ചെന്നൈ: ഐപിഎല്ലില്‍ ക്യാപ്റ്റനായുള്ള കന്നി മല്‍സരത്തില്‍ തന്നെ മിന്നുന്ന പ്രകടനത്തോടെ കൈയടി നേടിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്. ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി അപ്രതീക്ഷിതമായി ക്യാപ്റ്റന്‍സി ഒഴിയുകയും പകരം ചുമതല റുതുരാജിനു കൈമാറുകയുമായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്ര ടീമിനെ നയിച്ചിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ ഇതാദ്യമായാണ് അദ്ദേഹം ക്യാപ്റ്റന്റെ കുപ്പായമണിഞ്ഞത്.
ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരുവുമായുള്ള ആദ്യ പോരാട്ടത്തില്‍ ക്യാപ്റ്റന്‍സിയില്‍ താനും മോശമല്ലെന്നു റുതുരാജ് കാണിച്ചു തന്നിരിക്കുകയാണ്. ഫഫ് ഡുപ്ലെസിയുടെ അഗ്രസീവ് ബാറ്റിങിലേറി മുന്നേറിയ ആര്‍സിബിക്കു തുടക്കത്തില്‍ തന്നെ മൂക്കുകയറിട്ടത് അദ്ദേഹത്തിന്റെ കിടിലന്‍ ക്യാപ്റ്റന്‍സിയാണെന്നു നിസംശയം പറയാം.

സിഎസ്‌കെയ്ക്കായി ന്യൂബോള്‍ കൈകാര്യം ചെയ്തത് ദീപക് ചാഹറും തുഷാര്‍ ദേശ്പാണ്ഡെയുമായിരുന്നു. പക്ഷെ ഇരുവരുടെയും ശരാശരി ബൗളിങ് ആര്‍സിബി ഓപ്പണിങ് ജോടികളായ ഡുപ്ലെസി- വിരാട് കോലി എന്നിവര്‍ക്കു യാതാരു ഭീഷണിയും സൃഷ്ടിച്ചില്ല. ആദ്യ ഓവരില്‍ ചാഹര്‍ ഏഴും രണ്ടാമത്തെ ഓവറില്‍ തുഷാര്‍ ഒമ്പതും റണ്‍സ് വഴങ്ങി.
മൂന്നാം ഓവറില്‍ ചാഹറിനെ ഡുപ്ലെസി ശരിക്കും പഞ്ഞിക്കിട്ടു. നാലു ഫോറുകളടക്കം 17 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. ഇതോടെ മൂന്നോവര്‍ കഴിഞ്ഞപ്പോള്‍ ആര്‍സിബി വിക്കറ്റ് നഷ്ടമില്ലാതെ 33 റണ്‍സ്. തുടര്‍ന്നായിരുന്നു റുതുരാജിന്റെ സര്‍പ്രൈസ് മാറ്റം. തുഷാറിനെ പിന്‍വലിച്ച അദ്ദേഹം പകരം സ്പിന്നര്‍ മഹീഷ് തീക്ഷണയെ കൊണ്ടുവന്നു. ഓവറില്‍ വെറും നാലു റണ്‍സ് മാത്രമേ ആര്‍സിബിക്കു നേടാനായുള്ളൂ.
അടുത്ത ഓവറില്‍ റുതുരാജ് ബൗളിങില്‍ വീണ്ടുമൊരു മാറ്റം വരുത്തി. ചാഹറിനു പകരം പരിചയസമ്പന്നനായ ബംഗ്ലാദേശി പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ പന്തേല്‍പ്പിച്ചു. ഈ നീക്കം ക്ലിക്കാവുകയും ചെയ്തു. രണ്ടാത്തെ ബോളില്‍ ബൗണ്ടറി വഴങ്ങിയെങ്കിലും അടുത്ത ബോളില്‍ ഡുപ്ലെസിയെ മുസ്തഫിസുര്‍ മടക്കി. വീണ്ടുമൊരു വമ്പന്‍ ഷോട്ടിനു തുനിഞ്ഞ ഡുപ്ലെസിയെ (35) ഡീപ്പ് ബാക്ക്‌വേര്‍ഡ് പോയിന്റില്‍ രചിന്‍ രവീന്ദ്ര മികച്ചൊരു റണ്ണിങ് ക്യാച്ചിലൂടെ പിടികൂടുകയായിരുന്നു.

രജത് പാട്ടിധാറാണ് തുടര്‍ന്നു ക്രീസിലെത്തിയത്. ഓവറിലെ അവസാന ബോളില്‍ പാട്ടിധാറിനെ പൂജ്യത്തിനു മുസ്തഫിസുര്‍ മടക്കുകയും ചെയ്തു. ഷോട്ടിനു ശ്രമിച്ച പാട്ടിദാറിന്റെ ബാറ്റില്‍ എഡ്ജജായ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ കൈകളിലെത്തുകയായിരുന്നു. ഈ ഓവറില്‍ നാലു റണ്‍സ് മാത്രമേ മുസ്തഫിസുര്‍ വഴങ്ങിയുള്ളൂ.
ആറാമത്തെ ഓവറില്‍ തീക്ഷണയെ പിന്‍വലിച്ച റുതുരാജ് പകരം ചാഹറിനെ തിരികെ വിളിച്ചു. ഈ നീക്കവും വിജയം കണ്ടു. മൂന്നാമത്തെ ബോളില്‍ അപകടകാരിയായ ഗ്ലെന്‍ മാക്‌സ്വെല്ലിനെ ഗോള്‍ഡന്‍ ഡെക്കായി ചാഹര്‍ മടക്കുകയായിരുന്നു.
തേര്‍ഡ് മാനിലേക്കു കളിക്കാനാണ് മാക്‌സി ശ്രമിച്ചതെങ്കിലും ബാറ്റില്‍ എഡ്ജായ ശേഷം ബോൾ നേരെ ധോണിയുടെ ഗ്ലൗസുകളിലേക്കു വരികയായിരുന്നു. ഈ ഓവറില്‍ വെറും ഒരു റണ്‍സ് മാത്രമേ ആര്‍സിബിക്കു ലഭിച്ചുള്ളൂ. മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായതോടെ ആര്‍സിബി കടുത്ത സമ്മര്‍ദ്ദത്തിലേക്കു വീഴുകയും ഇതോടെ അവരുടെ സ്‌കോറിങ് മന്ദഗതിയിലാവുകയും ചെയ്യുകയായിരുന്നു.