നീയെന്താണ് കാണിക്കുന്നത്? സ്‌കോര്‍ നോക്കൂ- ഭാജിയുടെ ഉപദേശം വഴിത്തിരിവായെന്നു കൈഫ്
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയമായ നേട്ടങ്ങളിലൊന്നാണ് 2002ലെ നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലിലെ ത്രസിപ്പിക്കുന്ന വിജയം. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ നടന്ന കലാശക്കളിയില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് സൗരവ് ഗാംഗുലി നയിച്ച ഇന്ത്യ കിരീടമുയര്‍ത്തിയത്. 326 റണ്‍സെന്ന വന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി തോല്‍വി മുന്നില്‍ കണ്ടെങ്കിലും മുഹമ്മദ് കൈഫും യുവരാജ് സിങും ചേര്‍ന്ന് ഉജ്ജ്വല ഇന്നിങ്‌സുകളിലൂടെ ഇന്ത്യയെ വിജയത്തേരിലേറ്റുകയായിരുന്നു.
കലാശക്കളിയിലെ മാന്‍ ഓഫ് ദി മാച്ച് പുറത്താവാതെ നിന്ന കൈഫായിരുന്നു. അന്നത്തെ തന്റെ മികച്ച ഇന്നിങ്‌സിന് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് കൂടി കടപ്പെട്ടിരിക്കുന്നതായും ഭാജിയുടെ ഉപദേശം തന്നെ സഹായിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഒരു ദേശീയ മാധ്യമത്തിലെ തന്റെ കോളത്തിലാണ് കൈഫ് ഇക്കാര്യം കുറിച്ചത്.

യുവരാജിന്റെ പുറത്താവല്‍
ഇന്ത്യക്കു ജയിക്കാന്‍ 60 റണ്‍സോളം വേണമെന്നിരിക്കെയാണ് യുവരാജ് പുറത്തായത്. യുവിയുടെ മടക്കം തനിക്കു ഷോക്കായിരുന്നു കൈഫ് വെളിപ്പെടുത്തി. ഇന്ത്യയുടെ അവസാനത്തെ അംഗീകൃത ബാറ്റിങ് കൂട്ടുകെട്ട് കൂടിയായിരുന്നു ഇരുവരും. യുവി മടങ്ങിയതോടെ വാലറ്റക്കാരെ കൂട്ടുപിടിച്ച് ടീമിനെ ജയിപ്പിക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് കൈഫിനു ഏറ്റെടുക്കേണ്ടി വന്നത്.
യുവിയുടെ പുറത്താവല്‍ ശരിക്കും ഞെട്ടു കളഞ്ഞു. ഇനി വാലറ്റക്കാരാണ് വരാനുള്ളത് എന്ന ഭയം അസ്വസ്ഥനാക്കുകയും ചെയ്തു. അവര്‍ക്കൊപ്പം കളിച്ചതിന്റെ അനുഭവസമ്പത്തും തനിക്ക് ഇല്ലായിരുന്നുവെന്നു കൈഫ് പറയുന്നു.

ഹര്‍ഭജന്റെ ഉപദേശം
ഹര്‍ഭജന്‍ ബാറ്റിങ് പങ്കാളിയായി ക്രീസിലെത്തിയപ്പോള്‍ സ്വന്തം ശൈലിയില്‍ കളിച്ചോളൂയെന്നായിരുന്നു പറഞ്ഞത്. കാരണം ആരെയും കണ്‍ഫ്യൂഷക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ ഭാജിയാണ് ഒരു നിര്‍ണായക ഘട്ടത്തില്‍ പ്രധാനപ്പെട്ട ഉപദേശം തനിക്കു നല്‍കിയത്.
പോള്‍ കോളിങ്‌വുഡിന്റെ ഓവറില്‍ ബാറ്റിന് അരികില്‍ തട്ടിത്തെറിച്ച പന്തില്‍ ഞങ്ങള്‍ രണ്ടു റണ്‍സ് ഓടിയെടുത്തു. നീയെന്താണ് ചെയ്യുന്നതെനാണ് ഭാജി അപ്പോള്‍ ചോദിച്ചത്. ഒരു പന്തില്‍ ഒരു റണ്‍സെന്ന അനുപാതത്തിലാണ് നമുക്ക് ജയിക്കാന്‍ വേണ്ടത്. സ്‌കോര്‍ ബോര്‍ഡ് നോക്കൂയെന്ന് ഭാജി പറഞ്ഞു. അദ്ദേഹം പറയുന്നത് ശരിയാണെു തോന്നി. ഇതോടെ പന്ത് നന്നായി നോക്കി കളിക്കാനും തീരുമാനിച്ചതായി കൈഫ് വ്യക്തമാക്കി.

