
വാട്‌സനെ ഓപ്പണറാക്കി
ഐപിഎല്ലിന്റെ 2018ലെ മെഗാ ലേലത്തില്‍ 30പിന്നിട്ട പല താരങ്ങളെയും ചെന്നൈ സൂപ്പര്‍ കിങ്‌സ് തിരികെ വാങ്ങിയപ്പോള്‍ ഈ തീരുമാനത്തിനെതിരേ പലരും നെറ്റി ചുളിച്ചിരുന്നു. യുവതാരങ്ങളുടെ അഭാവം ടീമിനു തിരിച്ചടിയാവുമെന്നും പ്ലേഓഫിലെത്തില്ലെന്നുമെല്ലാം പലരും ചൂണ്ടിക്കാട്ടുകയും ചെയ്തു.
സീസണില്‍ എംഎസ് ധോണിയെടുത്ത ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നായിരുന്നു ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനെ ബാറ്റിങില്‍ മുന്‍നിരയിലേക്ക് പ്രൊമോട്ട് ചെയ്തത്. അതുവരെ ഫഫ് ഡുപ്ലെസിയും അമ്പാട്ടി റായുഡുവുമായിരുന്നു ഓപ്പണര്‍മാര്‍.

എന്നാല്‍ പവര്‍പ്ലേ ഓവറുകള്‍ പരമാവധി മുതലാക്കാന്‍ വാട്‌സനു സാധിക്കുമെന്ന് തിരിച്ചറിഞ്ഞ ധോണി അദ്ദേഹത്തെ ഓപ്പണിങിലേക്കു കൊണ്ടുവരികയായിരുന്നു. ഇതു വാട്‌സന് ആഞ്ഞടിക്കാനുള്ള ലൈസന്‍സ് നല്‍കുകയും ചെയ്തു. 15 മല്‍സരങ്ങലില്‍ നിന്നും 555 റണ്‍സാണ് താരം ഓപ്പണറായി അടിച്ചെടുത്തത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഫൈനലില്‍ പുറത്താവാതെ 117 റണ്‍സെടുത്ത വാട്‌സന്‍ ടീമിനു നാലാം കിരീടം നേടിക്കൊടുക്കുകയും ചെയ്തു.

ഗെയ്‌ലിനെ വീഴ്ത്താന്‍ അശ്വിന്‍
2011ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി റണ്‍വേട്ട നടത്തിയ താരമാണ് യൂനിവേഴ്‌സല്‍ ബോസെന്നറിയപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍. 12 മല്‍സരങ്ങളില്‍ നിന്നും 183.13 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം വാരിക്കൂട്ടിയത് 608 റണ്‍സാണ്. രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ആര്‍സിബിയെ ഏറെക്കുറെ തനിച്ചാണ് ഗെയ്ല്‍ ഈ സീസണിലെ ഫൈനലിലെത്തിച്ചത്. സിഎസ്‌കെയും ആര്‍സിബിയും തമ്മിലായിരുന്നു കലാശപ്പോരാട്ടം.

ഫൈനലില്‍ സിഎസ്‌കെയുടെ ഏറ്റവും വലിയ ഭീഷണി ഗെയ്ല്‍ തന്നെയായിരുന്നു. എന്നാല്‍ എംഎസ് ധോണി കൃത്യമായ പ്ലാനിങ് നടത്തിയിരുന്നു. ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെയാണ് ഇതിനായി അദ്ദേഹം കണ്ടുവച്ചത്. പവര്‍പ്ലേയില്‍ അശ്വിനെ നിയോഗിച്ച ധോണിയുടെ തന്ത്രം വിജയം കണ്ടു. ഗെയ്ല്‍ ഡെക്കായി ക്രീസ് വിടുകയായിരുന്നു. ഇതോടെ 206 റണ്‍സെന്ന വന്‍ വിജയലക്ഷ്യത്തിലേക്കു വീശിയ ആര്‍സിബിയുടെ മുനയൊടിയുകയും എട്ടു വിക്കറ്റിനു 147 റണ്‍സെടുത്ത് തോല്‍വി സമ്മതിക്കുകയുമായിരുന്നു.

പൊള്ളാര്‍ഡിനെ കുരുക്കിയ കെണി
2010ലായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ രണ്ടാമത്തെ ഫൈനല്‍ കളിച്ചത്. അന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിച്ച മുംബൈ ഇന്ത്യന്‍സായിരുന്നു കലാശക്കളിയിലെ എതിരാളികള്‍. ഫൈനലിലെ ഫേവറിറ്റുകളും മുംബൈയായിരുന്നു. ഫൈനല്‍ ഹോംഗ്രൗണ്ടായ വാംഖഡെയിലാണെന്നതും മുംബൈയ്ക്കു അനുകൂല ഘടകമായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ അഞ്ചു വിക്കറ്റിനു 168 റണ്‍സാണ് നേടിയത്. പക്ഷെ താരനിബിഡമായ മുംബൈയ്‌ക്കെതിരേ ഈ ടോട്ടല്‍ അത്ര വലുതായിരുന്നില്ല. റണ്‍ചേസില്‍ മുംബൈയുടെ വിക്കറ്റുകള്‍ സിഎസ്‌കെ ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ തന്നെ വീഴ്ത്തിക്കൊണ്ടിരുന്നു. ഇതോടെ അവരുടെ പ്രതീക്ഷകള്‍ വമ്പനടിക്കാരനായ കരെണ്‍ പൊള്ളാര്‍ഡിലായി മാറി.

മുംബൈയുടെ സാധ്യതകള്‍ മങ്ങിക്കൊണ്ടിരിക്കെയാണ് ഡഗ് ബൊല്ലിങര്‍ ബൗള്‍ ചെയ്ത 18ാം ഓവറില്‍ പൊള്ളാര്‍ഡ് 22 റണ്‍സ് വാരിക്കൂട്ടിയത്. ഇതോടെ വിജയലക്ഷ്യം രണ്ടോവറില്‍ 33 റണ്‍സായി മാറി. പൊള്ളാര്‍ഡ് ബൗളറുടെ തലയ്ക്കു മുകളിലൂടെയാണ് കൂടുതല്‍ ഷോട്ടുകളും പായിക്കുന്നതെന്നു മനസ്സിലാക്കിയ ധോണി ബൗളര്‍ക്കു പിറകില്‍ ഒരു ഫീല്‍ഡറെ നിര്‍ത്തി. തൊട്ടടുത്ത ബോളില്‍ ആല്‍ബി മോര്‍ക്കലിനെിരേ പൊള്ളാര്‍ഡ് സമാനായ ഷോട്ട് കളിച്ചു. എന്നാല്‍ അതു മിഡ്ഓഫില്‍ മാത്യു ഹെയ്ഡന്റെ കൈകളിലേക്കാണ് വന്നത്. പൊള്ളാര്‍ഡ് പുറത്തായതോടെ സിഎസ്‌കെ വിജയം വരുതിയിലാക്കുകയും കന്നിക്കിരീടം ചൂടുകയും ചെയ്തു.


Click it and Unblock the Notifications











