ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരവും അടുത്ത ക്യാപ്റ്റനുമാവാന്‍ ശേഷിയുള്ളവരായി ചൂണ്ടിക്കാണിക്കപ്പെടുന്നവരാണ് ശുഭ്മന്‍ ഗില്ലും റുതുരാജ് ഗെയ്ക്വാദും. ഈ സീസണിലെ ഐപിഎല്ലിലൂടെ ഇരുവരും നായകരായി അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. നിലവിലെ ചാംപ്യന്‍മാരും അഞ്ചു തവണ ജേതാക്കളുമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് റുതു നയിക്കുന്നതെങ്കില്‍ 2022ലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനാണ് ഗില്‍.
ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായാണ് റുതുരാജ് സിഎസ്‌കെയുടെ ക്യാപ്റ്റന്‍സിയേറ്റെടുത്തത്. എന്നാല്‍ ട്രേഡ് വിന്‍ഡോയില്‍ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്കു മടങ്ങിയപ്പോയ ഹാര്‍ദിക് പാണ്ഡ്യക്കു പകരമാണ് ജിടി ക്യാപ്റ്റനായി ഗില്ലിനു നറുക്കുവീണത്. നായകരെന്ന നിലയില്‍ റുതുവും ഗില്ലും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിച്ചുന്നത്.

പോയിന്റ് പട്ടികയില്‍ സിഎസ്‌കെയും ജിടിയും ടോപ്പ് ഫോറിലുമുണ്ട്. മൂന്നു മല്‍സരങ്ങളില്‍ രണ്ടു ജയവും ഒരു തോല്‍വിയുമടക്കം നാലു പോയിന്റോടെ സിഎസ്‌കെ രണ്ടാംസ്ഥാനക്കാരാണ്. ജിടിയാവട്ടെ മൂന്നു കളിയില്‍ രണ്ടു ജയവും ഒരു തോല്‍വിയുമടക്കം നാലു പോയിന്റുമായി നാലാംസ്ഥാനത്തുമുണ്ട്. ക്യാപ്റ്റന്‍സിയില്‍ മിടുക്കു കാണിച്ചെങ്കിലും ബാറ്റിങില്‍ ഗില്ലും റുതുരാജും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമല്ല നടത്തിക്കൊണ്ടിരിക്കുന്നത്.
ക്യാപ്റ്റന്‍സിയുടെ ഭാരം രണ്ടു പേരുടെയും ബാറ്റിങിനെയും ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. സീസണില്‍ മൂന്നു വീതം മല്‍സരങ്ങളില്‍ കളിച്ച ഗില്ലിനും റുതുവിനും ഒരു ഫിഫ്റ്റി പോലും ഇനിയും കുറിക്കാനായിട്ടില്ല. മൂന്നു മല്‍സരങ്ങളില്‍ നിന്നും ഗില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത് വെറും 75 റണ്‍സ് മാത്രമാണ്. 25 എന്ന ദയനീയ ശരാശരിയോടെയാണിത്. ഉയര്‍ന്ന സ്‌കോര്‍ 46 റണ്‍സാണ്. 136.36 എന്ന സ്‌ട്രൈക്ക് റ്റോണ് ഗില്ലിനുള്ളത്.
മുംബൈയുമായുള്ള സീസണിലെ ആദ്യ കളിയില്‍ 31 റണ്‍സാണ് ഗില്ലിനു നേടാനായത്. 22 ബോളുകള്‍ നേരിട്ട താരം മൂന്നു ഫോറും ഒരു സിക്‌സറും നേടി. സിഎസ്‌കെയുമായുള്ള രണ്ടാം റൗണ്ടില്‍ താരം തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു. അഞ്ചു ബോളില്‍ വെറും എട്ടു റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 31 റണ്‍സിനും ഗില്‍ പുറത്താവുകയായിരുന്നു. 28 ബോളുകള്‍ നേരിട്ട താരം രണ്ടു ഫോറും ഒരു സിക്‌സറുകളുമാണ് നേടിയത്. കളിച്ച മൂന്ന് ഇന്നിങ്‌സുകളില്‍ രണ്ടിലും ഭേദപ്പെട്ട തുടക്കം താരത്തിനു ലഭിച്ചെങ്കിലും ഇവ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ സാധിച്ചില്ല.
റുതുരാജാവട്ടെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ഉദ്ഘാടന മല്‍സസരത്തില്‍ സ്‌കോര്‍ ചെയ്തത് 15 റണ്‍സായിരുന്നു. 15 ബോളില്‍ മൂന്നു ഫോറുകളടക്കമാണിത്. ജിടിക്കെതിരേ സീസണിലെ ആദ്യ ഫിഫ്റ്റി താരം കുറിക്കുമെന്നു കരുതിയെങ്കിലും നാലു റണ്‍സ് മാത്രമകലെ പുറത്താവുകയായിരുന്നു.

36 ബോളുകള്‍ നേരിട്ട റുതുവിന്റെ ഇന്നിങ്‌സില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഡിസിക്കെതിരായ അവസാന മല്‍സരത്തിലാവട്ടെ വെറും ഒരു റണ്‍സ് മാത്രമെടുത്തും റുതു മടങ്ങുകയായിരുന്നു. രണ്ടു ബോളുകളുടെ ആയുസ് മാത്രമേ താരത്തിന്റെ ഇ്ന്നിങ്‌സിലുണ്ടായിരുന്നുള്ളൂ.
കഴിഞ്ഞ സീസണിലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ ആദ്യത്തെ മൂന്നു മല്‍സരങ്ങള്‍ക്കു ശേഷം റുതുരാജിന്റെയും ഗില്ലിന്റെയും ബാറ്റിങില്‍ ഇടിവ് സംഭവിച്ചതായി കാണാന്‍ സാധിക്കും. 2023ല്‍ ധോണിക്കു കീഴില്‍ കളിച്ചിരുന്നപ്പോള്‍ ആദ്യ കളിയില്‍ 92 റണ്‍സുമായാണ് റുതു തുടങ്ങിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ 57 റണ്‍സും താരം അടിച്ചെടുത്തിരുന്നു. മുംബൈയ്‌ക്കെതിരേ മൂന്നാ റൗണ്ടില്‍ 40ഉം റണ്‍സ് നേടാന്‍ റുതുവുനായിരുന്നു.
ഗില്ലാവട്ടെ സിഎസ്‌കെയ്‌ക്കെതിരേ 63 റണ്‍സോടെയായിരുന്നു സീസണിനു തുടക്കമിട്ടത്. ഡല്‍ഹി ക്യാപ്പിറ്റല്‍ലിനെതിരേ 14 റണ്‍സിനു പുറത്തായ താരം മൂന്നാം റൗണ്ടില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 39ഉം റണ്‍സ് നേടി പുറത്താവുകയായിരുന്നു. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ഗില്ലിന്റെയും റുതുവിന്റെയും പ്രകടനത്തില്‍ ബാധിച്ചുവെന്നാണ് ഈ കണക്കുകള്‍ ശരിവയ്ക്കുന്നത്.