ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മിന്നുന്ന വിജയം കൊയ്തപ്പോള്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ മാരക തന്ത്രത്തെക്കുറിച്ചാണ് വലിയ ചര്‍ച്ചയാവുന്നത്. സിഎസ്‌കെയുടെ ഇന്നിങ്‌സിനിടെ അദ്ദേഹം പയറ്റിയ വലിയൊരു തന്ത്രം കളിയില്‍ നിര്‍ണായകമായി മാറിയിരുന്നു. ഇതു കമ്മിന്‍സ് കരുതിക്കൂട്ടി പ്ലാന്‍ ചെയ്തതാണോ, അതോ ക്രിക്കറ്റിന്റെ മാന്യത കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണോ ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് ആരാധകരുടെ ചോദ്യം.
സിഎസ്‌കെയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്കെതിരേ വിക്കറ്റിനായുള്ള ഒരു അപ്പീല്‍ പിന്‍വലിക്കാനുള്ള കമ്മിന്‍സിന്റെ തീരുമാനമാണ് ആരാധകര്‍ക്കിടയിലുള്ള സംശയത്തിനു കാരണം. ജഡ്ഡുവിനെതിരേ ഫീല്‍ഡ് തടസ്സപ്പെടുത്തിയതിനുള്ള അപ്പീലാണ് കമ്മിന്‍സ് വേണ്ടെന്നു വച്ചത്. അദ്ദേഹം ഇതു ചെയ്തില്ലായിരുന്നെങ്കില്‍ തേര്‍ഡ് അംപയര്‍ ജഡ്ഡുവിനെതിരേ ഔട്ട് വിധിക്കേണ്ടതായിരുന്നു.

കഴിഞ്ഞ വര്‍ഷം ആഷസില്‍ ഇംഗ്ലണ്ടിനെതിരേ സമാനമായ ഒരു സംഭവത്തില്‍ ജോണി ബെയര്‍സ്‌റ്റോയ്‌ക്കെതിരേ വിക്കറ്റ് കീപ്പര്‍ അലെക്‌സ് ക്യാരിയുടെ വിവാദ സ്റ്റംപിങിലെ അപ്പീല്‍ പിന്‍വലിക്കാത്തതിന്റെ പേരില്‍ വിമര്‍ശനം നേരിട്ടയാളാണ് കമ്മിന്‍സ്. അദ്ദേഹമാണ് ഇപ്പോള്‍ ജഡേജയ്‌ക്കെതിരേ ഒരു അപ്പീല്‍ പിന്‍വലിച്ച് മാന്യത കാട്ടിയത്. ഇതു കമ്മിന്‍സിന്റെ തന്ത്രം തന്നെയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സിഎസ്‌കെയുടെ ഇന്നിങ്‌സിലെ 19ാമത്തെ ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. ഭുവനേശ്വര്‍ കുമാറായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. ഭുവിയുടെ നാലാമത്തെ ബോള്‍ ഒരു യോര്‍ക്കറായിരുന്നു. ജഡേജ അതില്‍ ഷോട്ടിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഷോട്ട് നേരെ ഭുവിയുടെ കൈകളിലേക്കാണ് വന്നത്. ഇതിനിടെ എവിടേക്കാണ് ബോൾ പോയതെന്നു മനസ്സിലാവാതെ ജഡേജ ക്രീസിനു പുറത്തേക്കിറങ്ങി സിംഗിളിനു തുനിഞ്ഞു.
ഇതിനിടെ ബോള്‍ പിടിച്ചെടുത്ത ഭുവി വിക്കറ്റിനു നേരെ ത്രോയും ചെയ്തു. എന്നാല്‍ ത്രോയില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിനിടെ ജഡേജ ബോളിന്റെ ലൈനിലേക്കു വരികയും അതു അദ്ദേഹത്തിന്റെ പുറത്തു തട്ടിയ ശേഷം വിക്കറ്റില്‍ കൊള്ളാതെ പോവുകയുമായിരുന്നു. ബോളിന്റെ ലൈനിലേക്കു ജഡേജ വന്നിരുന്നില്ലെങ്കില്‍ ഉറപ്പായും ത്രോ വിക്കറ്റില്‍ പതിക്കുകയും അദ്ദേഹം ഔട്ടാവുകയും ചെയ്യുമായിരുന്നു.
ജഡ്ഡു ഇതു മനപ്പൂര്‍വ്വം ചെയ്തതല്ലെങ്കിലും ഫീല്‍ഡ് തടസ്സപ്പെടുത്തിയതിനു അപ്പീല്‍ ചെയ്താല്‍ വിക്കറ്റുറപ്പാണ്. പക്ഷെ കമ്മിന്‍സ് അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു. ഇതോടെ ജഡേജ രക്ഷപ്പെടുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയിലുള്ള മാന്യത കൊണ്ടല്ല കമ്മിന്‍സ് ഇതു ചെയ്തതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ജഡേജ പുറത്തായാല്‍ തുടര്‍ന്ന് ക്രീസിലെത്തേണ്ടത് ഇതിഹാസ താരം എംഎസ് ധോണിയാണ്. തൊട്ടുമുമ്പത്തെ കളിയില്‍ അദ്ദേഹം വെടിക്കെട്ട് ഇന്നിങ്‌സ് കാഴ്ചവച്ചിരുന്നു. അതുകൊണ്ടു തന്നെ തങ്ങള്‍ക്കെതിരേയും ധോണി ഇതാവര്‍ത്തിക്കുമെന്ന ആശങ്കയും കമ്മിന്‍സിനുണ്ടാവും. ധോണി ബാറ്റിങിനിറങ്ങുന്നത് വൈകിപ്പിക്കുന്നതിനു വേണ്ടിയാണ് ജഡേജയ്ക്കു അദ്ദേഹം ആയുസ് നീട്ടികൊടുത്തതെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

അഞ്ചാമനായി ഇറങ്ങിയ ജഡേജ സ്ലോ ബാറ്റിങായിരുന്നു കാഴ്ചവച്ചത്. ഹൈദരാബാദിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഇന്നിങ്‌സ് ഒരു ഘട്ടത്തിലും വെല്ലുവിളി സൃഷ്ടിച്ചതുമില്ല. 20 ബോളില്‍ 25 റണ്‍സെടുത്തു നില്‍ക്കെയാണ് ജഡ്ഡുവിനെതിരായ അപ്പീല്‍ കമ്മിന്‍സ് പിന്‍വലിച്ചത്.
ഈ കാരണത്താല്‍ ധോണിയുടെ ബാറ്റിങ് വൈകുകയും ചെയ്തു. 20ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ ഡാരില്‍ മിച്ചെല്‍ പുറത്തായ ശേഷമാണ് ധോണി ക്രീസിലെത്തിയത്. അദ്ദേഹത്തിനു നേരിടാനായത് രണ്ടു ബോളുകള്‍ മാത്രം. ഒരു സിംഗിള്‍ മാത്രമേ ധോണി നേടുകയും ചെയ്തുള്ളൂ. ഇതോടെ കമ്മിന്‍സിന്റെ തന്ത്രവും വിജയിക്കുകയായിരുന്നു.
കമ്മിന്‍സിന്റെ ഈ നീക്കത്തെ ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ് ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. രവീന്ദ്ര ജഡേജയ്‌ക്കെതിരേ ഫീല്‍ഡ് തടസ്സപ്പെടുത്തിയതിനുള്ള അപ്പീല്‍ പിന്‍വലിച്ചതിനു പാറ്റ് കമ്മിന്‍സിനോടു രണ്ടു ചോദ്യങ്ങളാണുള്ളത്. ധോണിയെ ഇന്‍ഡോറില്‍ നിര്‍ത്താനും പതറിയ ജഡേജയെ ക്രീസില്‍ തുടരാനും വേണ്ടിയുള്ള തന്ത്രപരമായ കോളായിരുന്നോയിത് ? ടി20 ലോകകപ്പില്‍ വിരാട് കോലി ഇതു തന്നെ ചെയ്താല്‍ നിങ്ങള്‍ ഇതു തന്നെ ചെയ്യുമോ? എന്നാണ് കൈഫ് എക്‌സില്‍ കുറിച്ചത്.