ഹാര്‍ദിക്കിനെ മാത്രം പഴിക്കാന്‍ വരട്ടെ!! ടീമിലെ എല്ലാവരും കുറ്റക്കാര്‍, തുറന്നടിച്ച് അശ്വിന്‍
ഈ സീസണിലെ മോശം ഫോമിനെത്തുടർന്ന് മുംബൈ ആരാധകർ മൊത്തത്തിൽ നിരാശരാണ്. അതിനോടൊപ്പം സ്വന്തം തട്ടകത്തിൽ വച്ച് ചിരവൈരികളായ ചെന്നൈ സൂപ്പർ കിങ്സിനോട് പരാജയം ഏറ്റുവാങ്ങുക കൂടി ചെയ്തതോടെ മുംബൈ ടീമും നായകൻ ഹാർദിക് പാണ്ഡ്യയും വിമർശന ശരങ്ങൾ നേരിടുകയാണ്. ടീമിനേക്കാൾ ഉപരി ഹാർദിക് പാണ്ഡ്യയ്ക്കാണ് കൂടുതലും പേഴ്സണലി പോലും വിമർശനങ്ങൾ ഉയരുന്നത്.
മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ നേരിടുന്ന കടുത്ത സൈബർ ആക്രമണങ്ങൾക്കും സ്റ്റേഡിയത്തിലെ കൂവലുകൾക്കും മറുപടിയുമായി ഓഫ് സ്പിന്നർ ആർ. അശ്വിൻ രംഗത്ത്. രോഹിത് ശർമ്മയെപ്പോലൊരു ഇതിഹാസത്തിന് പകരക്കാരനായി വരിക എന്നത് ഏതൊരു താരത്തിനും വലിയ വൈകാരിക സമ്മർദ്ദമുണ്ടാക്കുന്ന കാര്യമാണെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ ഹാർദിക്കിന് പ്രതിരോധ കവചമൊരുക്കിയത്.

"രോഹിത്തിന് പകരക്കാരനാവുക എളുപ്പമല്ല"
മുംബൈ ഇന്ത്യൻസ് നായകസ്ഥാനത്ത് ഹാർദിക് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അശ്വിൻ പറഞ്ഞത് ഇങ്ങനെയാണ്: "ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിന്റെ ചുമതല ഏറ്റെടുത്ത ശേഷം എന്താണ് സംഭവിച്ചതെന്ന് നമുക്ക് അല്പം ചിന്തിക്കാം. ഇത് വെറും മത്സരഫലങ്ങളെക്കുറിച്ച് മാത്രമല്ല. രോഹിത് ശർമ്മയെപ്പോലൊരു ഇതിഹാസ താരത്തിന് പകരക്കാരനായി ഒരാൾ വരിക, തുടർന്ന് സ്വന്തം മൈതാനത്ത് സ്വന്തം ആരാധകരാൽ തന്നെ കൂവലുകൾ ഏറ്റുവാങ്ങുക എന്നത് വൈകാരികമായി കൈകാര്യം ചെയ്യാൻ പ്രയാസമുള്ള കാര്യമാണ്."
"ടീം നന്നായെങ്കിലേ നായകൻ നന്നാവൂ"
ഒരു വ്യക്തിയെ മാത്രം പരാജയത്തിന്റെ പേരിൽ ക്രൂശിക്കുന്നതിനോട് അശ്വിൻ വിയോജിച്ചു. "ടീം എത്രത്തോളം മികച്ചതാണോ അത്രത്തോളം മികച്ചവനായിരിക്കും നായകനും. അതുകൊണ്ട് ഒരാളെ മാത്രം വേട്ടയാടരുത്. ടീമിന്റെ പ്രകടനത്തിന് എല്ലാവർക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ട്," അശ്വിൻ വ്യക്തമാക്കി. ഹാർദിക്കിനെതിരെയുള്ള ആരാധകരുടെ സമീപനം അതിരുവിടുന്നു എന്ന സൂചനയാണ് അശ്വിൻ നൽകുന്നത്.
മുംബൈയിലേക്കുള്ള കൂടുമാറ്റം
2024 സീസണിലാണ് ഗുജറാത്ത് ടൈറ്റൻസിൽ നിന്നും ഹാർദിക് പാണ്ഡ്യ മുംബൈയിലേക്ക് ചേക്കേറുന്നത്. ഗുജറാത്തിനെ തുടർച്ചയായ രണ്ടുതവണ ഫൈനലിലേക്ക് എത്തിക്കുകയും ഒരു തവണ കപ്പ് നേടി കൊടുക്കുകയും ചെയ്ത നായകൻ എന്ന നിലയിൽ ഹാർദിക്കിന് അന്ന് വലിയ ഹീറോയിക് ഇമേജ് തന്നെയായിരുന്നു. രോഹിത് ശർമ്മയ്ക്ക് ശേഷം ഇന്ത്യയെ നയിക്കാൻ പോകുന്ന നായകൻ എന്ന രീതിയിലും ഹാർദിക്കിനെ വാഴ്ത്തിയിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ കഷ്ടകാലം അവിടെ തുടങ്ങുന്നു.
ക്യാപ്റ്റനായി തിരിച്ചെത്തിയ ആദ്യ സീസണിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നു. 2025ൽ പ്ലേ ഓഫിലേക്ക് എത്തിയെങ്കിലും കാലിടറുന്നു. അതിനിടയിൽ ദേശീയ ടീമിന്റെ ടി20 ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകുന്നു. ഹാർദിക്കിന് പകരം സൂര്യയ്ക്കാണ് ആ നറുക്ക് വീണത്. പിന്നെ, തുടരെത്തുടരെ ഉണ്ടാകുന്ന സൈബർ അറ്റാക്കുകൾ, കുറ്റം പറച്ചിലുകൾ, സ്വകാര്യ ജീവിതത്തിലെ തിരിച്ചടികൾ. മുംബൈ ക്യാപ്റ്റനായതിന് ശേഷം ഹാർദിക് പാണ്ഡ്യയ്ക്ക് ശരിക്കും കഷ്ടകാലം തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications