IPL 2026: എന്തൊരു തോൽവി, മുംബൈ ഇന്ത്യൻസിന് ഇത് എന്തുപറ്റി? പതനത്തിന്റെ കാരണങ്ങൾ നിരത്തി ആരാധകർ!
ഐപിഎൽ ചരിത്രത്തിലെ 'അജയ്യർ' എന്ന വിളിപ്പേര് മുംബൈ ഇന്ത്യൻസിന് നഷ്ടമായിക്കഴിഞ്ഞോ? കഴിഞ്ഞ കുറച്ചു സീസണുകളായി വാംഖഡെ സ്റ്റേഡിയത്തിൽ മുഴങ്ങുന്ന 'മുംബൈ മുംബൈ' വിളികളേക്കാൾ കൂടുതൽ ഇന്ന് കേൾക്കുന്നത് നായകനെതിരെയുള്ള കൂവലുകളാണ്. ചിരവൈരികളായ ചെന്നൈ സൂപ്പർ കിംഗ്‌സിനോട് (CSK) ഇന്നലെ ഏറ്റുവാങ്ങിയ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി മുംബൈ ഇന്ത്യൻസ് എന്ന സാമ്രാജ്യത്തിന്റെ പതനം പൂർണ്ണമായതിന്റെ തെളിവായി മാറിക്കഴിഞ്ഞു. ടീം മാനേജ്‌മെന്റ് എടുത്ത തെറ്റായ തീരുമാനങ്ങളാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ആരാധകർ അക്കമിട്ട് നിരത്തുന്നു.
തകർച്ചയുടെ തുടക്കം: രോഹിത്തിന്റെ പുറത്താക്കലും ഹാർദിക്കിന്റെ വരവും!
മുംബൈയുടെ പതനം തുടങ്ങിയത് 2024 സീസണിന് മുന്നോടിയായി രോഹിത് ശർമ്മയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയ നിമിഷം മുതലാണെന്ന് സോഷ്യൽ മീഡിയയിൽ ആരാധകർ ഒരേസ്വരത്തിൽ പറയുന്നു. അഞ്ച് തവണ ടീമിനെ ചാമ്പ്യന്മാരാക്കിയ നായകനെ ഒരു മുന്നറിയിപ്പുമില്ലാതെ മാറ്റിയത് ഡ്രസ്സിംഗ് റൂമിലെ ഐക്യം തകർത്തു. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് വൻ തുകയ്ക്ക് ഹാർദിക് പാണ്ഡ്യയെ തിരികെ എത്തിച്ച് നേരിട്ട് നായകസ്ഥാനം നൽകിയത് ടീമിനുള്ളിൽ വലിയ വിള്ളലുണ്ടാക്കി. ഇന്ത്യൻ ടീമിനെ നയിക്കുന്ന സൂര്യകുമാർ യാദവിനെയും ടീമിലെ ഏറ്റവും വിശ്വസ്തനായ പേസർ ജസ്പ്രീത് ബുംറയെയും നായകസ്ഥാനത്തേക്ക് പരിഗണിക്കാത്തത് താരങ്ങൾക്കിടയിൽ അതൃപ്തി പുകയാൻ കാരണമായി. സീനിയർ താരങ്ങളോടുള്ള ഹാർദിക്കിന്റെ ഗ്രൗണ്ടിലെ പെരുമാറ്റവും, പ്രകടനം നടത്താൻ കഴിയാത്ത താരത്തിന് കീഴിൽ കളിക്കേണ്ടി വരുന്നതും ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിരിക്കുകയാണ്. കൂടാതെ ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ഡെവാൾഡ് ബ്രെവിസ് തുടങ്ങിയ മാച്ച് വിന്നർമാരെ റിലീസ് ചെയ്തത് ടീമിന്റെ ബാറ്റിംഗ് കരുത്തിനെ പാടെ തകർത്തു.

വാംഖഡെയിലെ നാണക്കേട്: സഞ്ജുവിന്റെ സെഞ്ചുറിയിൽ കരിഞ്ഞ് മുംബൈ!
മുംബൈ ഇന്ത്യൻസിന്റെ പതനത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ നടന്ന 'എൽ ക്ലാസിക്കോ' പോരാട്ടം. സഞ്ജു സാംസൺ എന്ന മലയാളി കരുത്തിന് മുന്നിൽ മുംബൈ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമായി. ടോസ് നേടി പന്തെറിയാൻ തീരുമാനിച്ച ഹാർദിക്കിന്റെ തന്ത്രങ്ങളെ കാറ്റിൽ പറത്തി സഞ്ജു സാംസൺ വാംഖഡെയിൽ സിഎസ്‌കെയ്ക്കായി തകർപ്പൻ സെഞ്ചുറി (54 പന്തിൽ 101) നേടി. സഞ്ജുവിന്റെ ബാറ്റിംഗ് മികവിൽ 207 റൺസെന്ന കൂറ്റൻ ലക്ഷ്യമാണ് ചെന്നൈ ഉയർത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് കാര്യങ്ങൾ അത്ര ശുഭകരമായിരുന്നില്ല. സ്പിൻ ബൗളർ അഖീൽ ഹൊസൈന്റെ (4 വിക്കറ്റ്) തന്ത്രങ്ങളിൽ കുടുങ്ങിയ മുംബൈ നിര വട്ടപ്പൂജ്യമായി. സൂര്യകുമാറും തിലക് വർമ്മയും പൊരുതി നോക്കിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. 103 റൺസിന്റെ ദയനീയ പരാജയമാണ് മുംബൈ സ്വന്തം മണ്ണിൽ ഏറ്റുവാങ്ങിയത്. ഐപിഎൽ ചരിത്രത്തിൽ മുംബൈ നേരിടുന്ന ഏറ്റവും വലിയ തോൽവികളിലൊന്നായി ഇത് മാറി. ഹാർദിക് പാണ്ഡ്യ ബാറ്റിംഗിലും ബൗളിംഗിലും പൂർണ്ണ പരാജയമായതോടെ ആരാധകർ രോഷം കൊള്ളുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications