മുല്ലാന്‍പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ പഞ്ചാബ് കിങ്‌സിനോട് മുംബൈ വിറച്ച് ജയിച്ചിരിക്കുകയാണ്. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ മുംബൈ 9 റണ്‍സിന്റെ ജയമാണ് നേടിയെടുത്തത്. ആദ്യം ബാറ്റുചെയ്ത മുംബൈ 7 വിക്കറ്റിന് 192 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. 14 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലേക്ക് പഞ്ചാബ് തുടക്കത്തിലേ തകര്‍ന്നു.
എന്നാല്‍ അഷുതോഷ് ശര്‍മയുടേയും ശശാങ്ക് സിങ്ങിന്റേയും പ്രകടനം പഞ്ചാബിനെ വിജയത്തിന് തൊട്ടടുത്തേക്കെത്തിച്ചു. ശശാങ്ക് 25 പന്തില്‍ 41 റണ്‍സ് നേടിയപ്പോള്‍ അഷുതോഷ് 28 പന്തില്‍ 61 റണ്‍സോടെയാണ് കസറിയത്. 17ാം ഓവറില്‍ 3 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ജസ്പ്രീത് ബുംറ കളിയില്‍ പിടിമുറുക്കി. 18ാം ഓവറിലെ ആദ്യ പന്തില്‍ത്തന്നെ ജെറാള്‍ഡ് കോയിറ്റ്‌സി അഷുതോഷിനെ പുറത്താക്കിയതാണ് മത്സരം മുംബൈയുടെ കൈയിലേക്കെത്തിച്ചത്.
അഷുതോഷിനെ പുറത്താക്കിയ ശേഷം 19ാം ഓവറില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് പന്തെറിഞ്ഞത്. ഈ ഓവറില്‍ 11 റണ്‍സ് ഹാര്‍ദിക് വിട്ടുകൊടുത്തതോടെ അവസാന ഓവറില്‍ 1 വിക്കറ്റ് ശേഷിക്കെ 12 റണ്‍സായിരുന്നു പഞ്ചാബിന്റെ വിജയലക്ഷ്യം. എന്നാല്‍ കഗിസോ റബാഡ ബാറ്റ് ചെയ്യവെ മുംബൈ അവസാന ഓവറില്‍ ആരെ പന്തേല്‍പ്പിക്കുമെന്നത് ആ സമയത്ത് മുംബൈയുടെ തല പുകച്ചിരുന്നു. രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും ഒരുമിച്ച് ചര്‍ച്ച നടത്തിയാണ് തീരുമാനത്തിലേക്കെത്തിയത്.
ബുംറയുടേയും കോയിറ്റ്‌സിയുടേയും ഹാര്‍ദിക്കിന്റേയും ഓവര്‍ പൂര്‍ത്തിയായതിനാല്‍ ആകാശ് മദ്‌വാള്‍, റൊമാരിയോ ഷിഫേര്‍ഡ് എന്നീ രണ്ട് താരങ്ങളെയാണ് മുംബൈയ്ക്ക് പരിഗണിക്കാന്‍ സാധിക്കുമായിരുന്നത്. ഇതില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ റൊമാരിയോ ഷിഫേര്‍ഡ് എന്ന തീരുമാനത്തിലായിരുന്നു ഉണ്ടായിരുന്നത്. 2 ഓവറില്‍ 20 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ആ സമയത്ത് 3 ഓവറില്‍ 45 റണ്‍സായിരുന്നു മദ് വാള്‍ വഴങ്ങിയത്.

14.52 ഇക്കോണമിയില്‍ പന്തെറിഞ്ഞ മദ്‌വാളിനെ അവസാന ഓവര്‍ പന്തേല്‍പ്പിക്കാന്‍ ഹാര്‍ദിക് ധൈര്യം കാട്ടിയിരുന്നില്ല. എന്നാല്‍ ആ സമയത്ത് രോഹിത് ശര്‍മ ഇടപെട്ടു. റബാഡ ഉയര്‍ന്ന ശാരീരിക ക്ഷമതയുള്ള താരമാണ്. ഷിഫേര്‍ഡ് മികച്ച ലൈനില്‍ പന്തെറിയുന്ന താരമല്ലെന്നിരിക്കെ റബാഡയ്‌ക്കെതിരേ മദ് വാള്‍ മതിയെന്നതായിരുന്നു രോഹിത്തിന്റെ നിലപാട്. രോഹിത്തിന്റെ തീരുമാനത്തില്‍ ഹാര്‍ദിക്കിന് ചെറിയ വിയോജിപ്പുണ്ടായിരുന്നുവെന്ന് മുഖ ഭാവത്തില്‍ നിന്ന് വ്യക്തമായിരുന്നു.
എന്നാല്‍ രോഹിത്തിന്റെ തീരുമാനം ശരിവെച്ച് ആദ്യ പന്തില്‍ത്തന്നെ റബാഡയെ റണ്ണൗട്ടാക്കി മത്സരം മദ് വാള്‍ ജയിപ്പിച്ചു. പതിവില്‍ നിന്ന് വ്യത്യസ്തമായി രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും ഒന്നിച്ച് തുള്ളിച്ചാടി വിജയം ആഘോഷിക്കുന്നതാണ് കണ്ടത്. രണ്ട് പേരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നതിന്റെ സൂചന കൂടിയാണ് ഈ തീരുമാനം. എന്തായാലും അവസാന ഓവറുകളില്‍ ഫീല്‍ഡൊരുക്കി ഹാര്‍ദിക്കിനെ രോഹിത് സഹായിച്ചു.
കൂടാതെ നിര്‍ണ്ണായക ബൗളിങ് ചെയ്ഞ്ചുകളിലും രോഹിത് ഹാര്‍ദിക്കിന് നിര്‍ദേശങ്ങള്‍ നല്‍കി. 17ാം ഓവറില്‍ ബുംറയെ കൊണ്ടുവന്നതും രോഹിത്തിന്റെ പ്ലാനായിരുന്നു. 17ാം ഓവറില്‍ ഹാര്‍ദിക് പന്തെറിയാനായിരുന്നു പ്ലാന്‍. എന്നാല്‍ 17ാം ഓവര്‍ ബുംറക്ക് കൊടുക്കണമെന്ന ബുംറയുടെ നിര്‍ദേശമാണ് മത്സരത്തില്‍ വഴിത്തിരിവായത്. ബുംറ 3 റണ്‍സ് മാത്രം വിട്ടുകൊടുത്ത് സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ 18ാം ഓവര്‍ കോയിറ്റ്‌സി ഇത് നന്നായി ഉപയോഗിച്ചു.
ഇതാണ് അഷുതോഷിന്റെ വിക്കറ്റിലേക്കെത്തിച്ചത്. 2 റണ്‍സാണ് 18ാം ഓവറില്‍ കോയിറ്റ്‌സി വിട്ടുകൊടുത്തത്. മുംബൈ അനായാസം ജയിക്കേണ്ടിയിരുന്ന മത്സരം അവസാന ഓവറിലേക്കെത്തിച്ചതിന് പിന്നില്‍ അഷുതോഷിന്റെ മികവാണ് കൈയടി അര്‍ഹിക്കുന്നത്. വരുന്ന മത്സരങ്ങളിലും ഇതേ കുതിപ്പ് തുടരാന്‍ മുംബൈക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.