ടി20 ലോകകപ്പ് ആവേശകരമായി മുന്നേറുന്നതിനിടെ, എക്കാലത്തെയും മികച്ച അഞ്ച് ടി20 ബൗളർമാരെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ മുൻ പേസർമാരായ ജെസൺ ഗില്ലസ്പിയും ഗ്ലെൻ മഗ്രാത്തും. എന്നാൽ ഇരുവരുടെയും പട്ടികകൾ തമ്മിലുള്ള വൈരുദ്ധ്യം ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. പ്രധാനമായും ജസ്പ്രീത് ബുംറയുടെ സ്ഥാനത്തെ ചൊല്ലിയാണ് ആരാധകർക്കിടയിൽ തർക്കം ഉടലെടുത്തിരിക്കുന്നത്.
ഗില്ലസ്പിയുടെ റാങ്കിങ്
മുൻ പാക് പേസർ ഉമർ ഗുല്ലിനെ ജസ്പ്രീത് ബുംറയേക്കാൾ മുന്നിൽ പ്രതിഷ്ഠിച്ച ജെസൺ ഗില്ലസ്പിയുടെ റാങ്കിംഗാണ് ഇന്ത്യൻ ആരാധകരെ അത്ഭുതപ്പെടുത്തിയത്. 'ദ ഫാസ്റ്റ് ബൗളിംഗ് കാർട്ടൽ' എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് അദ്ദേഹം തന്റെ പട്ടിക വെളിപ്പെടുത്തിയത്. ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗയെയാണ് ഗില്ലസ്പി ഒന്നാമനായി തിരഞ്ഞെടുത്തത്. 2009-ൽ പാകിസ്ഥാൻ ലോകകിരീടം നേടിയപ്പോൾ നിർണ്ണായക പങ്കുവഹിച്ച ഉമർ ഗുല്ലിനെ അദ്ദേഹം രണ്ടാം സ്ഥാനത്ത് നിർത്തുന്നു. മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ സൂപ്പർ താരം ജസ്പ്രീത് ബുംറയെ ഗില്ലസ്പി ഉൾപ്പെടുത്തിയത്. മിച്ചൽ സ്റ്റാർക്ക്, ഹസൻ അലി എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ബുംറയെക്കാൾ മികച്ചത് ഉമർ ഗുല്ലാണെന്ന ഗില്ലസ്പിയുടെ നിരീക്ഷണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

മഗ്രാത്തിന്റെ വീക്ഷണം
മറുഭാഗത്ത്, ഇതിഹാസ താരം ഗ്ലെൻ മഗ്രാത്തിന്റെ പട്ടികയിൽ ജസ്പ്രീത് ബുംറയാണ് ലോകത്തിലെ എക്കാലത്തെയും മികച്ച ടി20 ബൗളർ. 2024 ലോകകപ്പിലെ സംയുക്ത ടോപ്പ് വിക്കറ്റ് ടേക്കറായ അർഷ്ദീപ് സിംഗിനെ രണ്ടാം സ്ഥാനത്ത് ഉൾപ്പെടുത്തിക്കൊണ്ട് രണ്ട് ഇന്ത്യൻ താരങ്ങളെയാണ് മഗ്രാത്ത് തന്റെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചത്. ലസിത് മലിംഗ മൂന്നാമതും ന്യൂസിലൻഡ് താരം ടിം സൗത്തി നാലാമതുമായി മഗ്രാത്തിന്റെ പട്ടികയിലുണ്ട്. ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനാണ് അഞ്ചാം സ്ഥാനത്ത്. 78 മത്സരങ്ങളിൽ നിന്ന് 121 വിക്കറ്റുകൾ നേടി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടി20 വിക്കറ്റ് വേട്ടക്കാരനായി മാറിയ അർഷ്ദീപിനെ മഗ്രാത്ത് പ്രശംസിച്ചു.
നിലവിലെ ഫോമിൽ ലോകത്തെ ഏറ്റവും മികച്ച ബൗളറായി ബുംറ വാഴ്ത്തപ്പെടുമ്പോൾ, പഴയകാല താരമായ ഉമർ ഗുല്ലിനെ ഗില്ലസ്പി മുൻനിരയിൽ നിർത്തിയത് ആരാധകർക്കിടയിൽ ചേരിതിരിവുണ്ടാക്കി. 264 ടി20 മത്സരങ്ങളിൽ നിന്ന് 334 വിക്കറ്റുകൾ വീഴ്ത്തിയ ബുംറയുടെ മികവിനെക്കാൾ ഉമർ ഗുല്ലിന്റെ 2009-ലെ ലോകകപ്പ് പ്രകടനത്തിനാണ് ഗില്ലസ്പി മുൻഗണന നൽകിയത്. മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ സൂപ്പർ 8-ലേക്ക് പ്രവേശിച്ചുകഴിഞ്ഞ സാഹചര്യത്തിൽ, ഈ ബൗളിംഗ് റാങ്കിംഗുകൾ കായിക ലോകത്ത് പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
അതേസമയം, ഗ്രൂപ്പ് എയിലെ നാലാം മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുകയാണ്. നെതർലാൻഡ്സാണ് ഇന്ത്യയുടെ എതിരാളികൾ. നേരത്തെ തന്നെ സൂപ്പർ 8 ഉറപ്പിച്ചു കഴിഞ്ഞ ഇന്ത്യയ്ക്ക് ഇതൊരു ചടങ്ങ് മാത്രമാണ്. അതുകൊണ്ടുതന്നെ ടീമിൽ വലിയ അഴിച്ചുപണികൾ ഉണ്ടാകുമെന്നും അതിലൂടെ മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കുമെന്നുമാണ് പ്രതീക്ഷകൾ.