ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ഏറ്റവുമധികം കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലാ്ന്നാണ് അഞ്ചു തവണ ചാംപ്യന്‍ാരായ മുംബൈ ഇന്ത്യന്‍സ്. ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ കഴിഞ്ഞ തവണ പ്ലേഓഫ് വരെയെത്താന്‍ അവര്‍ക്കായിരുന്നു. ഏറക്കുറെ പെര്‍ഫെക്ടായിരുന്നു കഴിഞ്ഞ തവണത്തെ മുംബൈ ടീം.
അതുകൊണ്ടു തന്നെ വലിയ അഴിച്ചുപണികളൊന്നും ടീം മാനേജ്‌മെന്റ് നടത്തിയിട്ടുമില്ല. കോര്‍ ഗ്രൂപ്പിനെ നിലനിര്‍ത്തിയാണ് അവര്‍ മിനി താരലേലത്തെ സമീപിച്ചത്. നേരത്തേ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കാണ് ലേലത്തില്‍ മുംബൈ വാങ്ങിയ പ്രധാനപ്പെട്ട താരം.
കാരണം വെറും മൂന്നു കോടിയില്‍ താഴെ രൂപ മാത്രമേ അവരുടെ പഴ്‌സിലുണ്ടായിരുന്നുള്ളൂ. വളരെ സന്തുലിതമായായ സ്‌ക്വാഡാണ് ഇപ്പോള്‍ മുംബൈയ്ക്കുള്ളത്. ബാറ്റിങിലും ബൗളിങിലുമെല്ലാം ലോകോത്തര താരങ്ങളും അവരുടെ പക്കലുണ്ട്. എങ്കിലും ഒരു വീക്ക്‌നെസും അവര്‍ക്കില്ലെന്നു ഉറപ്പിക്കാന്‍ വരട്ടെ. എല്ലാവരെയും പോലെ ദൗര്‍ബല്യം മുംബൈയ്ക്കുമുണ്ട്. ഇവ എന്താണെന്നറിയാം.

മുംബൈയുടെ വീക്ക്‌നെസറിയാം
മുംബൈ ഇന്ത്യന്‍സിനു ബാറ്റിങിനെ സംബന്ധിച്ച് കാര്യമായ ആശങ്കകളൊന്നുമില്ല. പക്ഷെ ബൗളിങ് പുറമെ നിന്നു കാണുമ്പോള്‍ ശക്തമെന്നു തോന്നുമെങ്കിലും അത്ര കെട്ടുറപ്പുള്ളതല്ല. ഇന്ത്യന്‍ സ്റ്റാര്‍ പേസറും ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നും ചൂണ്ടിക്കണിക്കപ്പെടുന്ന ജസ്പ്രീത് ബുംറയാണ് മുംബൈ ബൗളിങിന്റെ നട്ടെല്ല്.
അദ്ദേഹത്തിനു കൂട്ടായി ന്യൂസിലാന്‍ഡിന്റെ മുന്‍ ഇടംകൈയന്‍ പേസും ന്യൂ ബോള്‍ സ്‌പെഷ്യലിസ്റ്റുമായ ട്രെന്റ് ബോള്‍ട്ടുമുണ്ട്. ഏതു ശക്തമായ ബാറ്റിങ് നിരയെയും തകര്‍ക്കാന്‍ ഈ രണ്ടു പേര്‍ തന്നെ ധാരാളം. പക്ഷെ ബുംറ, ബോള്‍ട്ട് എന്നീ രണ്ടു സൂപ്പര്‍ താരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ മുംബൈ ബൗളിങ് വെറും പൊള്ളയാണന്നതാണ് യാഥാര്‍ഥ്യം.
രണ്ടിലൊരാള്‍ക്കു പരിക്കേല്‍ക്കുകയും മമറ്റൊരാള്‍ക്കു പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിയാതെയും വന്നാല്‍ മുംബൈ പേസാക്രമണത്തിന്റെ മുനയൊടിയും. കാരണം ഈ രണ്ടു പേരുടെയും അഭാവം നികത്താന്‍ സാധിക്കുന്ന ഒരു ലോകോത്തര ഫാസ്റ്റ് ബൗളര്‍ പോലും മുംബൈ സ്‌ക്വാഡില്‍ ഇല്ല. ഇതു തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
ടീമിലെ മറ്റു ഫാസ്റ്റ് ബൗളര്‍മാര്‍ ദീപക് ചാഹറും ശര്‍ദ്ദുല്‍ ടാക്കൂറുമാണ്. പക്ഷെ രണ്ടു പേരെയും എത്രത്തോളം വിശ്വസിക്കാന്‍ സാധിക്കുമെന്നതു സംശയമാണ്. വലപ്പോഴും മാത്രം തിളങ്ങുന്ന, പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്താത്തവരാണ് രണ്ടു പേരും.
