സ്വന്തം തട്ടകമായ ചെപ്പോക്കിൽ പോലും തോൽവി ഏറ്റുവാങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് വലിയൊരു ആഭ്യന്തര കലഹത്തിലേക്കാണോ നീങ്ങുന്നത്? ടീമിന്റെ തുടർച്ചയായ പരാജയങ്ങൾക്ക് പിന്നാലെ നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് സഞ്ജു സാംസണിന്റെ സാന്നിധ്യത്തിൽ അസ്വസ്ഥനാണെന്ന വെളിപ്പെടുത്തലുമായി മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണും സൈമൺ ഡള്ളും രംഗത്തെത്തി. രാജസ്ഥാൻ റോയൽസിനെ നയിച്ച് പരിചയസമ്പത്തുള്ള സഞ്ജു ടീമിലെത്തിയത് റുതുരാജിന് വലിയ സമ്മർദ്ദമുണ്ടാക്കുന്നു എന്നാണ് ഇവരുടെ വാദം.
IPL 2026: ചെന്നൈയെ തൊട്ടുകളിക്കണ്ട, അവർ തിരിച്ചുവരും! ആരാധകർക്ക് അശ്വിന്റെ ക്ലാസ്, സഞ്ജുവിന് ജീവൻ മരണ പോരാട്ടം
"റുതുരാജ് ഭീഷണി നേരിടുന്നു!"; മൈക്കൽ വോണിന്റെ ചോദ്യം
ക്രിക്ബസിലെ ചർച്ചയ്ക്കിടെയാണ് മൈക്കൽ വോൺ ഈ വിവാദപരമായ വിഷയം ഉയർത്തിയത്. "നായകൻ ഗെയ്‌ക്‌വാദിന് സഞ്ജുവിൽ നിന്ന് ഭീഷണി തോന്നുന്നുണ്ടോ?" എന്ന വോണിന്റെ ചോദ്യത്തിന് "തീർച്ചയായും" എന്നായിരുന്നു സൈമൺ ഡള്ളിന്റെ മറുപടി.

രാജസ്ഥാനെ അഞ്ച് സീസണുകളിൽ നയിച്ച മികച്ച നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജുവിനെ ചെന്നൈ ടീമിലെടുത്തത് എം.എസ്. ധോണിയുടെ പകരക്കാരനായിട്ടാണെന്ന തോന്നൽ റുതുരാജിനെ തളർത്തുന്നുണ്ടാകാം എന്ന് വോൺ നിരീക്ഷിക്കുന്നു. "റുതുരാജിനെപ്പോലൊരു യുവ നായകന് മുന്നിൽ സഞ്ജുവിനെപ്പോലൊരു സീനിയർ താരത്തെ എത്തിക്കുമ്പോൾ അത് ടീമിന്റെ ഡൈനാമിക്സിനെ ബാധിക്കും. നീ ക്യാപ്റ്റനായി തുടരൂ, പക്ഷേ ഞങ്ങൾ സഞ്ജുവിനെ കൊണ്ടുവരുന്നു എന്ന് മാനേജ്‌മെന്റ് പറയുമ്പോൾ അത് റുതുരാജിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടാകാം," വോൺ കൂട്ടിച്ചേർത്തു.
സമ്മർദ്ദത്തിൽ സഞ്ജുവും; 'സൗത്ത് ബോയ്' തിരിച്ചു വരുമോ?
ചെന്നൈ ജേഴ്‌സിയിൽ ഇതുവരെ സഞ്ജുവിനും താളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആദ്യ രണ്ട് മത്സരങ്ങളിലും ഒറ്റ അക്ക സ്കോറിൽ പുറത്തായ സഞ്ജു വലിയ സമ്മർദ്ദത്തിലാണ്. എന്നാൽ തമിഴ് നാട്ടിലെ ടീമിന് വേണ്ടി കളിക്കുമ്പോൾ മികച്ച പ്രകടനം നടത്തണമെന്ന ആഗ്രഹം സഞ്ജുവിനെ വേട്ടയാടുന്നുണ്ടെന്ന് സൈമൺ ഡള്ള് പറയുന്നു. ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച അതേ ആത്മവിശ്വാസം സഞ്ജു തിരിച്ചുപിടിക്കേണ്ടതുണ്ട്.
IPL 2026: സൂര്യയെ പോലും അമ്പരപ്പിച്ച ബാറ്റിങ്, സോഷ്യൽ മീഡിയയിൽ റിസ്‍വി തരംഗം; ഡൽഹിക്ക് കോളടിച്ചു!
ഐപിഎൽ 2026-ലെ അതിനിർണ്ണായകമായ പോരാട്ടത്തിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ (RCB) നേരിടുമ്പോൾ, ആരാധകർ ഉറ്റുനോക്കുന്നത് സഞ്ജു സാംസണിന്റെ തിരിച്ചുവരവിലേക്കാണ്. തുടർച്ചയായ രണ്ട് തോൽവികളുടെ ഭാരവുമായി ഇറങ്ങുന്ന ചെന്നൈയ്ക്ക്, നായകൻ റുതുരാജ് ഗെയ്‌ക്‌വാദിന് മേൽ സഞ്ജുവിന്റെ സാന്നിധ്യം സമ്മർദ്ദമുണ്ടാക്കുന്നു എന്ന വിദഗ്ദ്ധരുടെ നിരീക്ഷണങ്ങൾക്കിടെ ഈ മത്സരം ജീവൻമരണ പോരാട്ടമാണ്. മറുവശത്ത്, വിരാട് കോഹ്‌ലിയും ഫോമിലുള്ള ദേവ്ദത്ത് പടിക്കലും അടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിരയും ജേക്കബ് ഡഫി നയിക്കുന്ന മെച്ചപ്പെട്ട ബൗളിംഗ് യൂണിറ്റുമായി ആർസിബി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ചെന്നൈയുടെ ദുർബലമായ ഡെത്ത് ബൗളിംഗും സഞ്ജുവിന്റെ ഫോമില്ലായ്മയും മുതലെടുക്കാൻ ബെംഗളൂരു ശ്രമിക്കുമ്പോൾ, അശ്വിൻ സൂചിപ്പിച്ചത് പോലെ യുവതാരങ്ങളുടെ കരുത്തിൽ ചിന്നസ്വാമിയിൽ പഴയ പ്രതാപം വീണ്ടെടുക്കാനാകും റുതുരാജിന്റെയും സംഘത്തിന്റെയും ശ്രമം.
പരിക്കുകളാൽ വലയുന്ന ചെന്നൈ ബൗളിംഗ് നിരയും സഞ്ജു-റുതുരാജ് ഇന്നിംഗ്‌സുകളിലെ പാളിച്ചകളും ചേർന്ന് ടീമിനെ പോയിന്റ് പട്ടികയിൽ പിന്നിലാക്കിയിരിക്കുകയാണ്. അശ്വിൻ ആരാധകരോട് ക്ഷമ ചോദിക്കുന്നുണ്ടെങ്കിലും, വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്ന ഈ 'നായക പോര്' സത്യമാണെങ്കിൽ ചെന്നൈയുടെ പതനം ഇനിയും തുടരുമെന്ന് ഉറപ്പാണ്.