For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയെ ഇവിടം വരെ എത്തിച്ചു, അഭിമാനനിമിഷം പങ്കുവെച്ച് എംഎസ്‌കെ പ്രസാദ്

മുംബൈ: ഇന്ത്യയ്ക്കായി ആകെ കളിച്ചത് ആറു ടെസ്റ്റ് മത്സരങ്ങളും 17 ഏകദിനങ്ങളും. 2016 സെപ്തംബറില്‍ എംഎസ്‌കെ പ്രസാദിനെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ പലരും പുരികം ചുളിച്ചു. ഇന്ത്യന്‍ ദേശീയ ടീമിനെ തിരഞ്ഞെടുക്കാന്‍ എംഎസ്‌കെ പ്രസാദിന് എന്തു യോഗ്യത? ആക്ഷേപങ്ങള്‍ നാലുപാടും നിന്നെത്തി. എന്തായാലും കഴിഞ്ഞ നാലു വര്‍ഷം എംഎസ്‌കെ പ്രസാദ് സൃഷ്ടിച്ച വിവാദങ്ങള്‍ ചെറുതായിരുന്നില്ല.

വിവാദ നായകൻ

യുവരാജ് സിങ്ങിനെ ഒഴിവാക്കി, സഞ്ജു സാംസണിന് അവസരം കൊടുത്തില്ല, വിജയ് ശങ്കറെ ലോകകപ്പിന് കൂട്ടി എന്നിങ്ങനെ സംഭവബഹുലമായിരുന്നു പ്രസാദിന്റെ ടീം സെലക്ഷന്‍. ഏറ്റവുമൊടുവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന സ്‌ക്വാഡില്‍ ഫോമിലില്ലാത്ത കേദാര്‍ ജാദവിനെ ഉള്‍പ്പെടുത്തിയും ഇദ്ദേഹം വിവാദനായകനായി.

Most Read: സ്മിത്തിനു നന്ദി, ടെസ്റ്റില്‍ കോലി വീണ്ടും രാജാവ്... ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു

പ്രധാന നേട്ടം

എന്തായാലും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും എംഎസ്‌കെ പ്രസാദ് വൈകാതെ പടിയിറങ്ങും. തിരിഞ്ഞുനോക്കുമ്പോള്‍ ടീം ഇന്ത്യയുടെ ഒരു വലിയ നേട്ടത്തില്‍ എംഎസ്‌കെ പ്രസാദിന് അഭിമാനമുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രതിച്ഛായ മാറി. രാജ്യത്തെ പേസ് ബൗളര്‍മാര്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. നിലവില്‍ ഏതൊരു ടീമിനെയും വിറപ്പിക്കാന്‍ പോന്ന പേസ് നിര ഇന്ത്യയ്ക്കുണ്ടെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കി.

കൃത്യമായ ഗൃഹപാഠം

ഈ നേട്ടത്തില്‍ സീനിയര്‍ ടീം, ഇന്ത്യ എ ടീം മാനേജ്മെന്റുകള്‍ക്കൊപ്പം സെലക്ഷന്‍ കമ്മിറ്റിക്കും നിര്‍ണായക പങ്കുണ്ട്. എവേ, ഹോം പരമ്പരകള്‍ക്ക് കൃത്യമായ ഗൃഹപാഠം നടത്തിയാണ് ടീമിനെ തിരഞ്ഞെടുത്തത്. ഓരോ പരമ്പരയിലും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ഒപ്പം ആവശ്യങ്ങളും. ഇക്കാര്യം മുന്‍നിര്‍ത്തി നാളുകള്‍ക്ക് മുന്‍പേ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സെലക്ഷന്‍ കമ്മിറ്റിക്കായി, പ്രസാദ് അഭിപ്രായപ്പെട്ടു.

ശക്തമായ പേസ് നിര

കൂടുതല്‍ യുവതാരങ്ങളെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതാണ് ഇപ്പോഴത്തെ സെലക്ഷന്‍ കമ്മിറ്റിയുടെ പ്രധാന നേട്ടം. അടുത്തകാലത്തായി കൂടുതല്‍ യുവപേസര്‍മാര്‍ ടീം ഇന്ത്യയുടെ ഭാഗമായിട്ടുണ്ട്. ശക്തമായ പേസ് നിരയെ വാര്‍ത്തെടുക്കുന്നതില്‍ രാഹുല്‍ ദ്രാവിഡിന് കീഴിലുള്ള ഇന്ത്യ എ ടീം മാനേജ്മെന്റ് വളരെയേറെ സഹായിച്ചെന്ന് പ്രസാദ് അറിയിച്ചു.

Most Read: ഈ രണ്ടു പേര്‍ ഭാവി ഇന്ത്യന്‍ ടീമിലെ പേസ് വിസ്മയങ്ങള്‍; യുവതാരങ്ങളെ പുകഴ്ത്തി ഇയാന്‍ ബിഷോപ്

ദ്രാവിഡുമായി അടുത്ത ബന്ധം

നിലവില്‍ ഇന്ത്യയുടെ പേസ് വിഭാഗം കുറ്റമറ്റതാണ്; മൂര്‍ച്ചയേറിയതാണ്. സൈഡ് ബെഞ്ചില്‍ പോലും കാണാം മികവേറിയ നിരവധി താരങ്ങള്‍. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി സെലക്ഷന്‍ കമ്മിറ്റി അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. പ്രതിഭയേറിയ താരങ്ങളെ സീനിയര്‍ ടീമിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഇതുവഴി കഴിഞ്ഞു.

കാലാവധി അവസാനിക്കുന്നു.

ദ്രാവിഡിന്റെ നിര്‍ദ്ദേശങ്ങളും വിലയിരുത്തലുകളും സെലക്ഷന്‍ കമ്മിറ്റി മുഖവിലയ്ക്ക് എടുക്കാറുണ്ടെന്ന് പ്രസാദ് വെളിപ്പെടുത്തി. നിലവില്‍ ബെംഗളൂരു ആസ്ഥാനമായ ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ കൂടിയാണ് രാഹുല്‍ ദ്രാവിഡ്.

2015 മുതല്‍ സെലക്ഷന്‍ കമ്മിറ്റി അംഗമാണ് എംഎസ്‌കെ പ്രസാദ്. 2016 -ല്‍ ചെയര്‍മാനായി ഇദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു. അഞ്ചു വര്‍ഷമാണ് സെലക്ടര്‍മാര്‍ക്ക് ബിസിസിഐ ഭരണഘടന അനുവദിച്ചിരിക്കുന്ന കാലാവധി. പ്രസാദിന് പകരം മുന്‍ ഇന്ത്യന്‍ സ്പിന്നറും ടിവി കമന്ററേറ്ററുമായ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്റെ പേര് സെലക്ഷന്‍ കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെടുമെന്ന് സൂചനയുണ്ട്.

Story first published: Thursday, December 5, 2019, 11:43 [IST]
Other articles published on Dec 5, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+