തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന് തിരിച്ചടിയാകുന്നത് ലേലത്തിലെ പാളിച്ചകളാണെന്ന് മുൻ താരം സുബ്രഹ്മണ്യം ബദ്രിനാഥ്. അൺക്യാപ്പ്ഡ് താരങ്ങളായ പ്രശാന്ത് വീറിനും കാർത്തിക് ശർമ്മയ്ക്കും വേണ്ടി 14.2 കോടി രൂപ വീതം (ആകെ 28.4 കോടി) മുടക്കിയ ചെന്നൈ മാനേജ്‌മെന്റിന്റെ തീരുമാനം അവിശ്വസനീയമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ലേലത്തിൽ കാണിച്ച ഈ മണ്ടത്തരം ടീമിനെ വീണ്ടും പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് എത്തിച്ചിരിക്കുകയാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
IPL 2026: ചെന്നൈ ക്യാമ്പിൽ പുകയുന്ന നായക യുദ്ധം! സഞ്ജു വന്നതിൽ റുതുരാജിന് അസ്വസ്ഥതയെന്ന് വോൺ
"ഇവർക്ക് വേണ്ടി ഇത്രയും തുകയോ?"; ബദ്രിനാഥ് ചോദിക്കുന്നു
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബദ്രിനാഥ് ചെന്നൈയുടെ ലേല തന്ത്രങ്ങളെ കീറിമുറിച്ചത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: "ഇവർ രണ്ടുപേരെയും എടുക്കാൻ ചെന്നൈക്ക് ആരാണ് ഉപദേശം നൽകിയതെന്ന് എനിക്കറിയില്ല. ഇവർ റൺസ് കണ്ടെത്തുകയാണെങ്കിൽ തന്നെ അതൊരു ഭാഗ്യം (Fluke) മാത്രമായിരിക്കും. കൃത്യമായ ഷോട്ട് കളിച്ച് ഇവർ റൺസ് നേടുമെന്ന് എനിക്ക് തോന്നുന്നില്ല. ഇവരുടെ വിലയേക്കാൾ എത്രയോ മടങ്ങ് അധികമാണ് ചെന്നൈ നൽകിയിരിക്കുന്നത്. അർഷ്ദീപ് സിംഗിനെയും ബാർട്ട്ലെറ്റിനെയും പോലുള്ള ബൗളർമാരെ നേരിടാൻ ഇവർക്ക് കഴിയുന്നില്ല. പ്രശാന്ത് വീർ ബാറ്റ് ഉയർത്തുന്നതിന് മുമ്പ് പന്ത് അവനെ കടന്നുപോകുന്നു. ഇത്തരം ബൗളിംഗ് അവർ ജീവിതത്തിൽ നേരിട്ടിട്ടുണ്ടാകില്ല."

"ജെമി ഓവർട്ടണെ എന്തിന് പുറത്താക്കി?"; തന്ത്രങ്ങളെയും വിമർശിക്കുന്നു
ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ജെമി ഓവർട്ടണെ പഞ്ചാബിനെതിരായ മത്സരത്തിൽ പുറത്തിരുത്തിയതിനെയും ബദ്രിനാഥ് വിമർശിച്ചു. ഓവർട്ടണ് പകരം ടീമിലെത്തിയ പ്രശാന്ത് വീറിനെക്കൊണ്ട് ഒരു ഓവർ പോലും ബൗൾ ചെയ്യിക്കാത്തത് എന്ത് തരം തന്ത്രമാണെന്നും അദ്ദേഹം ചോദിക്കുന്നു.
"എം.എസ്. ധോണി എപ്പോഴും പറയുന്ന ആ 'പ്രോസസ്' (Process) ഇവിടെ എവിടെപ്പോയി? ഓവർട്ടണെ മാറ്റി പ്രശാന്തിനെ കൊണ്ടുവന്നു, എന്നിട്ട് ഒരു ഓവർ പോലും നൽകിയില്ല. താഴെ ഇറങ്ങി വന്ന് പ്രശാന്ത് 20 പന്തിൽ 50 അടിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇതൊന്നും മനസ്സിലാക്കാൻ കഴിയുന്നില്ല," ബദ്രിനാഥ് പരിഹസിച്ചു. അഖീൽ ഹൊസൈനെ ഇംപാക്ട് പ്ലെയർ പട്ടികയിൽ പോലും ഉൾപ്പെടുത്താത്തത് ചെന്നൈയുടെ തന്ത്രപരമായ പാളിച്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
IPL 2026: ചെന്നൈയെ തൊട്ടുകളിക്കണ്ട, അവർ തിരിച്ചുവരും! ആരാധകർക്ക് അശ്വിന്റെ ക്ലാസ്, സഞ്ജുവിന് ജീവൻ മരണ പോരാട്ടം
വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിട്ടുകൊണ്ട് ചെന്നൈ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബിയെ നേരിടാൻ ഒരുങ്ങുകയാണ്. ചെന്നൈ അവരുടെ ഏറ്റവും മോശം ഫോമിലാണെങ്കിൽ ആർ.സി.ബി അവരുടെ ഫോമിന്റെ പീക്കിലാണ്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബെംഗളുരുവിനെ വീഴ്ത്തുക അത്ര എളുപ്പമല്ലെങ്കിലും ബാറ്റിങ് കരുത്ത് കാണിച്ചാൽ അത് ഒരിക്കലും അസാധ്യമാകില്ല എന്നാണ് ചെന്നൈയുടെ പ്രതീക്ഷ.
ചെന്നൈ വീണ്ടും പതർച്ചയിൽ!
സഞ്ജു സാംസണും റുതുരാജ് ഗെയ്‌ക്‌വാദും ഓപ്പണിംഗിൽ പരാജയപ്പെടുന്നതും, ഡെത്ത് ബൗളർമാരില്ലാത്തതും ചെന്നൈയെ അലട്ടുന്നുണ്ട്. ഇതിനിടയിൽ ബദ്രിനാഥിനെപ്പോലുള്ള മുൻ താരങ്ങൾ ഉയർത്തുന്ന ഈ വിമർശനങ്ങൾ മാനേജ്‌മെന്റിന് വലിയ തലവേദനയാണ് നൽകുന്നത്. ഇന്ന് ആർസിബിക്കെതിരായ മത്സരത്തിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ചെന്നൈയുടെ തകർച്ച പൂർണ്ണമാകുമെന്നാണ് സൂചന.