അതുകൊണ്ടു തന്നെ മുംബൈയ്ക്കു അടുത്ത സീസണില്‍ വലിയ മുന്നേറ്റം നടത്തി കപ്പുയര്‍ത്തണമെങ്കില്‍ ബുംറയും ബോള്‍ട്ടും മുഴുവന്‍ മല്‍സരങ്ങളിലും കളിക്കുകയും ഫോം കാത്തുസൂക്ഷിക്കുകുയും ചേയ്യേണ്ടത് പ്രധാനമാണ്.

മുംബൈ ടീമിന്റെ രണ്ടാമത്തെ വലിയ ദൗര്‍ബല്യം സ്പിന്‍ ബൗളിങ് വിഭാഗമാണ്. ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനു ശേഷം പിന്നീട് അതുപൊലൊരു ലോകോത്തര സ്പിന്നര്‍ അവര്‍ക്കു പിന്നീടുണ്ടായിട്ടില്ല. പിയൂഷ് ചൗളയടക്കം പലരും കളിച്ചെങ്കിലും അവരൊന്നും മാച്ച് വിന്നറായ സ്പിന്നര്‍മാരല്ല. ഇപ്പോഴും എക്‌സ് ഫാക്ടറെന്നു വിളിക്കാവുന്ന ഒരു സ്പിന്നര്‍ മുംബൈയ്ക്കില്ല.
ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റ്‌നര്‍ക്കായിരിക്കും സ്പിന്‍ വിഭാഗത്തിന്റെ കടിഞ്ഞാണ്‍. മായങ്ക് മാര്‍ക്കാണ്ഡെ, അഫ്ഗാനിസ്താന്റെ അല്ല ഗസന്‍ഫര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന സ്പിന്നര്‍മാര്‍. അതുകൊണ്ടു തന്നെ മുംബൈയുടെ സ്പിന്‍ വിഭാഗം ദുര്‍ബലമാണെന്നു തന്നെ പറയാം. സാന്റ്‌നറുടെ ദിവസം മോശമായാല്‍ പകരം എതിരാളികള്‍ക്കു മൂക്കുകയറിടാന്‍ സാധിക്കുന്ന സ്പിന്നര്‍ അവര്‍ക്കില്ല.
മുംബൈ ഇന്ത്യന്‍സ് ഫുള്‍ സ്‌ക്വാഡ്
ഹാര്‍ദിക് പാണ്ഡ്യ (C), രോഹിത് ശര്‍മ, റയാന്‍ റിക്കല്‍ട്ടണ്‍ (WK), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ട്രെന്റ് ബോള്‍ട്ട്, വില്‍ ജാക്ക്സ്, ക്വിന്റണ്‍ ഡികോക്ക് (WK), ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ, മിച്ചെല്‍ സാന്റ്നര്‍, രാജ് ബാവ, റോബിന്‍ മിന്‍സ് (WK), മായങ്ക് റാവത്ത്, ശാര്‍ദുല്‍ താക്കൂര്‍ (എല്‍എസ്ജിയില്‍ നിന്ന് ട്രേഡ് ചെയ്തു), ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് (ജിടിയില്‍ നിന്ന് ട്രേഡ് ചെയ്തു), മായങ്ക് മാര്‍ക്കണ്ഡെ (കെകെആറില്‍ നിന്ന് ട്രേഡ് ചെയ്തു), അല്ല ഗസന്‍ഫര്‍, അശ്വനി കുമാര്‍, കോര്‍ബിന്‍ ബോഷ്, ദീപക് ചാഹര്‍, ഡാനിഷ് മലേവാര്‍, അഥര്‍വ അങ്കോലേക്കര്‍, മുഹമ്മദ് ഇസ്ഹാര്‍.