വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിന് എന്തുപറ്റിയെന്ന് ചോദിച്ചാൽ വീരേന്ദർ സെവാഗിന് നൽകാൻ ഒരൊറ്റ ഉത്തരമേയുള്ളൂ—അവർ സ്വന്തം കുഴി തോണ്ടി! ചെന്നൈ സൂപ്പർ കിംഗ്‌സിനോട് 103 റൺസിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയ മുംബൈയുടെ ബാറ്റിംഗ് സമീപനത്തെയും തന്ത്രങ്ങളെയും രൂക്ഷമായ ഭാഷയിലാണ് വീരു പരിഹസിച്ചത്. ചെന്നൈ നൽകിയ പണി മുംബൈ ചോദിച്ചുവാങ്ങിയതാണെന്ന് അദ്ദേഹം തുറന്നടിച്ചു.
IPL 2026: എന്തൊരു തോൽവി, മുംബൈ ഇന്ത്യൻസിന് ഇത് എന്തുപറ്റി? പതനത്തിന്റെ കാരണങ്ങൾ നിരത്തി ആരാധകർ!
"പഞ്ചാബ് കളഞ്ഞ കോടാലി മുംബൈ എടുത്തു!"
സെവാഗിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: "ഇതിന് മുമ്പ് 220 റൺസ് ഇവിടെ മുംബൈ പിന്തുടർന്ന് ജയിച്ചിട്ടുണ്ട്. ആദ്യ മത്സരത്തിലെ ചെയ്‌സിംഗ് അവർ വളരെ സുഖമായിട്ടാണ് പൂർത്തിയാക്കിയത്. അത് മനസ്സിൽ വെച്ചുകൊണ്ടാണ് 207 റൺസ് വാംഖഡെയിൽ ഒരു പ്രയാസമുള്ള കാര്യമല്ലെന്ന് ഞങ്ങൾ പറഞ്ഞത്. ഇവിടെ റൺസ് പിന്തുടരുന്നത് പതിവാണ്. എന്നാൽ പഞ്ചാബിന്റെ കയ്യിൽ നിന്ന് വഴുതിപ്പോയി ചെന്നൈയിൽ എത്തിയ ആ 'കോടാലി' ചെന്നൈ മുംബൈയ്ക്ക് കൈമാറുമെന്ന് ഞങ്ങൾ കരുതിയില്ല! ആ കോടാലി കൊണ്ട് ഒരൊറ്റ വെട്ടിന് മുംബൈ സ്വന്തം കാല് മുറിച്ചു."

"പവർപ്ലേയിൽ 30 റൺസ്; ഇതാണോ ഐപിഎൽ?"
മുംബൈയുടെ മോശം റൺറേറ്റിനെ സെവാഗ് കഠിനമായി വിമർശിച്ചു. "ചെന്നൈയുടെ ബൗളിംഗ് അത്ര മികച്ചതായതുകൊണ്ടൊന്നുമല്ല മുംബൈ ഇത്രയധികം വിക്കറ്റുകൾ കളഞ്ഞത്. 207 റൺസ് പിന്തുടരുമ്പോൾ പവർപ്ലേയിൽ നിങ്ങൾ എടുത്തത് എത്ര റൺസാണ്? വെറും 30! അതായത് ഓവറിൽ ആറ് റൺസ് പോലും നേടാനായില്ല. ബാറ്റിംഗിൽ സകലതും മുംബൈയ്ക്ക് എതിരായിരുന്നു. അവിടെ ഒരു കൂട്ടത്തകർച്ച തന്നെ സംഭവിച്ചു. ടോസ് ജയിച്ചെങ്കിലും 207 പിന്തുടരുന്നത് സമ്മർദ്ദമുണ്ടാക്കുന്ന കാര്യമാണ്. തുടക്കത്തിൽ തന്നെ 2-3 വിക്കറ്റുകൾ വീണാൽ പിന്നെ മത്സരത്തിലേക്ക് തിരിച്ചുവരിക അസാധ്യമാണ്. അവിടെ വെച്ച് തന്നെ മുംബൈ തോറ്റു കഴിഞ്ഞിരുന്നു," സെവാഗ് കൂട്ടിചേർത്തു.
സഞ്ജു സാംസണിന്റെ സെഞ്ചുറിക്ക് മുന്നിൽ പകച്ചുപോയ ഹാർദിക്കിനും സംഘത്തിനും സെവാഗിന്റെ ഈ 'റോസ്റ്റ്' വലിയ പ്രഹരമായിരിക്കുകയാണ്. പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള മുംബൈയുടെ പ്ലേ ഓഫ് മോഹങ്ങൾ ഇപ്പോൾ ഏതാണ്ട് നൂൽപ്പാലത്തിലാണ്.
ഹാര്‍ദിക്കിനെ മാത്രം പഴിക്കാന്‍ വരട്ടെ!! ടീമിലെ എല്ലാവരും കുറ്റക്കാര്‍, തുറന്നടിച്ച് അശ്വിന്‍
ഇന്നലത്തെ മത്സരം: ചെന്നൈയ്ക്ക് മുന്നിൽ മുട്ടുമടക്കി മുംബൈ!
ഇന്നലെ നടന്ന ആവേശകരമായ 'എൽ ക്ലാസിക്കോ' പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് മുംബൈയെ തകർത്തുവിട്ടു. സഞ്ജുവിന്റെ അതിമനോഹര സെഞ്ച്വറി ചെന്നൈയ്ക്ക് കരുത്തായപ്പോൾ, ഹാർദിക്കിന്റെ കീഴിൽ മുംബൈ ഒരിക്കൽ കൂടി പതറി.
സിഎസ്‌കെയുടെ കരുത്ത്: ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സഞ്ജുവിന്റെ സെഞ്ച്വറിയുടെ (101*) മികവിൽ മികച്ച സ്കോറിലെത്തി. അവസാന ഓവറുകൾ വരെ പിടിച്ചുനിന്ന സഞ്ജുവിന്റെ വെടിക്കെട്ട് ആരാധകരെ ഹരം കൊള്ളിച്ചു.
മുംബൈയുടെ ബാറ്റിംഗ് തകർച്ച: മറുപടി ബാറ്റിംഗിൽ മുംബൈ ഒന്ന് പൊരുതി നോക്കാൻ പോലും സാധിക്കാതെ വീണു. സൂര്യകുമാർ യാദവും തിലക് വർമ്മയും ഒരു കൈ നോക്കിയെങ്കിലും 103 റൺസിന്റെ വലിയ തോൽവി അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നു. ഐപിഎൽ ചരിത്രത്തിലെ തന്നെ മുംബയുടെ ഏറ്റവും വലിയ തോൽവിയാണ് അവർ ഏറ്റുവാങ്ങിയത്.