ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ വീണ്ടുമൊരു സീസണില്‍ നയിക്കാന്‍ തയ്യാറെടുക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ക്യാപ്റ്റനായി റോയല്‍സിനൊപ്പം അദ്ദേഹത്തിന്റെ തുടര്‍ച്ചയായ നാലാമത്തെ സീസണ്‍ കൂടിയാണിത്. ഇത്തവണ കിരീടമെന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സഞ്ജു. തമിഴ് സിനിമയിലെ സൂപ്പര്‍ താരവും സ്റ്റൈല്‍ മന്നനുമായ രജനീകാന്തിന്റെ കട്ട ഫാനാണ് അദ്ദേഹമെന്നതു എല്ലാവര്‍ക്കുമറിയാം.
കുട്ടിക്കാലം മുതല്‍ തന്നെ താന്‍ രജനി ഫാനാണെന്നു അന്നു അദ്ദേഹത്തെ നേരില്‍ കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് ലോകമറിയുന്ന ക്രിക്കറ്ററായതിനു ശേഷം സഞ്ജുവിനു ഈ മോഹം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുകയും ചെയ്തു. ആരാധനയുടെ കാര്യത്തില്‍ സഞ്ജുവിന്റെ ഹീറോ രജനിയാണെങ്കിലും ഒരു കാര്യത്തില്‍ അദ്ദേഹം മറ്റൊരു സൂപ്പര്‍ താരത്തെപ്പോലെയാണെന്നു റോയല്‍സ് ട്രെയ്‌നര്‍ പറയുന്നു.

തമിഴ് സിനിമയിലെ തന്നെ മറ്റൊരു സൂപ്പര്‍ താരമായ 'തല' അജിത് കുമാറുമായിട്ടാണ് സഞ്ജുവിനെ റോയല്‍സ് ട്രെയ്‌നറായ രാജാമണി പ്രഭു ഒരു അഭിമുഖത്തില്‍ താരതമ്യം ചെയ്തത്. സഞ്ജുവിനും അജിത്തിനും പൊതുവായ ഒരു സ്വഭാവ സവിശേഷതയുണ്ടെന്നും രാജാമണി ചൂണ്ടിക്കാട്ടുന്നു.
സഞ്ജു സാംസണിനെ തനിക്കു ഏറെ ഇഷ്ടമാണെന്നാണ് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്. രജനി സാറുടെ (രജനി കാന്ത്) കടുത്ത ആരാധകനാണ് സഞ്ജുവെങ്കിലും അദ്ദേഹത്തിന്റെ ചില പ്രവൃത്തികള്‍ അജിത് കുമാറിനെപ്പോലെയാണ്. 'തല' അജിത്തുമായി ചില സാമ്യതകള്‍ സഞ്ജുവില്‍ കാണാന്‍ സാധിക്കും.
സഞ്ജു എന്തു കാര്യങ്ങള്‍ ചെയ്താലും അതൊരിക്കലും പുറത്തുള്ള ആരെയും അറിയിക്കാറില്ല. അജിത്തും ഇങ്ങനെ തന്നെയാണ്. താന്‍ ചെയ്യുന്ന കാര്യങ്ങളൊന്നും അദ്ദേഹം പുറമെയുള്ളവരെ അറിയിക്കാന്‍ താല്‍പ്പര്യം കാണിക്കാറില്ലെന്നും രാജാമണി പ്രഭു വിശദമാക്കി.
സഞ്ജുവിനോടു ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കഠിനാധ്വാനം നടത്താന്‍ ആവശ്യപ്പെട്ടാല്‍ നമ്മള്‍ പറഞ്ഞതിനേക്കാള്‍ കൂടുതലായി അദ്ദേഹം ഇതു ചെയ്യും. പക്ഷെ സഞ്ജു പുറത്ത് കാണിക്കുകയോ, ആരെയെങ്കിലും ഇതു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യാറില്ലെന്നും രാജാമണി പ്രഭു കൂട്ടിച്ചേര്‍ത്തു.
അതേസമയം, ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും സഞ്ജുവിനെ സംബന്ധിച്ച് വളരെയധികം നിര്‍ണായകമാണ് വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍. ബാറ്റിങില്‍ പരമാവധി റണ്‍സുമായി കസറിയെങ്കില്‍ മാത്രമേ ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിനു ഇടം നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ.

സഞ്ജുവിനെക്കൂടാതെ ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരാണ് ലോകകപ്പിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടി പോരടിക്കുന്നത്. ഇവരില്‍ രണ്ടു പേര്‍ക്കാണ് ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കുക. റോയല്‍സിനായി അടുത്ത സീസണില്‍ 500-600 റണ്‍സെങ്കിലും സ്‌കോര്‍ ചെയ്യാനായാല്‍ സഞ്ജുവിനു ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാനുള്ള സാധ്യതകൾ കൂടുതലാണ്.
ബാറ്റിങില്‍ മാത്രമല്ല റോയസ് ക്യാപ്റ്റനെന്ന നിലയിലും സഞ്ജുവിനു ഐപിഎല്ലില്‍ മിന്നിക്കേണ്ടതുണ്ട്. കാരണം ഇത്തവണയും റോയല്‍സ് ഫ്‌ളോപ്പായാല്‍ അതു അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി തെറിക്കാന്‍ വഴിയൊരുക്കിയേക്കും. കഴിഞ്ഞ തവണ പ്ലേഓഫ് പോലുമെത്താതെ റോയല്‍സ് പുറത്തായിരുന്നു. സഞ്ജു ക്യാപ്റ്റനായുള്ള ആദ്യത്തെ സീസണിലും (2021) റോയല്‍സിനു പ്ലേഓഫ് യോഗ്യത ലഭിച്ചിരുന്നില്ല.
2022ല്‍ ടീമിനെ ഫൈനലിലെത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം. വരാനിരിക്കുന്ന സീസണില്‍ റോയല്‍സിനു പ്ലേഓഫിലെത്താന്‍ കഴിയാതെ പോയാല്‍ സഞ്ജുവിനു പകരം ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ കൂടിയായ ജോസ് ബട്‌ലര്‍ക്കു നായകസ്ഥാനം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.