ലോക ക്രിക്കറ്റിലെ എക്കാലത്തെയും തന്ത്രശാലിയായ, കൂൾ ക്യാപ്റ്റന്‍മാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്നയാളാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി. കളിക്കളത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പല മാസ്റ്റര്‍ സ്‌ട്രോക്കുക്കളും ഇപ്പോഴും വാഴ്ത്തപ്പെടാറുണ്ട്.
ദേശീയ ടീമിനോടൊപ്പം രണ്ടു ലോകകപ്പുൾപ്പെടെ മൂന്നു ഐസിസി ട്രോഫികളും ചെന്നൈ സൂപ്പര്‍ കിങ്‌സിനോടൊപ്പം അഞ്ചു ഐപിഎല്‍ ട്രോഫികളും സ്വന്തമാക്കിക്കഴിഞ്ഞ ധോണിയോളം വിജയം കൈവരിച്ച മറ്റൊരു ക്യാപ്റ്റനെ നമുക്കു ചൂണ്ടിക്കാണിക്കാനും സാധിക്കില്ല.

പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ എല്ലായ്‌പ്പോഴും ശരിയായ തീരുമാനങ്ങള്‍ മാത്രമെടുത്തിട്ടുള്ള ക്രിക്കറ്ററായിരുന്നില്ല ധോണിയെന്നതാണ് സത്യം. കളിക്കളത്തില്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും അബദ്ധങ്ങളും സംഭവിച്ചിട്ടുണ്ട്. ഇതു ടീമിനു വലിയ തിരിച്ചടിയായി മാറുകയും ചെയ്തിരുന്നു. ഐപിഎല്ലില്‍ ക്യാപ്റ്റനായിരിക്കെ ധോണിയുടെ ഭാഗത്തു നിന്നുണ്ടായ പ്രധാനപ്പെട്ട ചില മണ്ടത്തരങ്ങള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
ഐപിഎല്ലിന്റെ ഏഴാം സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബുമായുള്ള (പഞ്ചാബ് കിങ്‌സ്) കളിക്കിടെ ധോണിക്കു ഒരു പിഴവ് പറ്റിയിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പിഴവുകളിലൊന്ന് കൂടിയാണിത്. രണ്ടാം ക്വാളിഫയര്‍ മല്‍സരത്തിലായിരുന്നു സംഭവം.
ടോസിനു ശേഷം ഫീല്‍ഡിങ് തിരഞ്ഞെടുത്തതായിരുന്നു ധോണിക്കു പറ്റിയ ആദ്യത്തെ തെറ്റ്. പിന്നീട് അദ്ദേഹത്തിന്റെ ഫിഫന്‍സീവ് ഫീല്‍ഡ് ക്രമീകരണം പഞ്ചാബിനെ 6ന് 226 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലുമെത്തിച്ചു. മറുപടിയില്‍ നന്നായി തുടങ്ങിയ സിഎസ്‌കെ ഒരു സമയത്തു രണ്ടു വിക്കറ്റിനു 67 റണ്‍സെന്ന നിലയിലായിരുന്നു. ഒരോവറില്‍ 10 റണ്‍സ് വീതമായിരുന്നു അപ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്.
എന്നാല്‍ അത്ര ഫോമിലല്ലാത്ത ബ്രെന്‍ഡന്‍ മക്കെല്ലം, രവീന്ദ്ര ജഡേജ, ഡേവിഡ് ഹസ്സി എന്നിവരെയെല്ലാം തന്നേക്കാള്‍ മുമ്പ് ധോണി ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കയച്ചു. മൂന്നു പേരും കൂടി 40 ബോളില്‍ നേടിയത് വെറും 39 റണ്‍സ് മാത്രം. പിന്നീട് ധോണി ബാറ്റ് ചെയ്യാനെത്തിയപ്പോഴേക്കും കളി കൈവിട്ടു പോയിരുന്നു. 24 റണ്‍സിനു സിഎസ്‌കെ കളിയും തോറ്റു.
2015ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ നിര്‍ണായകമായ 19ാമത്തെ ഓവര്‍ സ്പിന്നറായ പവന്‍ നേഗിക്കു നല്‍കിയതായിരുന്നു ധോണിയുടെ മറ്റൊരു മണ്ടത്തരം. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ അഞ്ചു വിക്കറ്റിനു 158 റണ്‍സാണ് നേടിയത്. റണ്‍ചേസില്‍ അവസാനത്തെ രണ്ടോവറില്‍ 30 റണ്‍സായിരുന്നു മുംബൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്.

ആശിഷ് നെഹ്‌റ, മോഹിത് ശര്‍മ എന്നിവര്‍ക്കു അപ്പോള്‍ ഓവറുകള്‍ ബാക്കിയുണ്ടായിട്ടും നേഗിയെ 19ാം ഓവറില്‍ ധോണി പരീക്ഷിക്കുകയായിരുന്നു. ഈ ചൂതാട്ടം വന്‍ ദുരന്തവുമായി മാറി. ഹാര്‍ദിക് പാണ്ഡ്യയും അമ്പാട്ടി റായുഡുവും നേഗിയെ കടന്നാക്രമിച്ചു. മൂന്നു സിക്‌സറുകളാണ് ഹാര്‍ദിക് വാരിക്കൂട്ടിയത്. റായുഡു ഒരു സിക്‌സറും പറത്തി. ഇതോടെ മല്‍സരം സിഎസ്‌കെയില്‍ നിന്നും വഴുതിപ്പോവുകയുമായിരുന്നു.
ഐപിഎല്ലിന്റെ ഒമ്പതാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കളിയില്‍ ആര്‍ അശ്വിനെ ബാറ്റിങില്‍ നാലാം നമ്പറില്‍ പരീക്ഷിച്ചതാണ് ധോണിയുടെ മൂന്നാമത്തെ മണ്ടത്തരം. അന്നു പക്ഷെ അദ്ദേഹം റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനായിരുന്നു. 2016, 17 സീസണുകളില്‍ സിഎസ്‌കെയ്ക്കു വിലക്ക് നേരിട്ടപ്പോഴായിരുന്നു ധോണി പൂനെയിലേക്കു ചേക്കേറിയത്.
138 റണ്‍സിന്റെ വിജയലക്ഷ്യമാണ് പൂനെയ്ക്കു ഹൈദരാബാദ് അന്നു നല്‍കിയത്. രണ്ടു വിക്കറ്റിനു 19 റണ്‍സെന്ന നിലയില്‍ അവര്‍ തുടക്കത്തില്‍ പതറുകയും ചെയ്തു. ഈ സമയത്താണ് തിസാര പെരേരയ്ക്കും തനിക്കും മുമ്പ് അശ്വിനെ നാലാം നമ്പറില്‍ ധോണി ക്രീസിലേക്കു അയച്ചത്. 25 ബോളില്‍ 29 റണ്‍സെടുത്ത അശ്വിന്റെ സ്ലോ ഇന്നിങ്‌സ് ടീമിനു തിരിച്ചടിയായി. ഒടുവില്‍ നാലു റണ്‍സിനു ധോണിയും സംഘവും കളി തോല്‍ക്കുകകയും ചെയ്തു.