For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 100ലേറെ ടെസ്റ്റുകള്‍, ലോകകപ്പില്‍ ഒരു കളിപോലുമില്ല! ലിസ്റ്റിലേക്ക് ഇഷാന്തും

ഇഷാന്തിന്റെ 100ാം ടെസ്റ്റായിരുന്നു അഹമ്മദാബാദിലേത്

ടെസ്റ്റ് ക്രിക്കറ്റില്‍ മല്‍സരങ്ങളുടെ എണ്ണത്തില്‍ സെഞ്ച്വറി തികച്ചിട്ടും രാജ്യത്തിനായി ഒരിക്കല്‍പ്പോലും ഐസിസിയുടെ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത താരങ്ങളുടെ ലിസ്റ്റിലേക്ക് ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയും. ഇഷാന്തിന്റെ കരിയറിലെ 100ാമത്തെ ടെസ്റ്റ് കൂടിയാണ് ഇപ്പോള്‍ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റ്. മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവിനു ശേഷം 100 ടെസ്റ്റുകളില്‍ കളിച്ച രണ്ടാമത്തെ ഇന്ത്യന്‍ പേസര്‍ കൂടിയാണ് ഇഷാന്ത്.

1

ടെസ്റ്റില്‍ നാട്ടിലും വിദേശത്തും ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെങ്കിലും ഇഷാന്തിന് ഒരിക്കല്‍പ്പോലും ഒരു ലോകകപ്പ് മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി ഇറങ്ങാനായിട്ടില്ല. ലോക ക്രിക്കറ്റില്‍ തന്നെ ഇങ്ങനെയൊരു നിരാശ നേരിട്ട നാലു താരങ്ങള്‍ മാത്രമേയുള്ളൂ. ഇക്കൂട്ടത്തിലേക്കാണ് ഇപ്പോള്‍ ഇഷാന്തുമെത്തിയിരിക്കുന്നത്. ഇന്ത്യക്കു വേണ്ടി 80 ഏകദിനങ്ങളും 14 ടി20കളും ഇഷാന്ത് കളിച്ചിട്ടുണ്ട്. പക്ഷെ ലോകകപ്പ് സംഘത്തിലേക്കു ഒരിക്കല്‍പ്പോലും പരിഗണിക്കപ്പെട്ടിട്ടില്ല.

അഞ്ചു പേരുള്‍പ്പെട്ട ലിസ്റ്റിലെ രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ഇഷാന്ത്. മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ മറ്റൊരാള്‍. ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഒരുപാട് മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ടെങ്കിലും ലക്ഷ്മണിന് ഒരിക്കല്‍പ്പോലും ലോകകപ്പില്‍ ഇറങ്ങാനായിട്ടില്ല.

ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ അലെസ്റ്റര്‍ കുക്ക്, ഇംഗ്ലണ്ടിന്റെ തന്നെ മുന്‍ താരം കോളിന്‍ കോഡ്രെ, ഓസ്‌ട്രേലിയയുടെ മുന്‍ ഓപ്പണിങ് ബാറ്റ്‌സ്മാനും ഇപ്പോള്‍ മുഖ്യ കോച്ചുമായ ജസ്റ്റിന്‍ ലാങര്‍ എന്നിവരാണ് 100ലേറെ ടെസ്റ്റുകളില്‍ ഇറങ്ങിയിട്ടും ലോകകപ്പ് കളിക്കാന്‍ ഭാഗ്യമില്ലാതിരുന്ന കളിക്കാര്‍.

ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഓള്‍ടൈം സ്‌കോററായ കുക്ക് 161 ടെസ്റ്റുകളില്‍ നിന്നും 12,472 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 92 മല്‍സരങ്ങളിലും അദ്ദേഹം ഇംഗ്ലണ്ടിന്റെ കുപ്പായമണിഞ്ഞു. ലക്ഷ്മണിന്റെ കാര്യമെടുത്താല്‍ 134 ടെസ്റ്റുകളില്‍ നിന്നും 8781 റണ്‍സാണ് സമ്പാദ്യം. 86 ഏകദിനങ്ങളിലും അദ്ദേഹം ഇറങ്ങി.

ഇക്കൂട്ടത്തിലെ ഏറ്റവും പ്രായം കൂടിയ താരമായ കോഡ്രെ 114 ടെസ്റ്റുകളില്‍ നിന്നും നേടിയത് 7624 റണ്‍സാണ്. എന്നാല്‍ ഒരേയൊരു ഏകദിനത്തില്‍ മാത്രമേ 67 കാരനായ താരം കളിച്ചിട്ടുള്ളൂ. ലാങറാവട്ടെ 105 ടെസ്റ്റുകളിലാണ് ഓസ്‌ട്രേലിയക്കായി ഇറങ്ങിയത്. 7696 റണ്‍സും അദ്ദേഹം നേടി. എന്നാല്‍ ഏകദിനത്തില്‍ വെറും എട്ടു മല്‍സരങ്ങളില്‍ മാത്രമേ ലാങര്‍ കളിച്ചിട്ടുള്ളൂ.

Story first published: Wednesday, February 24, 2021, 17:07 [IST]
Other articles published on Feb 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+