പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് കാണിച്ച നിരുത്തരവാദിത്തപരമായ സമീപനത്തിനെതിരെ രൂക്ഷവിമർശനവുമായി ആർ. അശ്വിൻ. 209 റൺസ് എന്ന മികച്ച സ്കോർ ഉയർത്തിയിട്ടും, പ്രതിരോധിക്കാനിറങ്ങിയ ചെന്നൈ ബൗളർമാരും ഫീൽഡർമാരും കളി പകുതിക്ക് വെച്ച് ഉപേക്ഷിച്ച മട്ടിലായിരുന്നുവെന്ന് അശ്വിൻ നിരീക്ഷിക്കുന്നു. ചെന്നൈ ടീമിനെക്കുറിച്ച് തനിക്ക് വലിയ അഭിമാനമാണുള്ളതെന്നും എന്നാൽ ഇത്തവണ കണ്ടത് നിരാശാജനകമായ കാഴ്ചയാണെന്നും അദ്ദേഹം തുറന്നടിച്ചു.
IPL 2026: ചെന്നൈയെ തകർത്തു, പക്ഷേ ഐപിഎൽ പണി കൊടുത്തു; പഞ്ചാബ് ടീമിന് മൊത്തം പിഴ, അയ്യർക്ക് കനത്ത ശിക്ഷ!
"ആളുകൾ എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമില്ല!"; അശ്വിന്റെ രോഷം
തന്റെ യൂട്യൂബ് ചാനലിലെ ചർച്ചയ്ക്കിടെയാണ് അശ്വിൻ ചെന്നൈയുടെ പ്രകടനത്തെ കീറിമുറിച്ചത്. അശ്വിൻ പറഞ്ഞത് ഇങ്ങനെ:
"ചെന്നൈ ടീമിനെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് വലിയ അഭിമാനമുണ്ട് (Pride), നിങ്ങൾ എന്ത് പറഞ്ഞാലും എനിക്കത് പ്രശ്നമല്ല. പക്ഷേ ഈ മത്സരത്തിലേക്ക് നോക്കുമ്പോൾ, വെറും പന്ത്രണ്ടാം ഓവറിൽ തന്നെ അവർ തോൽവി സമ്മതിച്ച മട്ടിലായിരുന്നു. അത് കാണുന്നത് തന്നെ വലിയ വിഷമമുണ്ടാക്കുന്ന കാര്യമാണ്. ഒരു ചാമ്പ്യൻ ടീം ഇങ്ങനെയാണോ പൊരുതേണ്ടത്?"

പഞ്ചാബ് നായകൻ ശ്രേയസ് അയ്യരും സംഘവും ബാറ്റിംഗിൽ ആധിപത്യം ഉറപ്പിച്ചപ്പോൾ ചെന്നൈ താരങ്ങളുടെ ശരീരഭാഷയിൽ വന്ന മാറ്റമാണ് അശ്വിനെ ചൊടിപ്പിച്ചത്. പന്ത്രണ്ടാം ഓവർ കഴിഞ്ഞതോടെ ചെന്നൈയുടെ പക്കൽ വിജയത്തിനായുള്ള തന്ത്രങ്ങളൊന്നും ബാക്കിയുണ്ടായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ചെന്നൈ ക്യാമ്പിൽ എന്ത് സംഭവിക്കുന്നു?
സഞ്ജു സാംസൺ ഓപ്പണറായി പരാജയപ്പെടുന്നതും, നായകൻ റുതുരാജ് ഗെയ്‌ക്‌വാദിന് ഫീൽഡിൽ കൃത്യമായ നിയന്ത്രണം ലഭിക്കാത്തതും ചെന്നൈയെ പ്രതിസന്ധിയിലാക്കുന്നു. ആയുഷ് മാത്രേയും ശിവം ദുബെയും ബാറ്റിംഗിൽ നടത്തിയ പോരാട്ടം ബൗളർമാർ പാഴാക്കിക്കളഞ്ഞത് അശ്വിനെപ്പോലുള്ള മുതിർന്ന താരങ്ങളെ വേദനിപ്പിക്കുന്നുണ്ട്. ഖലീൽ അഹമ്മദും നൂർ അഹമ്മദും റൺസ് വഴങ്ങുമ്പോൾ അവർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകാൻ നായകനോ മുതിർന്ന താരങ്ങൾക്കോ സാധിച്ചില്ല.
IPL 2026: സഞ്ജു ഫ്ലോപ്പ്, ക്യാപ്റ്റന് ഫയറില്ല, ബൗളിങ് വട്ടപ്പൂജ്യം; ചെന്നൈ കപ്പൽ മുങ്ങുന്നോ?
പരിക്കിനെത്തുടർന്ന് എം.എസ്. ധോണി ഇല്ലാതെ ഇറങ്ങിയ ചെന്നൈയ്ക്ക് ഒരു 'നായകന്റെ' അഭാവം മൈതാനത്ത് പ്രകടമായിരുന്നു. ശ്രേയസ് അയ്യർ സ്ലോ ഓവർ റേറ്റിന് 24 ലക്ഷം പിഴ ശിക്ഷ വാങ്ങിക്കൂട്ടിയെങ്കിലും കളിക്കളത്തിൽ അദ്ദേഹം കാണിച്ച ആക്രമണോത്സുകത ചെന്നൈ ക്യാമ്പിൽ എവിടെയും കണ്ടില്ല എന്നതാണ് അശ്വിൻ ഉയർത്തുന്ന പ്രധാന വിമർശനം.
സീസണിലെ ആവേശകരമായ ഏഴാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ അവരുടെ തട്ടകമായ ചെപ്പോക്കിൽ അഞ്ച് വിക്കറ്റിന് തകർത്താണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിങ്‌സ് സീസണിലെ രണ്ടാം വിജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, യുവതാരം ആയുഷ് മാത്രെയുടെ (73) തകർപ്പൻ അർദ്ധസെഞ്ച്വറിയുടെയും ശിവം ദുബെയുടെ (45*) വെടിക്കെട്ടിന്റെയും കരുത്തിൽ 209 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയെങ്കിലും ബൗളിംഗിലെ പോരായ്മകൾ തിരിച്ചടിയായി. മറുപടി ബാറ്റിംഗിൽ നായകൻ ശ്രേയസ് അയ്യരുടെ (50) കരുത്തുറ്റ ഇന്നിംഗ്‌സിന്റെയും കൃത്യമായ പ്ലാനിംഗിന്റെയും സഹായത്തോടെ 18.4 ഓവറിൽ പഞ്ചാബ് ലക്ഷ്യം കണ്ടു.