For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനും വീരുവുമടക്കം 3 പേരെ പുറത്താക്കി! ബംഗ്ലാ താരത്തെ ഇടിച്ച് തെറിപ്പിച്ചു- ധോണിയും വിവാദങ്ങളും

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15നായിരുന്നു ധോണി വിരമിച്ചത്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളും ഇതിഹാസ താരവുമായ എംഎസ് ധോണി വിരമിച്ചിട്ട് ഇന്നേക്കു ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു വൈകീട്ടോടെ ക്രിക്കറ്റ് പ്രേമികളെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ഇന്ത്യന്‍ കുപ്പായമഴിക്കുന്നതായി പ്രഖ്യാപിച്ചത്. ധോണിക്കു പിന്നാലെ ഓള്‍റൗണ്ടറും അടുത്ത സുഹൃത്തുമായ സുരേഷ് റെയ്‌നയും വിരമിക്കുന്നതായി അറിയിച്ചിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് റെയ്‌നയുടെയും വിരമിക്കല്‍ പ്രഖ്യാപനം വന്നത്.

2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ധോണി അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ഈ മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തിരുന്നു. വളരെ അപൂര്‍വ്വമായി മാത്രം വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രിക്കറ്റര്‍ കൂടിയാണ് ധോണി. ക്യാപ്റ്റനായിരിക്കെ അദ്ദേഹമുള്‍പ്പെട്ട ചില വിവാദങ്ങള്‍ ഏതൊക്കെയെന്നറിയാം.

 റൊട്ടേഷന്‍ പോളിസി

റൊട്ടേഷന്‍ പോളിസി

ഒരുപിടി യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വന്ന ക്യാപ്റ്റനെന്ന നിലയില്‍ ലോകം മുഴുവന്‍ വാഴ്ത്തുന്ന നായകന്‍ കൂടിയാണ് ധോണി. എന്നാല്‍ സീനിയര്‍ താരങ്ങളുടെ ചില വെട്ടിനിരത്തലുകളുടെ പേരില്‍ അദ്ദേഹം പ്രതിക്കൂട്ടിലുമായിട്ടുണ്ട്. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരെ ടീമില്‍ നിന്നും തഴഞ്ഞതിന്റെ പേരിലായിരുന്നു ധോണി വിവാദനായകനായത്.
2012ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന സിബി സീരീസ് ഏകദിന പരമ്പരയിലായിരുന്നു ധോണി കടുപ്പമേറിയ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടത്. സച്ചിന്‍, സെവാഗ്, ഗംഭീര്‍ എന്നിവര്‍ ഒരുമിച്ച് കളിക്കില്ലെന്നും ഇവരെ പരമ്പരയില്‍ റൊട്ടേറ്റ് ചെയ്യുമെന്നുമായിരുന്നു ധോണിയുടെ വാക്കുകള്‍. ഈ പരീക്ഷണം ദുരന്തത്തിലാണ് കലാശിച്ചത്. എട്ടു മല്‍സരങ്ങളില്‍ മൂന്നേണ്ണത്തില്‍ മാത്രം ജയിച്ച ഇന്ത്യക്കു ഫൈനലിലേക്കു യോഗ്യത നേടാനുമായില്ല.
ഓസീസിനെതിരായ മല്‍സരത്തില്‍ പരാജയപ്പെട്ട ശേഷമായിരുന്നു മൂന്നു സീനിയര്‍ താരങ്ങളും ഇനി ഒരുമിച്ച് ടീമിലുണ്ടാവില്ലെന്നു ധോണി പറഞ്ഞത്. ഫീല്‍ഡില്‍ ഇവര്‍ക്കു വേഗം കുറവാണെന്നും ഇതു കാരണം 20 റണ്‍സെങ്കിലും ടീമിന് അധികമായി വഴങ്ങേണ്ടി വരുന്നതായും അദ്ദേഹം തുറന്നടിക്കുകയായിരുന്നു. എന്നാല്‍ ഇതു സെവാഗ് നിരസിക്കുകയും ചെയ്തിരുന്നു. ധോണിയെന്താണ് പറഞ്ഞതെന്നും മാധ്യമങ്ങളില്‍ എന്തൊക്കെയാണ് വരുന്നതെന്നും എനിക്കറിയില്ല. അടുത്ത ലോകകപ്പ് മുന്നില്‍ കണ്ട് ടീമിനൊപ്പം ഇവിടെയെത്തിയിരിക്കുന്ന യുവതാരങ്ങള്‍ക്കു അവസരം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് ധോണി ഞങ്ങളോടു പറഞ്ഞതെന്നും വീരു വ്യക്തമാക്കിയിരുന്നു.
ധോണിയുടെ അന്നത്തെ തീരുമാനത്തെ ഗംഭീറും 2019ല്‍ വിമര്‍ശിച്ചിരുന്നു. റൊട്ടേഷന്‍ പോളിസി വലിയ മണ്ടത്തരം തന്നെയായിരുന്നു. താരങ്ങള്‍ ക്യാപ്റ്റന്റെ തീരുമാനത്തെ പിന്തുടരേണ്ടവരാണെന്നാണ് ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നത്. റൊട്ടേഷന്‍ പോളിസിയില്‍ ധോണി വിശ്വസിച്ചിരുന്നെങ്കില്‍ അത് അദ്ദേഹവും പിന്തുടരണമായിരുന്നു. ഇന്ത്യ തീര്‍ച്ചയായും ജയിക്കേണ്ട മൂന്നു മല്‍സരങ്ങൡും ധോണി കളിച്ചിരുന്നതായും ഗംഭീര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 വിവാദമായ വാര്‍ത്താസമ്മേളനം