ജയിക്കുമോയെന്നു സംശയം തോന്നി
അവസാനത്തെ നാലോവറില്‍ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 25 റണ്‍സായിരുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ തന്റെ വിശ്വസ്തനായ ഡാരന്‍ ഗഫിനെയാണ് പന്തേല്‍പ്പിച്ചത്. ഈ ഓവറില്‍ രണ്ടു ബൗണ്ടറികള്‍ നേടാന്‍ തനിക്കു കഴിഞ്ഞു. അപ്പോഴും ഇന്ത്യക്കു ജയിക്കാവുമോയെന്ന സംശയം മനസ്സിലുണ്ടായിരുന്നു.
തുടര്‍ന്ന് ഒരേ ഓവറില്‍ ഹര്‍ഭജനെയും അനില്‍ കുംബ്ലെയെയും ആന്‍ഡ്രു ഫ്‌ളിന്റോഫ് പുറത്തിയതോടെ വീണ്ടും സമ്മര്‍ദ്ദത്തിലായി. അംപയര്‍ സ്റ്റീവ് ബക്‌നറുടെ മോശം തീരുമാനങ്ങളിലാണ് രണ്ടു പേരും മടങ്ങിയത്. 48ാം ഓവറിലെ അവസാന പന്തില്‍ ജയിക്കാന്‍ ആറു റണ്‍സ് വേണമെന്നിരിക്കെ താന്‍ ബൗണ്ടറി കണ്ടെത്തി. അപ്പോഴും ഇന്ത്യ ജയിക്കുമോയെന്ന സംശയം മനസ്സിലുണ്ടായിരുന്നതായി കൈഫ് വെളിപ്പെടുത്തി.

എന്തും സംഭവിക്കാം
എന്താണ് സംഭവിക്കുകയെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു അത്. കാരണം സാക്ക് (സഹീര്‍ ഖാന്‍) പുറത്തായാല്‍ പിന്നെ നെഹ്‌റാജി (ആശിഷ് നെഹ്‌റ) കൂടിയാ്ണ് ബാറ്റ് ചെയ്യാന്‍ ബാക്കിയുള്ളത്. ഡ്രസിങ് റൂമില്‍ തല ചൊറിഞ്ഞ് അസ്വസ്ഥനായി ഇരിക്കുന്ന നെഹ്‌റയെ അപ്പോള്‍ മനസ്സില്‍ കണ്ടിരുന്നു.
സഹീര്‍ രണ്ടു ഡോട്ട് ബോളുകള്‍ കളിച്ചു. താന്‍ സ്‌ട്രൈക്ക് നേരിടുന്നത് തടയുകയായിരുന്നു ഇംഗ്ലണ്ടിന്റെ ലക്ഷ്യം. എന്നാല്‍ മൂന്നാമത്തെ പന്തില്‍ ഞങ്ങള്‍ സിംഗിളിനായി ഓടി. ഇത് ഓവര്‍ ത്രോ ആയതോടെ രണ്ടാമത്തെ റണ്‍സും ഓടി പൂര്‍ത്തിയാക്കി ഞങ്ങള്‍ നാടകീയ വിജയം സ്വന്തമാക്കുകയായിരുന്നുവെന്ന് കൈഫ് കൂട്ടിച്ചേര്‍ത്തു.
രണ്ടു വിക്കറ്റ് ബാക്കി നില്‍ക്കെയാണ് 326 റണ്‍സെന്ന വലിയ വിജയലക്ഷ്യം ഇന്ത്യ പിന്തുടര്‍ന്നു ജയിച്ചത്. ഫൈനലിനു ശേഷം ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ ഗാംഗുലി ഷര്‍ട്ടൂരി വീശി നടത്തിയ ആഹ്ലാദ പ്രകടനം ഇന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ മായാത്ത മുഹൂര്‍ത്തമായി ആരാധകര്‍ നെഞ്ചോടു ചേര്‍ത്തു വയ്ക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications