മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കുന്ന താരങ്ങളിലൊരാള്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് മുംബൈയുടെ നായകനായത് മുതല്‍ വലിയ വിമര്‍ശനം താരത്തിനെതിരേ ഉയരുന്നുണ്ട്. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് ഇറക്കിയത് ഹാര്‍ദിക്കാണെന്നാണ് ആരാധകര്‍ ആരാധകര്‍ ആരോപിക്കുന്നത്.
ഇതോടെ ഹാര്‍ദിക്കിനെതിരേ വലിയ വിമര്‍ശനവും ഉയര്‍ന്നു. പല മത്സരങ്ങളിലും ഹാര്‍ദിക്കിനെതിരേ കാണികള്‍ കൂവി. മുംബൈയുടെ തട്ടകത്തില്‍ പോലും ഹാര്‍ദിക്കിന് കാണികളുടെ കൂവല്‍ ഏറ്റുവാങ്ങേണ്ടി വന്നു. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇന്ത്യയില്‍ കൂവല്‍ നേരിടേണ്ടി വരുന്നത് ഇത്തരത്തില്‍ അപൂര്‍വ്വമായാണെന്ന് പറയാം. എന്തായാലും ഹാര്‍ദിക്കിനെ നായകനായി ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും ആരാധകര്‍ക്കായിട്ടില്ല. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെതിരേ ഇപ്പോഴും കാണികളുടെ അധിക്ഷേപങ്ങള്‍ തുടരുകയാണ്.
ആരാധകരുടെ പരിഹാസം തന്നെ ബാധിക്കില്ലെന്നാണ് ഹാര്‍ദിക് പറയുന്നത്. മുംബൈയിലെ സഹതാരങ്ങളും ഇത് തന്നെയാണ് പറയുന്നത്. എന്നാല്‍ ഹാര്‍ദിക് പറയുന്നത് കള്ളമാണെന്നും മാനസികമായി വലിയ പ്രശ്‌നം അവന്‍ നേരിടുന്നുണ്ടെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ റോബിന്‍ ഉത്തപ്പ. 'ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാവാന്‍ കഴിവുള്ള താരമാണ് ഹാര്‍ദിക്.
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിക്കുകയും തൊട്ടടുത്ത സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മുംബൈയിലേക്ക് മാറിയത്. ട്രോളുകളും പരിഹാസങ്ങളുമെല്ലാം അവന്‍ പ്രതീക്ഷിച്ചിരിക്കാം. എന്നാല്‍ ഇതൊന്നും അവനെ ബാധിക്കില്ലേ?. ഏതൊരു മനുഷ്യനേയും ഇത് മാനസികമായി ബാധിക്കും. എത്രപേര്‍ക്ക് ഇതിന്റെ വസ്തുത അറിയാം. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ തീര്‍ച്ചയായും ഹാര്‍ദിക്കിനെ ബാധിച്ചിട്ടുണ്ടാവും.

അവന്റെ വൈകാരികതയെ ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പെരുമാറ്റം ഒരു മനുഷ്യനെതിരേയും നടത്തരുത്' ഉത്തപ്പ പറഞ്ഞു. ആദ്യ മത്സരത്തില്‍ മുംബൈ ഗുജറാത്തിനെയാണ് നേരിട്ടത്. അതും ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദില്‍. വലിയ കൂവലാണ് ഹാര്‍ദിക്കിനെതിരേ ഉയര്‍ന്നത്. ഇതിന് ശേഷം മുംബൈയിലും കൂവല്‍ നേരിട്ടത് ഹാര്‍ദിക്കിനെ തളര്‍ത്തിയെന്നുറപ്പ്. ആദ്യത്തെ മൂന്ന് മത്സരത്തിലും മുംബൈ നാണംകെട്ട് തോല്‍ക്കുകയും ചെയ്തു.
ഇതോടെ ഹാര്‍ദിക്കിനെതിരായ വിമര്‍ശനം കൂടുതല്‍ ശക്തമായി. ടീമിനുള്ളില്‍ നിന്ന് ഹാര്‍ദിക്കിന് വേണ്ടത്ര പിന്തുണ ലഭിക്കാതെ വന്നു. കൂടാതെ ഹാര്‍ദിക്കിന്റെ ചെറിയ പിഴവുകള്‍ക്ക് പോലും വലിയ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു. തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ മുംബൈ ജയിച്ചപ്പോള്‍ ഹാര്‍ദിക്കിന് അല്‍പ്പം ആശ്വാസമായിരുന്നു. എന്നാല്‍ മുംബൈയുടെ തട്ടകത്തില്‍ ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് മുംബൈ തോറ്റു. ഇത് വീണ്ടും ഹാര്‍ദിക്കിനെതിരേ വിമര്‍ശനത്തിന് കാരണമായി.
ആരാധക വിമര്‍ശനങ്ങള്‍ ഹാര്‍ദിക്കിനെ ബാധിക്കുന്നുണ്ടെന്ന് വ്യക്തമാവുന്നതാണ് അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം. ഗുജറാത്തിനൊപ്പം നിര്‍ണ്ണായക പ്രകടനങ്ങള്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും നടത്താന്‍ ഹാര്‍ദിക്കിന് സാധിച്ചിരുന്നു. എന്നാല്‍ മുംബൈക്കൊപ്പം ഇപ്പോള്‍ അത്തരമൊരു പ്രകടനത്തിന് ഹാര്‍ദിക്കിന് സാധിക്കുന്നില്ല. ബൗളിങ്ങില്‍ തല്ലുകൊള്ളിയാവുന്നതോടൊപ്പം ബാറ്റുകൊണ്ടും കാര്യമായൊന്നും ചെയ്യാനാവുന്നില്ല. ഇത് താരത്തിന് സമ്മര്‍ദ്ദമുണ്ടെന്ന് വ്യക്തമാക്കുന്നതാണ്.
അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ മുംബൈ തോല്‍പ്പിച്ചു. എന്നാല്‍ ടീമിനെതിരേ വീണ്ടും വിമര്‍ശനമുയരുകയാണ്. ഗഡൗട്ടിലിരുന്ന് റിവ്യൂവെടുക്കാന്‍ സഹായിച്ചതിന് മുംബൈ ബാറ്റിങ് കോച്ച് കരെന്‍ പൊള്ളാര്‍ഡിനും മധ്യനിര ബാറ്റ്‌സ്മാന്‍ ടിം ഡേവിഡിനും ബിസിസി ഐ പിഴയും വിധിച്ചിട്ടുണ്ട്. ടോസില്‍ മുംബൈ കൃത്രിമം കാട്ടിയെന്ന ആരോപണവും ശക്തമായി ഉയര്‍ന്നിരുന്നു. എന്തായാലും ഹാര്‍ദിക്കിന് മുംബൈയില്‍ കാര്യങ്ങള്‍ എളുപ്പമല്ലെന്ന് നിസംശയം പറയാം.