ഈ വര്‍ഷം ക്ലൈമാക്‌സിലേക്കു അടുക്കവെ ടി20 ഫോര്‍മാറ്റിലെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ആര്‍ക്കാവുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. അന്താരാഷ്ട്ര ടി20യില്‍ ചില ശ്രദ്ധേയമായ വ്യക്തിഗത പ്രകടനങ്ങള്‍ ഈ വര്‍ഷം നമുക്കു കാണാന്‍ സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ ഒന്നിലധികം പേര്‍ പുരസ്‌കാരത്തിനു വേണ്ടി മല്‍സരരംഗത്തുണ്ട്.
പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം. ഇന്ത്യന്‍ 360 ബാറ്ററും വെടിക്കെട്ട് താരവുമായ സൂര്യകുമാര്‍ യാദവാണ് ഈ ലിസ്റ്റിലെ ഒരാള്‍. സാധ്യത പട്ടികയിലെ ഏക ഇന്ത്യന്‍ താരവും സ്‌കൈ തന്നെയാണ്.

ഏകദിന ഫോര്‍മാറ്റില്‍ ലോകകപ്പിലടക്കം സൂര്യ ഈ വര്‍ഷം പതറിയെങ്കിലും ടി20യില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. നിലവില്‍ ലോക റാങ്കിങ്ങിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയായ അദ്ദേഹം ഈ വര്‍ഷം ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരവുമാണ്. 18 ടി20കളില്‍ നിന്നും 733 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. രണ്ടു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 155ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റും സ്‌കൈയ്ക്കുണ്ടായിരുന്നു.
ന്യൂസിലാന്‍ഡ് ബാറ്റര്‍ മാര്‍ക്ക് ചാപ്പ്മാനാണ് ടി20 പ്ലെയര്‍ പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള രണ്ടാമത്തെ താരം. ഈ വര്‍ഷം 19 ടി20കളില്‍ കളിച്ചിട്ടുള്ള ഇടംകൈയന്‍ ബാറ്റര്‍ സ്‌കോര്‍ ചെയ്തത് 575 റണ്‍സാണ്. 47നു മുകളില്‍ ശരാശരിയിലാണിത്. 143നു മുകളില്‍ സ്‌ട്രൈക്ക് റേറ്റുമുണ്ടായിരുന്നു. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ചാപ്പ്മാന്‍ ടി20യില്‍ കുറിക്കുകയും ചെയ്തു. ന്യൂസിലാന്‍ഡിനായി ടി20യില്‍ ഈ വര്‍ഷം കൂടുതല്‍ റണ്‍സ് അടിച്ചെടുത്തതും അദ്ദേഹം തന്നെയാണ്.
ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമാായ ഫില്‍ സാള്‍ട്ടാണ് ടി20 പ്ലെയറാവാന്‍ മല്‍സരരംഗത്തുള്ള മൂന്നാമത്തെയാള്‍. വെറും എട്ടു ടി20കളില്‍ മാത്രമേ അദ്ദേഹം ഈ വര്‍ഷം ഇംഗ്ലണ്ടിനായി കളിച്ചിട്ടുള്ളൂ. ഇവയില്‍ രണ്ടു സെഞ്ച്വറിയടക്കം 394 റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു. 169നു മുകളില്‍ സ്‌ട്രൈക്ക് റേറ്റും സാള്‍ട്ടിനുണ്ടായിരുന്നു. 56നു മുകളില്‍ ശരാശരിയിലാണ് 400നടുത്ത് റണ്‍സ് ഇംഗ്ലീഷ് താരം സ്‌കോര്‍ ചെയ്തിരിക്കുന്നത്.

സിംബാബ്‌വെയുടെ സൂപ്പര്‍ താരവും ഓള്‍റൗണ്ടറുമായ സിക്കന്തര്‍ റാസ്സയാണ് ടി20യില്‍ ഈ വര്‍ഷം മിന്നിച്ച് പ്ലെയര്‍ ഓഫ് ദി ഇയറാവാന്‍ മല്‍സരിക്കുന്ന അടുത്തയാൾ. വലംകൈയന്‍ ബാറ്ററായ റാസ്സ 12 ടി20കളിലാണ് കളിച്ചത്. 51.50 ശരാശരിയില്‍ 515 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു.
ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. 150നു മുകളില്‍ സ്‌ട്രൈക്ക് റേറ്റും ഈ വര്‍ഷം ടി20യില്‍ റാസ്സയ്ക്കുണ്ട്. ബാറ്റിങില്‍ മാത്രല്ല ബൗളിങിലും തന്റെ സാന്നിധ്യമറിയിക്കാന്‍ റാസ്സയ്ക്കായിരുന്നു. 12 മല്‍സരങ്ങളിലാണ് താരം ബൗള്‍ ചെയ്തത്. ഇവയില്‍ നിന്നും 17 വിക്കറ്റുകളെടുക്കുകയും ചെയ്തു. ഒരു നാലു വിക്കറ്റ് നേട്ടം ഇതിലുള്‍പ്പെടും.