മുംബൈ: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ ഉറ്റുനോക്കിയ ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സിന്റെ കഥ കഴിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. വാംഖഡെയില്‍ സീസണിലെ ഹാട്രിക്ക് വിജയം മോഹിച്ചിറങ്ങിയ ഹാര്‍ദിക് പാണ്ഡ്യയെയും സംഘത്തെയും റുതുരാജ് ഗെയ്ക്വാദിന്റെ മഞ്ഞപ്പട 20 റണ്‍സിനാണ് തകര്‍ത്തുവിട്ടത്. 207 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം മുംബൈയുടെ ശക്തമായ ബാറ്റിങ് നിരയ്ക്കു ഭീഷണിയാവില്ലെന്നാണ് കരുതപ്പെട്ടത്.
റണ്‍ചേസില്‍ മുംബൈ നന്നായി തന്നെ തുടങ്ങിയെങ്കിലും ഉജ്ജ്വലമായി ബൗള്‍ ചെയ്ത് കളിയിലേക്കു ചെന്നൈ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. രോഹിത് ശര്‍മ അപരാജിത സെഞ്ച്വറിയോടെ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മുംബൈയ്ക്കു ആറു വിക്കറ്റിനു 186 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണോ മുംബൈയുടെ പരാജയത്തിനു മുഖ്യ കാരണം. യഥാര്‍ഥത്തില്‍ എവിടെയാണ് മുംബൈയ്ക്കു കളിയില്‍ പിഴച്ചത്? നമുക്കു പരിശോധിക്കാം.

ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് ഈ കളിയില്‍ മുംബൈയുടെ പ്രധാന വില്ലന്‍. സ്വന്തം കഴിവിലുള്ള അമിത ആത്മവിശ്വാസവും ടീമംഗങ്ങളില്‍ വേണ്ടത്ര വിശ്വാസമര്‍പ്പിക്കുകയും ചെയ്യാതിരുന്നതാണ് അദ്ദേഹം കാണിച്ച അബദ്ധം. വാംഖഡെയില്‍ ആദ്യം ബാറ്റിങിനു അയക്കപ്പെട്ട സിഎസ്‌കെ 190 റണ്‍സ് കടക്കുമോയെന്ന കാര്യം പോലും ഒരു ഘട്ടത്തില്‍ സംശമായിരുന്നു. കാരണം 19 ഓവര്‍ കഴിഞ്ഞപ്പോള്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് 180 റണ്‍സാണ്.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് 19ാം ഓവര്‍ ബൗള്‍ ചെയ്തത്. പതിവുപോലെ കണ്ണഞ്ചിപ്പിക്കുന്ന യോര്‍ക്കറുകളടക്കം എറിഞ്ഞ അദ്ദേഹം ഓവറില്‍ ഏഴു റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. ഇതോടെ നിര്‍ണായകമായ 20ാം ഓവര്‍ ആര് ബൗള്‍ ചെയ്യുമെന്നതാണ് എല്ലാവരും കാത്തിരുന്നത്. ഡെത്ത് ഓവറുകളില്‍ നേരത്തേ ഉജ്ജ്വലമായി ബൗള്‍ ചെയ്തിട്ടുള്ള യുവ പേസര്‍ ആകാശ് മധ്വാളിനു അപ്പോള്‍ ഒരോവര്‍ ബാക്കിയുണ്ടായിരുന്നു.
പക്ഷെ മധാളിനു ഈ ഓവര്‍ നല്‍കാതെ ഹാര്‍ദിക് സ്വയം ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. നേരത്തേ മധ്വാള്‍ തന്റെ മന്നോവറില്‍ വിക്കറ്റില്ലാതെ 37 റണ്‍സ് വഴങ്ങിയിരുന്നു. എങ്കിലും ഹാര്‍ദിക്കിനു തന്റെ സ്‌പെഷ്യലിസ്റ്റ് ബൗളറായ മധ്വാളിനെ തന്നെ ഒരിക്കല്‍ക്കൂടി വിശ്വാമര്‍പ്പിക്കാമായിരുന്നു. പക്ഷെ ഹാര്‍ദിക് അതു ചെയ്തില്ല. ഇതു കളിയിലെ ടേണിങ് പോയിന്റായി മാറുകയും ചെയ്തു. 26 റണ്‍സാണ് ഹാര്‍ദിക് ഓവറില്‍ വാരിക്കോരി നല്‍കിയത്.

ഇതോടെ 180 റണ്‍സില്‍ നിന്നും സിഎസ്‌കെയുടെ ടോട്ടല്‍ ഒറ്റ ഓവര്‍ കൊണ്ട് 206 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തുകയും ചെയ്തു. ഹാട്രിക് സിക്‌സറുകളടക്കം നാലു ബോളില്‍ 20 റണ്‍സ് വാരിക്കൂട്ടിയ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ് അവസാന ഓവറില്‍ ഹാര്‍ദിക്കിനെ തീര്‍ത്തത്. ഇതു കൂടാതെ ഒരു ഫോറും വഴങ്ങിയ മുംബൈ നായകന്‍ രണ്ടു വൈഡുകളുമെറിഞ്ഞു.
മല്‍സരത്തില്‍ ഏഴു ബൗളര്‍മാരെയാണ് ഹാര്‍ദിക് പരീക്ഷിച്ചത്. പക്ഷെ ഇക്കൂട്ടത്തില്‍ നന്നായി പന്തെറിഞ്ഞ മുഹമ്മദ് നബിക്കും ശ്രേയസ് ഗോപാലിനും ഹാര്‍ദിക് കൂടുതല്‍ ഓവറുകള്‍ നല്‍കിയില്ല. നബി മൂന്നോവറില്‍ 19 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ശ്രേയസ് ഒരോവറില്‍ ഒമ്പതു റണ്‍സിനു ഒരു വിക്കറ്റുമെടുത്തു.
രണ്ടു പേര്‍ക്കും മധ്യ ഓവറുകളില്‍ ഹാര്‍ദിക് ഒന്നോ, രണ്ടോ ഓവറുകള്‍ കൂടി നല്‍കണമായിരുന്നു. എങ്കില്‍ ഏറ്റവും നിര്‍ണായകമായ 18, 20 ഓവറുകളില്‍ ബുംറയെ നിയോഗിക്കുകയും ചെയ്യാമായിരുന്നു. എങ്കില്‍ മല്‍സരഗതി തന്നെ മറ്റൊന്നാവുമായിരുന്നു. പക്ഷെ തന്റെ ബൗളര്‍മാരെ ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ ഹാര്‍ദിക്കിനായില്ല.