മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ രണ്ട് മത്സരംകൊണ്ടുതന്നെ എല്ലാവരുടേയും ശ്രദ്ധ നേടിയെടുത്തിരിക്കുകയാണ് അഷുതോഷ് ശര്‍മ. പഞ്ചാബിനൊപ്പം ഫിനിഷര്‍ റോളില്‍ ഗംഭീര പ്രകടനമാണ് അഷുതോഷ് കാഴ്ചവെക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലൂടെയാണ് അഷുതോഷ് എല്ലാവരുടേയും ശ്രദ്ധ നേടുന്നത്. ഇംപാക്ട് പ്ലയറായി ഇറങ്ങിയ താരം 17 പന്തില്‍ 31 റണ്‍സാണ് നേടിയത്. 3 ഫോറും 1 സിക്‌സും ഇതില്‍ ഉള്‍പ്പെടും.
ആരെയും ഭയമില്ലാതെ കടന്നാക്രമിക്കുന്ന താരമാണ് അഷുതോഷ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 15 പന്തില്‍ പുറത്താവാതെ 33 റണ്‍സാണ് അഷുതോഷ് നേടിയത്. 220 സ്‌ട്രൈക്ക് റേറ്റിലാണ് അഷുതോഷിന്റെ വെടിക്കെട്ട്.
വലിയ ഭാവി കല്‍പ്പിക്കാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാനാണ് അഷുതോഷെന്ന് പറയാം. ടി20 ഫോര്‍മാറ്റിന് അനുയോജ്യമായ ബാറ്റിങ് വെടിക്കെട്ട് നടത്താന്‍ അഷുതോഷിന് ശേഷിയുണ്ട്. ഭാവിയില്‍ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ പ്രതിഭയുള്ളവനാണ് അഷുതോഷ്.
ഭയമില്ലാതെ കളിക്കുന്ന താരത്തിന്റെ ബാറ്റിങ് ശൈലിയാണ് എടുത്തു പറയേണ്ടത്. 25കാരനായ താരം വലിയ പ്രതിസന്ധികളിലൂടെ കടന്ന് വളര്‍ന്ന താരമാണ്. റെയില്‍വേസ് ക്രിക്കറ്റ് താരമായിരുന്നു അഷുതോഷ് മധ്യ പ്രദേശ് ക്രിക്കറ്റ് ടീമിലൂടെ വളര്‍ന്നവനാണ്.
കരിയറിന്റെ തുടക്ക സമയത്ത് നിരവധി വെല്ലുവിളികളെ മറികടന്നാണ് താരം ഇന്നത്തെ നിലയിലേക്കെത്തിയത്. ആദ്യ സമയത്ത് കൂലിക്ക് പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ കളിച്ചിരുന്ന താരം പിന്നീട് പോക്കറ്റ് മണി കണ്ടെത്തുന്നതിനായി അംപയറായും പ്രവര്‍ത്തിച്ചു.
എല്ലാത്തിനും തന്റേതായ തീരുമാനം തനിക്കുണ്ടെന്നാണ് അഷുതോഷ് പറയുന്നത്. ആരോടും തന്റെ നിലപാട് തുറന്ന് പറയാന്‍ മടികാട്ടാത്ത ആളാണ് അഷുതോഷ്. ഇതിന്റെ തെളിവാണ് അദ്ദേഹം ഇന്ത്യയിലെ പ്രശസ്ത പരിശീലകരിലൊരാളായ ചന്ദ്രകാന്ത് പണ്ഡിറ്റുമായി അഷുതോഷ് ഉടക്കിയത്. മധ്യപ്രദേശ് ടീമിന്റെ പരിശീലകനായി ചന്ദ്രകാന്ത് പ്രവര്‍ത്തിക്കവെ അഷുതോഷിന്റെ കരിയര്‍ അവസാനിക്കുമെന്ന് തോന്നിക്കുന്ന സംഭവംവരെ ഉണ്ടായി. അഷുതോഷിനെ പരിശീലകന്‍ ടീമില്‍ നിന്ന് പുറത്താക്കിയതോടെ താരം നിരാശയിലായി.

