ഐപിഎല്ലിന്റെ 17ാം സീസണിനെക്കുറിച്ച് നിര്‍ണായകമായ ചില സൂചനകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ടൂര്‍ണമെന്റ് എപ്പോഴായിരിക്കും ആരംഭിക്കുകയെന്നും ഉദ്ഘാടന മല്‍സരം എവിടെയാവും എന്നതിനെക്കുറിച്ചും ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ അരുണ്‍ ധുമാലാണ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. മാര്‍ച്ച് 22നു ചെന്നൈയിലായിരിക്കും ടൂര്‍ണമെന്റ് തുടങ്ങുകയെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇതിനു പിന്നാലെ കന്നിയങ്കത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുന്‍ വിജയികളായ ഗുജറാത്ത് ടൈറ്റന്‍സും തമ്മിലാവും ഏറ്റുമുട്ടുകയെന്നും റിപ്പോര്‍ട്ടുകളും വന്നു.
രാജ്യത്തു പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണെങ്കിലും ഐപിഎല്‍ ഇന്ത്യയില്‍ നിന്നും മാറ്റില്ലെന്നാണ് ധുമാല്‍ വ്യക്തമാക്കിയത്. ആദ്യത്തെ കുറച്ചു മല്‍സരങ്ങളുടെ ഫിക്‌സര്‍ ആദ്യം പ്രഖ്യാപിച്ചതിനു ശേഷം ബാക്കിയുള്ളവ തിരഞ്ഞെടുപ്പ് തിയ്യതികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷം പുറത്തു വിടാനാണ് ബിസിസിഐയുടെ നീക്കം. മാര്‍ച്ച് 22നു തുടങ്ങിയ ശേഷം ടൂര്‍ണമെന്റിന്റെ ഫൈനല്‍ മേയ് 26നാവുമെന്നാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇത്തവണ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ സിഎസ്‌കെയും യുവ താരം ശുഭ്ന്‍ ഗില്ലിന്റെ ജിടിയും തമ്മിലാണ് ആദ്യ പോരെങ്കില്‍ അതു കഴിഞ്ഞ എഡിഷനിലെ ഫൈനലിന്റെ റീപ്ലേ കൂടിയായിരിക്കും. അന്നു അവസാനത്തെ ബോളിലേക്കു നീണ്ട ത്രില്ലറില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ചു വിക്കറ്റിന്റെ ജയവുമായി ധോണിപ്പട അഞ്ചാം കിരീടത്തില്‍ മുത്തമിടുകയായിരുന്നു. അന്നത്തെ ഫൈനലിലെ ജയം ആവര്‍ത്തിക്കാനുറച്ചായിരിക്കും സിഎസ്‌കെ ഇത്തവണയിറങ്ങുകയെങ്കില്‍ കണക്കു ചോദിക്കുകയാവും ജിടിയുടെ ലക്ഷ്യം.
കഴിഞ്ഞ ഫൈനലും ഇത്തവണത്തെ ഉദ്ഘാടന മല്‍സരവും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം ജിടിയുടെ മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ ടീമിനോടൊപ്പം ഉണ്ടാവില്ലെന്നതാണ്. കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് തികച്ചും നാടകീയമായി ഹാര്‍ദിക് തന്റെ മുന്‍ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്കു തിരികെ പോയത്. മാത്രമല്ല അവിടെ അദ്ദേഹത്തിനു ക്യാപ്റ്റന്‍സി ലഭിക്കുകയും ചെയ്തിരുന്നു.
നായകനെന്ന നിലയില്‍ അനുഭവസമ്പത്ത് തീരെയില്ലാത്ത ഗില്ലിനു കീഴില്‍ ഇത്തവണ ജിടിക്കു ആദ്യ കളിയില്‍ ധോണിപ്പടയെ വീഴ്ത്തുകയെന്നത് ഏറെക്കുറെ അസാധ്യം തന്നെയായിരിക്കും. പക്ഷെ കണക്കുകൂട്ടലുകൾ കാറ്റില്‍പറത്തി ജിടിക്കു അതു നേിയെടുക്കാന്‍ കഴിഞ്ഞാല്‍ ഗില്ലെന്ന പുതിയ ക്യാപ്‌ന്റെ കരിയറിലെ പൊന്‍തൂവല്‍ തന്നെയായിരിക്കും അത്.
നായകനായി അദ്ദേഹത്തിനു അനുഭവസമ്പത്തില്ലെങ്കിലും തന്ത്രങ്ങളൊരുക്കി കോച്ച് ആശിഷ് നെഹ്‌റ എപ്പോഴും കൂടെയുണ്ടാവുമെന്നതു ഗില്ലിന്റെ ആത്മവിശ്വാസമുയര്‍ത്തും. കഴിഞ്ഞ രണ്ടു സീസണുകളിലും ഹാര്‍ദിക്കിന്റെ മികച്ച ക്യാപ്റ്റന്‍സിക്കു പിന്നില്‍ നിഴല്‍ പോലെ എല്ലായ്‌പ്പോഴും കൂടെയുണ്ടായിരുന്ന നെഹ്‌റ തന്നെയാണ്.
ഐപിഎല്ലിലെ ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റനും പ്രായം കുറഞ്ഞ നായകനും നേര്‍ക്കുനേര്‍ വരുന്നുവെന്ന പ്രത്യേകത കൂടി കന്നിയങ്കത്തിനുണ്ട്. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ തന്നേക്കാള്‍ സീനിയറായ, അനുഭവസമ്പത്ത് ഏറെയുള്ള കളിക്കാരുള്‍പ്പെട്ട ജിടി ടീമിനെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടു പോവുകയെന്നത് ഗില്ലിനു വലിയ വെല്ലുവിളി തന്നെയായിരിക്കും.

ക്യാപ്റ്റന്‍സിയില്‍ മികവ് പുലര്‍ത്തുന്നതിനോടൊപ്പം സ്വന്തം ഫോമിലും താരത്തിനു ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ സാഹചര്യത്തില്‍ സിഎസ്‌കെ തന്നെയാണ് ഫേവറിറ്റുകളെന്നു ഉറപ്പിച്ചു പറയാം. മോശമല്ലാത്ത മാര്‍ജിനില്‍ ധോണിയും സംഘവും ആദ്യ കളി ജയിച്ചുകൊണ്ടു തന്നെ തുടങ്ങാനാണ് സാധ്യത.
ഐപിഎല്ലിലെ കണക്കുകളെടുത്താല്‍ സിഎസ്‌കെയ്‌ക്കെതിരേ ജിടിക്കാണ് നേരിയ മുന്‍തൂക്കമെന്നു കാണാം. ഇതുവരെ രണ്ടു സീസണുകളിലായി അഞ്ചു തവണ മുഖാമുഖം വന്നപ്പോള്‍ മൂന്നിലും ജയം ജിടിക്കായിരുന്നു. രണ്ടു മല്‍സരങ്ങളിലാണ് സിഎസ്‌കെയ്ക്കു വിജയം കൊയ്യാനായത്.
പക്ഷെ കണക്കുകളിലെ ഈ മുന്‍തൂക്കം വരാനിരിക്കുന്ന മല്‍സരത്തില്‍ ജിടിക്കു മേല്‍ക്കൈ നല്‍കില്ല. ക്യാപ്റ്റനായി ഹാര്‍ദിക്കിനു പകരം ഗില്ലാണുള്ളത് എന്നത് തന്നെയാണ് പ്രധാനപ്പെട്ട കാരണം. മാത്രമല്ല മല്‍സരം ഹോംഗ്രൗണ്ടായ ചെപ്പോക്കിലാണെന്നതും സിഎസ്‌കെയ്ക്കു പ്ലസ് പോയിന്റാണ്. ഇവിടെ വളരെ മികച്ച റെക്കോര്‍ഡാണ് ധോണിപ്പടയ്ക്കുള്ളത്.
സാധ്യതാ പ്ലെയിങ് ഇലവന്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, ശിവം ദുബെ, ഡാരില്‍ മിച്ചെല്‍ / രചിന്‍ രവീന്ദ്ര, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍, മതീശ പതിരാന, മഹീഷ് തീക്ഷണ.
ഗുജറാത്ത് ടൈറ്റന്‍സ്- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്ല്യംസണ്‍, സായ് സുദര്‍ശന്‍, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ.