ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർക്ക് ആവേശം പകരുന്ന വാർത്തകളാണ് ചെപ്പോക്കിൽ നിന്ന് പുറത്തുവരുന്നത്. പരിക്കിനെത്തുടർന്ന് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ നഷ്ടമാകുമെന്ന് കരുതിയിരുന്ന എം.എസ്. ധോണി, പരിശീലനത്തിന് ഇറങ്ങിയെന്ന സൂചന നൽകുന്ന വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏപ്രിൽ ഒന്നിന് ഈ ദൃശ്യങ്ങൾ പുറത്തുവന്നത് ആരാധകരിൽ ചെറിയ സംശയമുണ്ടാക്കിയെങ്കിലും, 'തല'യുടെ തിരിച്ചുവരവ് നേരത്തെയാകുമെന്ന പ്രതീക്ഷയിലാണ് സിഎസ്കെ ക്യാമ്പ്. എന്നാൽ, ധോണി തിരിച്ചുവന്നാൽ ആർക്കാകും ടീമിൽ സ്ഥാനം നഷ്ടമാവുക എന്ന ചോദ്യവും വലിയ രീതിയിൽ ഉയരുന്നുണ്ട്.
IPL 2026: പന്തിന്റെ പഴയ കളികൾ ലക്നൗവിൽ നടക്കില്ല...! പീറ്റേഴ്സന്റെ കടന്നാക്രമണം!
തല വന്നാൽ ആര് പുറത്ത്?
ധോണി ഇല്ലാതെ സിഎസ്കെ രാജസ്ഥാൻ റോയൽസിനെതിരെ കളത്തിലിറങ്ങിയപ്പോൾ വലിയ തോൽവിയാണ് ടീമിന് നേരിടേണ്ടി വന്നത്. സഞ്ജുവും റുതുരാജും ആയിരുന്നു ഓപ്പണിങ് പൊസിഷനിൽ ഇറങ്ങിയിരുന്നത്. വിദഗ്ദർ ഒരു മാറ്റത്തിനായി അഭിപ്രായങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും പഞ്ചാബിനെതിരെയും ഇതേ കോമ്പിനേഷൻ തുടരാൻ ആയിരിക്കും ചെന്നൈയുടെ തീരുമാനം. ആയുഷ് മാത്രേ മൂന്നാം നമ്പറിലും ഓവർസീസ് പ്ലെയർ നാലാം നമ്പറിലും തന്നെ ഇറങ്ങും. രണ്ടാമത് ബാറ്റിങ് ചെയ്യുകയാണെങ്കിൽ, ഇംപാക്ട് പ്ലെയർ റോളിൽ സർഫറാസ് തന്നെ ഇറങ്ങുമായിരിക്കാം. എങ്കിലും, കീപ്പിങ് ഒഴിവാക്കി ധോണി തന്നെ ഇംപാക്ട് പ്ലെയറാകാനും സാധ്യതയുണ്ട്. ധോണിയുടെ വരവോടെ, ടീമിലെ സ്ഥാനം തുലാസിലായിരിക്കുന്നത് യുവ താരം കാർത്തിക് ശർമ്മയുടേത് കൂടിയാണ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കൂടിയായ കാർത്തിക് ധോണിക്ക് പകരക്കാരൻ എന്ന നിലയ്ക്കാണ് രാജസ്ഥാനെതിരെ ടീമിൽ ഇടം നേടിയത്. 14.20 കോടി രൂപയ്ക്ക് ചെന്നൈ ടീമിൽ എത്തിച്ച ഈ യുവ താരം രാജസ്ഥാനെതിരെ 15 പന്തുകളിൽ നിന്ന് 18 റൺസാണ് നേടിയത്.

പരിശീലനത്തിനിറങ്ങി ധോണി; തിരിച്ചുവരവ് ഉടൻ?
കൈൽ സ്ട്രെയിൻ (Calf Strain) മൂലം ധോണി വിശ്രമത്തിലാണെന്ന് ചെന്നൈ മാനേജ്‌മെന്റ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന ദൃശ്യങ്ങളിൽ ധോണി തന്റെ കിറ്റ് ബാഗുമായി നെറ്റ്‌സിലേക്ക് നടന്നുപോകുന്നത് വ്യക്തമാണ്. നെറ്റ്‌സിൽ പന്തുകൾ നേരിടുന്ന ധോണി വലിയ ഷോട്ടുകൾക്ക് മുതിരാതെ തന്റെ താളം വീണ്ടെടുക്കാനാണ് ശ്രമിക്കുന്നത്.
ഔദ്യോഗികമായി ധോണിയുടെ ഫിറ്റ്‌നസ് സംബന്ധിച്ച് സിഎസ്കെ പുതിയ അപ്‌ഡേറ്റുകൾ നൽകിയിട്ടില്ലെങ്കിലും, താരം പരിശീലനം ആരംഭിച്ചത് വലിയ പോസിറ്റീവ് സൂചനയായാണ് ആരാധകർ കാണുന്നത്. രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ മത്സരത്തിൽ ധോണിയുടെ അഭാവം ചെന്നൈയെ ബാധിച്ചിരുന്നു. റിയാൻ പരാഗിന്റെ രാജസ്ഥാൻ പടയ്ക്ക് മുന്നിൽ വെറും 127 റൺസിന് ചെന്നൈ തകർന്നടിഞ്ഞപ്പോൾ, മധ്യനിരയിൽ കളി നിയന്ത്രിക്കാൻ ധോണിയെപ്പോലൊരു താരം വേണമെന്ന് ആരാധകർ ആഗ്രഹിച്ചിരുന്നു.
IPL 2026: ബെഞ്ചിലിരിക്കാൻ താല്പര്യമില്ല! മുംബൈക്ക് അർജുന്റെ മറുപടി; സച്ചിനുമായുള്ള താരതമ്യങ്ങളിൽ പറയാനുള്ളത്
ധോണി ഇല്ലാതെ ചെന്നൈ പതറുന്നു!
ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന്റെ കനത്ത തോൽവിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്. മഴമൂലം മൂടിക്കിടന്ന പിച്ചിൽ രാജസ്ഥാൻ പേസർമാർക്ക് മുന്നിൽ സിഎസ്കെ ബാറ്റർമാർക്ക് മറുപടിയുണ്ടായിരുന്നില്ല. ജാമി ഓവർട്ടൺ നേടിയ 43 റൺസ് മാത്രമാണ് ചെന്നൈയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. ഒരു ഫിനിഷർ എന്ന നിലയിൽ മാത്രമല്ല, സമ്മർദ്ദഘട്ടങ്ങളിൽ ടീമിനെ ശാന്തമായി നയിക്കാൻ ധോണിയുടെ സാന്നിധ്യം എത്രത്തോളം പ്രധാനമാണെന്ന് ഈ തോൽവി തെളിയിക്കുന്നു.
സഞ്ജു സാംസൺ ചെന്നൈയുടെ നട്ടെല്ലായി മാറുമെന്ന് മുൻ സിഎസ്കെ താരം ബദ്രിനാഥ് പ്രവചിക്കുമ്പോഴും, ധോണിയുടെ സാന്നിധ്യം ടീമിന് നൽകുന്ന മാനസിക മുൻതൂക്കം ചെറുതല്ല. പരിശീലന വീഡിയോകൾ വെറും 'ഏപ്രിൽ ഫൂൾ' തമാശയല്ലെങ്കിൽ, രണ്ടാഴ്ച തികയും മുമ്പ് തന്നെ ധോണി മഞ്ഞക്കുപ്പായത്തിൽ വീണ്ടും അണിനിരന്നേക്കും.