മാനസികമായി തളര്‍ന്ന സംഭവം അഷുതോഷ് തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. 'എന്നെ ടീമില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഞാന്‍ ജിമ്മിലും ഹോട്ടല്‍ റൂമിലുമെല്ലാം വളരെ നിരാശനായിരുന്നു. എന്താണ് എന്റെ തെറ്റ് എന്ന് മനസിലായില്ല. ആരും അത് എനിക്ക് പറഞ്ഞു തന്നില്ല.
ട്രയല്‍സ് മത്സരത്തില്‍ 45 പന്തില്‍ 90 റണ്‍സടിച്ചിട്ടും മധ്യപ്രദേശിന്റെ പുതിയ പരിശീലകന് അത് ഇഷ്ടമാകാതെ ടീമിന് പുറത്താക്കി. അവസാന മുഷ്താഖ് അലി ട്രോഫിയില്‍ 6 മത്സരത്തില്‍ നിന്ന് 3 അര്‍ധ സെഞ്ച്വറികള്‍ നേടി.
എന്നിട്ടും ഇപ്പോഴും എന്നെ തഴയാന്‍ ശ്രമിക്കുന്നു. ഇതില്‍ മാനസികമായി വളരെ നിരാശയുണ്ട്' എന്നാണ് അഷുതോഷ് പറയുന്നത്. താരത്തിന്റെ പ്രകടന മികവ് കണ്ട് റെയില്‍വേസ് അദ്ദേഹത്തിന് അവസരം നല്‍കി. അവസാന വര്‍ഷം യുവരാജ് സിങ്ങിന്റെ ലോക റെക്കോഡിനൊപ്പമെത്താന്‍ അഷുതോഷിനായി.
11 പന്തില്‍ ഫിഫ്റ്റി നേടി ടി20യിലെ ഇന്ത്യക്കാരന്റെ വേഗ ഫിഫ്റ്റി റെക്കോഡ് അഷുതോഷ് ശ്രദ്ധ നേടി. മുഷ്താഖ് അലി ട്രോറിയില്‍ അരുണാചല്‍ പ്രദേശിനെതിരേയാണ് അഷുതോഷിന്റെ തകര്‍പ്പന്‍ പ്രകടനം.
പഞ്ചാബ് കിങ്‌സ് ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറാണ് അഷുതോഷിനെ ടീമിലേക്കെത്തിച്ചത്. അതിവേഗം റണ്‍സുയര്‍ത്താനുള്ള താരത്തിന്റെ കഴിവ് അത്ഭുതപ്പെടുത്തുന്നതാണെന്നും എളുപ്പമല്ലാത്ത ജോലിയാണ് അവന്‍ ചെയ്യുന്നതെന്നുമാണ് ബംഗാര്‍ പറയുന്നത്. മുന്‍ ഇന്ത്യന്‍ താരം അമയ് ഖുറാസിയയാണ് അഷുതോഷിന്റെ ബാല്യകാല പരിശീലകന്‍. 12ാം വയസ് മുതല്‍ അഷുതോഷിനെ അമയ് പരിശീലിപ്പിക്കുന്നുണ്ട്. അഷുതോഷ് തളരുന്ന സാഹചര്യങ്ങളിലെല്ലാം മാനസികമായ ധൈര്യം നല്‍കി ഒപ്പം നിന്നത് അമയ് ആണ്.
അഷുതോഷിന്റെ കുടുംബം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതാണ്. അതുകൊണ്ടുതന്നെ വളരെയധികം കഷ്ടപ്പെട്ടാണ് താരം വളര്‍ന്നത്. 'ഇന്‍ഡോറിലെ വീട്ടില്‍ നിന്ന് മാറി നിന്ന് പരിശീലനത്തിനായി പോയിരുന്ന സമയം കഷ്ടതകള്‍ നിറഞ്ഞതാണ്. ഭക്ഷണം കഴിക്കാന്‍ പോലും അന്ന് പണമില്ലായിരുന്നു. ആ സമയത്ത് പണം കണ്ടെത്താന്‍ അംപയറായി ജോലി ചെയ്തു. ചെറിയൊരു റൂമിലായിരുന്നു താമസം' അഷുതോഷ് പറഞ്ഞു. എന്തായാലും വലിയ ഭാവി അഷുതോഷിനുണ്ടാവുമെന്ന് തന്നെ വിലയിരുത്താം.