For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മില്ലര്‍ ഷോ, റാഷിദ് വെടിക്കെട്ട്- ചെന്നൈയുടെ കഥ കഴിച്ച് ടൈറ്റന്‍സ്

മൂന്നു വിക്കറ്റിനാണ് ടൈറ്റന്‍സിന്റെ ജയം

1

പൂനെ: ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീണ്ടും തോല്‍വിയിലേക്കു തള്ളിയിട്ട് ഗുജറാത്ത് ടൈറ്റന്‍സ്. ആവേശകരമായ മല്‍സരത്തില്‍ മൂന്നു വിക്കറ്റിനാണ് ടൈറ്റന്‍സിന്റെ ജയം. ഇതോടെ പോയിന്റ് പട്ടികയില്‍ അവര്‍ ഒന്നാംസ്ഥാനം ഭദ്രമാക്കുകയും ചെയ്തിരിക്കുകയാണ്. ഡേവിഡ് മില്ലറുടെ (94*) തകര്‍പ്പന്‍ ഫിഫ്റ്റിയും താല്‍ക്കാലിക ക്യാപ്റ്റന്‍ റാഷിദ് ഖാന്റെ (40) വെടിക്കെട്ട് പ്രകടനവുമാ്ണ് തോല്‍വിയുടെ വക്കില്‍ നിന്നും ടൈറ്റന്‍സിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. ആറു മല്‍സരങ്ങളില്‍ നിന്നും ചെന്നൈയ്ക്കു നേരിട്ട അഞ്ചാം പരാജയമാണിത്. ഇതോടെ ചെന്നൈയുടെ പ്ലേഓഫ് സാധ്യതകള്‍ക്കു മങ്ങലേല്‍ക്കുകയും ചെയ്തു.

170 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ടൈറ്റന്‍സിനു ചെന്നൈ നല്‍കിയത്. റണ്‍ചേസില്‍ ജിടി ഒരു ഘട്ടത്തില്‍ അഞ്ചിനു 87 റണ്‍സിലേക്കു വീണിരുന്നു. എന്നാല്‍ ആറാം വിക്കറ്റില്‍ മില്ലര്‍- റാഷിദ് സഖ്യം ചേര്‍ന്നെടുത്ത റണ്‍സ് ടൈറ്റന്‍സിനെ കളിയിലേക്കു തിരിച്ചുകൊണ്ടു വരികയായിരുന്നു. 70 റണ്‍സാണ് ഈ സഖ്യം അടിച്ചെടുത്തത്. 17 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ടൈറ്റന്‍സ് അഞ്ചു വിക്കറ്റിനു 122 റണ്‍സെന്ന നിലയിലായിരുന്നു. അവസാന മൂന്നോവറില്‍ 48 റണ്‍സ് അവര്‍ക്കു ജയിക്കാന്‍ വേണമായിരുന്നു. ക്രിസ് ജോര്‍ഡനെറിഞ്ഞ 18ം ഓവറില്‍ കളി മാറി മറിയുകയായിരുന്നു. 25 റണ്‍സാണ് റാഷിദ് ഈ ഓവറില്‍ വാരിക്കൂട്ടിയത്. മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കമായിരുന്നു ഇത്. റാഷിദ് പുറത്തായെങ്കിലും മിന്നല്‍ ഇന്നിങ്‌സുമായി മില്ലര്‍ ടൈറ്റന്‍സിനു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു. ഒരു ബോള്‍ ബാക്കിനില്‍ക്കെയാണ് ഏഴു വിക്കറ്റിനു ടൈറ്റന്‍സ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.

2

51 ബോളില്‍ എട്ടു ബൗണ്ടറികളും ആറു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു മുള്ളറുടെ മാച്ച് വിന്നിങ് ഇന്നിങ്‌സ്. റാഷിദ് വെറും 21 ബോളിലാണ് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 40 റണ്‍സെടുത്തത്. അഭിനവ് മനോഹര്‍ (12), വൃധിമാന്‍ സാഹ (11) എന്നിവരാണ് ടൈറ്റന്‍സ് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. ശുഭ്മാന്‍ ഗില്‍ (0), വിജയ് ശങ്കര്‍ (0), രാഹുല്‍ തെവാത്തിയ (6) എന്നിവരെല്ലാം ബാറ്റിങില്‍ നിരാശപ്പെടുത്തി. ചെന്നൈയ്ക്കായി ഡ്വയ്ന്‍ ബ്രാവോ മൂന്നും മഹീഷ് തീക്ഷണ രണ്ടും വിക്കറ്റുകളെടുത്തു. മുകേഷ് ചൗധരിക്കും രവീന്ദ്ര ജഡേജയ്ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ ഫ്‌ളോപ്പായ റുതുരാജ് ഗെയ്ക്വാദ് ഫോമിലേക്കുയര്‍ന്നതോടെ ചെന്നൈ അഞ്ചു വിക്കറ്റിനു 169 റണ്‍സെടുക്കുകയായിരുന്നു. 48 ബോളില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്‌സറുമുള്‍പ്പെട്ടതാണ് റുതുരാജിന്റെ ഇന്നിങ്‌സ്. കഴിഞ്ഞ സീസണില്‍ റണ്‍സ് വാരിക്കൂട്ടി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ യഥാര്‍ഥ റുതുരാജിനെയാണ് ഈ കളിയില്‍ കണ്ടത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച അദ്ദേഹം അതിവേഗം റണ്‍സ് വാരിക്കൂട്ടാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു.

3

46 റണ്‍സെടുത്ത അമ്പാട്ടി റായുഡുവാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 31 ബോൡ താരം നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ 12 ബോൡ രണ്ടു സിക്‌സറടക്കം പുറത്താവാതെ 22 റണ്‍സെടുത്തു. റോബിന്‍ ഉത്തപ്പ (3), മോയിന്‍ അലി (1), ശിവം ദുബെ (19) എന്നിവരാണ് പുറത്തായവര്‍. സീസണിലെ ആദ്യ മല്‍സരം കളിച്ച വെസ്റ്റ് ഇന്‍ഡീസ് പേസര്‍ അല്‍സാറി ജോസഫാണ് ടൈറ്റന്‍സ് ബൗളര്‍മാരില്‍ മികവ് പുലര്‍ത്തിയത്. മുഹമ്മദ് ഷമി, യഷ് ദയാല്‍ എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതം ലഭിച്ചു.

പവര്‍പ്ലേയില്‍ സിഎസ്‌കെ രണ്ടു വിക്കറ്റിനു 32 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ റുതുരാജിനു കൂട്ടായി റായുഡു വന്നതോടെ ടീം കരകയറി. 92 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. 56 ബോളുകളില്‍ നിന്നായിരുന്നു ഇത്. ഈ കൂട്ടുകെട്ടാണ് സിഎസ്‌കെ ഇന്നിങ്‌സിനു അടിത്തറയിട്ടത്. സ്‌കോര്‍ 124ല്‍ വച്ചാണ് റായുഡു മടങ്ങിയത്. സ്‌കോറിലേക്കു ഏഴു റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും റുതുാജും ക്രീസ് വിടുകയായിരുന്നു.

ടോസ് ലഭിച്ച ടൈറ്റന്‍സ് നായകന്‍ റാഷിദ് ഖാന്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സ്ഥിരം നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഈ മല്‍സരത്തില്‍ കളിക്കുന്നില്ല. ഇതോടെയാണ് റാഷിദ് നായകനായത്. രണ്ടു താരങ്ങള്‍ ഈ മല്‍സരത്തിലൂടെ ജിടിക്കായി അരങ്ങേറി. വൃധിമാന്‍ സാഹയും അല്‍സാറി ജോസഫുമാണ് ടീമിലെത്തിയത്. മാത്യു വേഡിനു പകരം സാഹയും ഹാര്‍ദിക്കിനു പകരം ജോസഫും കളിക്കുകയായിരുന്നു. മറുഭാഗത്തു സിഎസ്‌കെ ടീമില്‍ മാറ്റങ്ങളൊന്നുമില്ലായിരുന്നു.

സീസണിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും ജിടി വിജയക്കൊടി പാറിച്ചിരുന്നു. ഈ സീസണിലെ മറ്റൊരു അരങ്ങേറ്റക്കാരായ കെഎല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയാണ് ആദ്യ കളിയില്‍ അവര്‍ അഞ്ചു വിക്കറ്റിനു തകര്‍ത്തത്. രണ്ടാംറൗണ്ടില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 14 റണ്‍സിനും പഞ്ചാബ് കിങ്‌സിനെ ആറു വിക്കറ്റിനും ടൈറ്റന്‍സ് തുരത്തി. പക്ഷെ നാലാം റൗണ്ടില്‍ ടൈറ്റന്‍സിനു കടിഞ്ഞാണ്‍ വീണു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു എട്ടു വിക്കറ്റിനായിരുന്നു തോല്‍വി. അവസാന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ 37 റണ്‍സിനു തോല്‍പ്പിച്ച് ടൈറ്റന്‍സ് വിജയവഴിയില്‍ തിരിച്ചെത്തുകയും ചെയ്തു.

അതേസമയം, പുതിയ നായകന്‍ ജഡേജയ്ക്കു കീഴില്‍ ദയനീയമായിരുന്നു സിഎസ്‌കെയുടെ തുടക്കം. ആദ്യത്തെ നാലു മല്‍സരങ്ങളിലും അവര്‍ക്കു തോല്‍വി രുചിച്ചു. മുമ്പൊരു സീസണിലും സിഎസ്‌കെയ്ക്കു ഇത്തരമൊരു തിരിച്ചടിയുണ്ടായിട്ടില്ല. ഉദ്ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു ആറു വിക്കറ്റിനു സിഎസ്‌കെ കീഴടങ്ങുകയായിരുന്നു. രണ്ടാംറൗണ്ടില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടും ഇതേ മാര്‍ജിനില്‍ സിഎസ്‌കെ തോല്‍വി സമ്മതിച്ചു. തുടര്‍ന്നു പഞ്ചാബ് കിങ്‌സിനോടു 54 റണ്‍സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു എട്ടു വിക്കറ്റിനും ചാപ്യന്‍മാര്‍ കീഴടങ്ങി. അവസാന കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ സിഎസ്‌കെ തോല്‍വിക്കു ബ്രേക്കിട്ടു. ആര്‍സിബിക്കെതിരേ 23 റണ്‍സിനായിരുന്നു സിഎസ്‌കെയുടെ വിജയം.

പ്ലെയിങ് ഇലവന്‍

ഗുജറാത്ത് ടൈറ്റന്‍സ്- വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് ഷമി, യഷ് ദയാല്‍, അല്‍സാറി ജോസഫ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റോബിന്‍ ഉത്തപ്പ, റുതുരാജ് ഗെയ്ക്വാദ്, മോയിന്‍ അലി, അമ്പാട്ടി റായുഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍), എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ഡ്വയ്ന്‍ ബ്രാവോ, ക്രിസ് ജോര്‍ഡന്‍, മഹേഷ് തീക്ഷണ, മുകേഷ് ചൗധരി.

Story first published: Sunday, April 17, 2022, 23:26 [IST]
Other articles published on Apr 17, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+