വിവാദമായ വാര്‍ത്താസമ്മേളനം

2016ലെ ഐസിസി ടി20 ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായ ശേഷമുള്ള ധോണിയുടെ വാര്‍ത്താസമ്മേളനം നാടകീയ സംഭവങ്ങള്‍ക്കു വേദിയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ഭാവിയെക്കുറിച്ച് ഒരു ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം ധോണിയെ ചൊടിപ്പിക്കുകയായിരുന്നു. ഈ ചോദ്യത്തിനു പിന്നാലെ സാമുവല്‍ ഫെരിസെന്ന മാധ്യമപ്രവര്‍ത്തകനെ ധോണി തന്റെയടുത്തേക്ക് വിളിപ്പിക്കുകയും അടുത്ത് തന്നെ ഇരുത്തിക്കുകയുമായിരുന്നു.
ഫെരിസിനോട് ധോണി അടുത്തിരുത്തിയ ശേഷം ചോദിച്ചത് ഇങ്ങനെയായിരുന്നു.
ധോണി- ഞാന്‍ വിരമിക്കുകയാണോ നിങ്ങള്‍ക്കു വേണ്ടത്?
ഫെരിസ്- നോ, നോ.
ധോണി- ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനാണെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്. ഇന്ത്യക്കു വേണ്ടി കളികക്കാന്‍ കഴിയുന്ന മകനോ, സഹോദരനോ നിങ്ങള്‍ക്കുണ്ടോയെന്നു എനിക്കു പറയാന്‍ സാധിക്കുന്നില്ല. ഞാന്‍ അയോഗ്യനാണെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?
ഫെരിസ്- ഇല്ല
ധോണി- എന്റെ ഓട്ടം എങ്ങനെയുണ്ട്?
ഫെരിസ്- നല്ല വേഗതയുണ്ട്
ധോണി- 2019ലെ ലോകകപ്പ് വരെ എനിക്കു ക്രിക്കറ്റില്‍ തുടരാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
ഫെരിസ്- യേസ്, തീര്‍ച്ചയായും
ധോണി- എങ്കില്‍ നിങ്ങള്‍ക്കു ഉത്തരം ലഭിച്ചിരിക്കുകയാണ്.

തോളില്‍ കൈവച്ച് ചിരിച്ചുകൊണ്ടാണ് ധോണി ഇവയെല്ലാം ചോദിച്ചതെങ്കിലും അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തെ ഒരു വിഭാഗം വിമര്‍ശിക്കുകയും ശരിയായില്ലെന്നു അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

 മുസ്തഫിസുറിനെ ഇടിച്ചുതെറിപ്പിച്ചു

മുസ്തഫിസുറിനെ ഇടിച്ചുതെറിപ്പിച്ചു

2015 ജൂണില്‍ മിര്‍പൂരില്‍ നടന്ന ഒരു ഏകദിന മല്‍സരത്തിനിടെ ധോണിയും ബംഗ്ലാദേശിന്റെ അരങ്ങറ്റക്കാരനായ പേസര്‍ മുസ്തഫിസുര്‍ റഹ്മാനും തമ്മിലുള്ള ഏറ്റുമുട്ടലും വിവാദമായിരുന്നു. ഇന്ത്യയുടെ റണ്‍ചേസിനിടെ 25ാം ഓവറിലായിരുന്നു സംഭവം. 308 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ലഭിച്ചത്. മുസ്തിഫുറിന്റെ ഓവറില്‍ മിഡ് ഓഫിലേക്ക് ഷോട്ട് കളിച്ച് ധോണി സിംഗിളിനായി ഓടി. ഇതിനിടെ മുസ്തഫിസുര്‍ ധോണിയുടെ റണ്ണിങ് തടസ്സപ്പെടുത്തുന്ന തരത്തില്‍ വഴിയില്‍ വന്ന് നില്‍ക്കുകയായിരുന്നു. ധോണി ഓട്ടം തുടരുകയും തനിക്കു തടസ്സമായി നിന്ന മുസ്തഫിസുറിന് കൈമുട്ട് കൊണ്ട് ഇടിച്ചു മാറ്റുകയുമായിരുന്നു. മുസ്തഫിസുര്‍ തെറിച്ചുപോവുകയും ചെയ്തു. തുടര്‍ന്ന് അംപയര്‍ ഇടപെട്ടപ്പോള്‍ ധോണി ഒരു ചിരിയോടെ ഇതിനോടു പ്രതികരിക്കുകയും ചെയ്തു. മല്‍സരശേഷം ധോണിക്കു 75 ശതമാനം മാച്ച് ഫീ പിഴയായി ചുമത്തിയിരുന്നു.മുസ്തഫിസുറിന് 50 ശതമാനമാണ് പിഴയായി അടയ്‌ക്കേണ്ടി വന്നത്.

Story first published: Sunday, August 15, 2021, 20:17 [IST]
Other articles published on Aug 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+