
പ്രഥമ സീസണില്‍ ധോണി എങ്ങനെയാണ് സിഎസ്‌കെ ടീമിലേക്കു വരുന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഐപിഎല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമന്‍. 22 യാണ്‍സ് പോഡ്കാസ്റ്റില്‍ ഗൗരവ് കപൂറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയുമധികം തുക അന്നു ധോണിക്കു വേണ്ടി എന്തു കൊണ്ട് ചെലവഴിക്കാന്‍ കഴിഞ്ഞുവെന്നും രാമന്‍ വിശദീകരിക്കുന്നു.
പ്രഥമ ഐപിഎല്ലില്‍ മിക്ക ടീമുകള്‍ക്കും അവരുടെ നാട്ടുകാരായ ഐക്കണ്‍ താരങ്ങളുണ്ടായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് സൗരവ് ഗാംഗുലി, മുംബൈ ഇന്ത്യന്‍സിന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റോയല്‍ ചാലഞ്ചേ്‌സ് ബാംഗ്ലൂരിന് രാഹുല്‍ ദ്രാവിഡ്, കിങ്‌സ് ഇലവന്‍ പഞ്ചാബിന് യുവരാജ് സിങ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വീരേന്ദര്‍ സെവാഗ് എന്നിവരായിരുന്നു ഐക്കണ്‍ താരങ്ങളായത്.

എന്നാല്‍ സ്വന്തം നാടായ റാഞ്ചിയില്‍ നിന്നും ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയില്ലാത്തതിനാല്‍ ധോണിക്കു ഐക്കണ്‍ താരമാവാന്‍ അവസരം ലഭിച്ചില്ല. ഇതാണ് സിഎസ്‌കെയ്ക്കു നേട്ടമായത്. മറുഭാഗത്ത് സിഎസ്‌കെയ്ക്കും തമിഴ്‌നാട്ടുകാരനായ ഒരു ഐക്കണ്‍ താരത്തെ ചൂണ്ടിക്കാണിക്കാന്‍ ഉണ്ടായിരുന്നില്ല. ഇതോടെയാണ് സിഎസ്‌കെയുടെ നോട്ടം ധോണിയിലെത്തിയത്.
പിന്നീടൊന്നും ആലോചിക്കേണ്ടി വന്നില്ല. 12 കോടിയോളം നല്‍കി സിഎസ്‌കെ ധോണിയെ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നു. തങ്ങളുടെ ഐക്കണ്‍താരവും ക്യാപ്റ്റനുമായി സിഎസ്‌കെ അദ്ദേഹത്തെ നിയമിക്കുകയും ചെയ്തുവെന്നു രാമന്‍ വിശദമാക്കി. ഇതോടെ ധോണിയുടെ 'ഹോം ടീമായി' ചെന്നൈ മാറിയെന്നും അദ്ദേഹം പറയുന്നു.

അന്നു ഐക്കണ്‍ താരത്തിന് ഒരു നിശ്ചിത ശമ്പളം തീരുമാനിച്ചിരുന്നില്ല. ടീമിലെത്തിയ ഏറ്റവും വിലപിടിപ്പുള്ള താരത്തേക്കാള്‍ 15 ശതമാനം കൂടുതല്‍ ഐക്കണ്‍ താരത്തിനു നല്‍കണമെന്ന നിര്‍ദേശമാണ് വച്ചിരുന്നത്. സ്വന്തമായി ഐക്കണ്‍ താരമില്ലാത്തതിനാല്‍ കാര്യമായ സമ്മര്‍ദ്ദമില്ലാതെ തന്നെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട താരത്തിനു വേണ്ടി ലേലത്തില്‍ രംഗത്തിറങ്ങാന്‍ സിഎസ്‌കെയ്ക്കു സാധിക്കുകയും ചെയ്തു.
ഇതാണ് ധോണിക്കു സിഎസ്‌കെ ടീമിലേക്കുള്ള വഴിയൊരുക്കിയത്. അന്ന് ജിഎസ്ടി പോലുള്ള നികുതികളൊന്നും ഇല്ലാതിരുന്നതിനാല്‍ തന്നെ സിഎസ്‌കെയ്ക്കു കാര്യമായ ബുദ്ധിമുട്ട് നേരിട്ടില്ലെന്നും രാമന്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications