനുണ്ടായുള്ളൂ. അഞ്ച് പന്തില്‍ എട്ടു റണ്‍സുമായി സഞ്ജു മടങ്ങി. എന്നാല്‍ കഥ ഇവിടംകൊണ്ട് തീരുന്നില്ല. മത്സരം സമനിലയിലാണ് പിരിഞ്ഞത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത ന്യൂസിലാന്‍ഡാകട്ടെ ഇന്ത്യയ്ക്ക് മുന്നില്‍ 14 റണ്‍സ് വിജയലക്ഷ്യവും നീട്ടി.
Most Read: കോലിയും സ്മിത്തും ഒന്നല്ല, രണ്ട്.... ചോക്കും ചീസും പോലെയെന്നു വാര്‍ണര്‍
വിരാട് കോലിയും കെഎല്‍ രാഹുലും ചേര്‍ന്നാണ് സൂപ്പര്‍ ഓവറില്‍ ക്രീസിലെത്തിയത്. ഒരു സിക്‌സും ഒരു ഫോറുമടിച്ച കെഎല്‍ രാഹുല്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന തുടക്കം സമ്മാനിച്ചു. എന്നാല്‍ മൂന്നാം പന്തില്‍ രാഹുല്‍ മടങ്ങി. തുടര്‍ന്നെത്തിയതാകട്ടെ സഞ്ജു സാംസണും.
പക്ഷെ ക്രീസില്‍ സഞ്ജുവിന് ചെയ്യാന്‍ കാര്യമായൊന്നുമുണ്ടായിരുന്നില്ല. ചെയ്യേണ്ടതെല്ലാം കോലി ചെയ്തുതീര്‍ത്തു. അവസാന രണ്ടു പന്തുകളില്‍ തുടര്‍ച്ചയായി ബൗണ്ടറികള്‍ അടിച്ചാണ് വിരാട് കോലി ഇന്ത്യയെ വിജയതീരത്തു കൊണ്ടുവന്നത്.
ഒരു പന്തുപോലും നേരിടാന്‍ കിട്ടിയില്ലെങ്കിലും സൂപ്പര്‍ ഓവറില്‍ ഇറങ്ങാന്‍ കഴിഞ്ഞതാണ് കരിയറിലെ അവിസ്മരണീയമായ മുഹൂര്‍ത്തമെന്ന് സഞ്ജു സാംസണ്‍ പറയുന്നു. ടീമിനെ ജയിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസംകൊണ്ടാണ് വിരാട് കോലിയും രോഹിത് ശര്‍മയും ചേര്‍ന്ന് തന്നെ സൂപ്പര്‍ ഓവറില്‍ ഇറക്കിയത്. ഒരു പന്തുപോലും നേരിടാന്‍ കഴിഞ്ഞില്ലെങ്കിലും ഇതു വലിയ നേട്ടമാണ്, സഞ്ജു അറിയിച്ചു.
നിലവില്‍ ഇന്ത്യന്‍ ടീമില്‍ മത്സരം അതിശക്തമാണെന്നും യുവതാരം പറയുന്നു. 2015 -ലാണ് സഞ്ജു സാംസണ്‍ ആദ്യമായി ഇന്ത്യന്‍ ദേശീയ ടീമിന് വേണ്ടി കളിച്ചത്. എന്നാല്‍ കരിയറില്‍ ഇതുവരെ നാലു ട്വന്റി-20 മത്സരങ്ങളിലാണ് താരം പങ്കെടുത്തിട്ടുമുള്ളത്. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനമാണ് എന്നും സഞ്ജു സാംസണിന് മുതല്‍ക്കൂട്ടാവാറ്. 'ഇന്ത്യയ്ക്കായി കളിക്കുകയാണ് എന്റെ ആഗ്രഹം. എന്നാല്‍ ടീമില്‍ മത്സരം അതിശക്തമാണ്. എല്ലാവരും മികച്ച താരങ്ങളാണ്. ഇക്കാരണത്താല്‍ ഞാന്‍ കൂടുതല്‍ അധ്വാനിക്കണം. നിലവാരം ഉയര്‍ത്തണം', സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു.