For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: വമ്പന്മാര്‍ക്ക് ഇത്തവണ എവിടെ പിഴച്ചു ? മണ്ടത്തരങ്ങള്‍ നിരവധി, എല്ലാം അറിയാം

മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ കിരീടങ്ങള്‍ നേടിയിട്ടുള്ള വമ്പന്‍ ടീമുകളെല്ലാം ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായി എന്നതാണ് എടുത്തു പറയേണ്ടത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ അവസാന ഘട്ടത്തിലേക്കെത്തിയിരിക്കുകയാണ്. നാളെ നടക്കുന്ന പഞ്ചാബ് കിങ്‌സ് -സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തോടെ ഗ്രൂപ്പുഘട്ടങ്ങള്‍ അവസാനിക്കുകയും പ്ലേ ഓഫ് ആരംഭിക്കുകയും ചെയ്യും. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ കിരീടങ്ങള്‍ നേടിയിട്ടുള്ള വമ്പന്‍ ടീമുകളെല്ലാം ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായി എന്നതാണ് എടുത്തു പറയേണ്ടത്.

അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് ടിക്കറ്റെടുത്തപ്പോള്‍ രണ്ടാം സ്ഥാനക്കാരായി സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സും മൂന്നാം സ്ഥാനക്കാരായി അരങ്ങേറ്റക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും പ്ലേ ഓഫിലേക്കെത്തിയപ്പോള്‍ നാലാം സ്ഥാനക്കാരായി ആരെന്നതാണ് ഇനി അറിയേണ്ടത്. ആര്‍സിബി, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരിലൊരു ടീം നാലാം സ്ഥാനക്കാരാവുമെന്നുറപ്പാണ്. അത് ആരാണെന്നത് ഇന്നത്തെ മുംബൈ-ഡല്‍ഹി മത്സരത്തിന് ശേഷം വ്യക്തമാകും.

ഇത്തവണ പുറത്തായ ടീമുകള്‍ക്കെല്ലാം തിരിച്ചടിയായത് കണക്കുകൂട്ടലുകളിലെയും പദ്ധതികളിലെയും പിഴവാണ്. ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ വരാതിരുന്നതും പരിക്കും ഭാഗ്യക്കേടുമെല്ലാം ടീമുകളുടെ തോല്‍വികള്‍ക്കും പ്ലേ ഓഫ് ടിക്കറ്റ് നഷ്ടപ്പെടുത്താനും കാരണമായി. ഇത്തവണ പുറത്തായ ടീമുകളെ പരിശോധിച്ച് അവര്‍ക്ക് സംഭവിച്ച പ്രധാന പിഴവുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ്. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കറെന്‍ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിങ്ങനെ ചാമ്പ്യന്‍ നിരയാണ് മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ളത്. എന്നിട്ടും എവിടെയാണ് മുംബൈക്ക് പിഴച്ചത് ?. പ്രധാന പ്രശ്‌നം ബൗളിങ്ങിലാണ്. ട്രന്റ് ബോള്‍ട്ടിനെ മെഗാ ലേലത്തില്‍ കൈവിട്ടത് മുംബൈയുടെ പ്രതീക്ഷകളെല്ലാം തെറ്റിച്ചു.

ഇത്തവണ മുംബൈ മെഗാ ലേലത്തില്‍ ടീമിലേക്കെത്തിച്ച ബൗളര്‍മാരെല്ലാം ടി20യില്‍ മോശം റെക്കോഡുള്ളവരുമായിരുന്നു. ജയദേവ് ഉനദ്ഘട്ട്, ബേസില്‍ തമ്പി, ടൈമല്‍ മില്‍സ്, ഡാനിയല്‍ സാംസ് തുടങ്ങിയവരെല്ലാം തല്ലുകൊള്ളി ബൗളര്‍മാരാണ്. സ്പിന്‍ നിരയിലേക്ക് ചഹാലിനെപ്പോലെയൊരു മികച്ച സീനിയര്‍ സ്പിന്നറെ പരിഗണിക്കാതിരുന്നതും മുംബൈക്ക് തിരിച്ചടിയായി. സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരുടെ ഫോം തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്നാണെങ്കിലും ടീമിന് പിഴച്ചത് ബൗളിങ്ങിലാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംഭവിച്ച വലിയ പിഴവ് മികച്ച ബാറ്റ്‌സ്മാന്‍മാരെ ഇത്തവണ ടീമിലേക്ക് പരിഗണിച്ചില്ലെന്നതാണ്. എംഎസ് ധോണിയെ നിര്‍ത്തി രവീന്ദ്ര ജഡേജക്ക് നായകസ്ഥാനം നല്‍കിയതിന് പിഴവെന്ന് വിളിക്കാനാവില്ല. എന്നാല്‍ അവസരത്തിനൊത്ത് ഉയരാത്ത ബാറ്റിങ് നിരയെ അമിതമായി വിശ്വസിച്ചത് ടീമിന് പറ്റിയ അബദ്ധമാണ്. മികച്ച നിലയില്‍ കളിച്ചിരുന്ന ഫഫ് ഡുപ്ലെസിസിനെ നിലനിര്‍ത്തണമായിരുന്നു. മോയിന്‍ അലിയെ കൈവിട്ട് ലേലത്തില്‍ തിരിച്ചെടുക്കുന്നതായിരുന്നു ബുദ്ധി.

അമ്പാട്ടി റായിഡു, റോബിന്‍ ഉത്തപ്പ എന്നിവരില്‍ നിന്ന് അത്ഭുതം പ്രതീക്ഷിച്ചതും മണ്ടത്തരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇവര്‍ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തി. റുതുരാജ് ഗെയ്ക് വാദ് ഡുപ്ലെസിസ് കൂട്ടുകെട്ട് പൊളിഞ്ഞതും ടീമിനെ പിന്നോട്ടടിച്ചു. ബൗളിങ് നിരയില്‍ ജോഷ് ഹെയ്‌സല്‍വുഡിന്റെ അഭാവവും നിഴലിച്ചു നിന്നു. ഇത്തവണ മികച്ച പ്ലേയിങ് 11നെ സൃഷ്ടിക്കുന്നതില്‍ സിഎസ്‌കെ പരാജയപ്പെട്ടു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത്തവണ സിഎസ്‌കെയെ തോല്‍പ്പിച്ച് തുടങ്ങിയെങ്കിലും പിന്നീടങ്ങോട്ട് തുടര്‍ തോല്‍വികള്‍ നേരിട്ടു. ടീമിനെ പിന്നോട്ടടിച്ചത് ബാറ്റിങ് നിരയുടെ പ്രകടനമാണ്. പ്രധാനമായും വെങ്കടേഷ് അയ്യര്‍ക്ക് താളം കണ്ടെത്താനായില്ല. ശ്രേയസ് അയ്യര്‍ നായകനെന്ന നിലയില്‍ പലപ്പോഴും ഒറ്റക്ക് പൊരുതേണ്ടി വരുന്ന അവസ്ഥ. ഓപ്പണര്‍മാരായ അജിന്‍ക്യ രഹാനെയും ആരോണ്‍ ഫിഞ്ചും ഒരുപോലെ പരാജയപ്പെട്ടു. ആന്‍ഡ്രേ റസല്‍ ഓള്‍റൗണ്ട് മികവ് കാട്ടിയെങ്കിലും ടീം പ്രതീക്ഷിച്ച അത്രയും മികവ് കാട്ടിയില്ല.

ബൗളിങ്ങില്‍ ആദ്യ മത്സരങ്ങളില്‍ മികച്ച് നിന്ന ഉമേഷ് യാദവ് അവസാന മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തി. പാറ്റ് കമ്മിന്‍സ് തല്ലുകൊള്ളിയായപ്പോള്‍ ടിം സൗത്തി ഭേദപ്പെട്ട് നിന്നു. വരുണ്‍ ചക്രവര്‍ത്തിയുടെ സ്പിന്‍ ഇത്തവണ ഏശിയില്ല. സുനില്‍ നരെയ്ന്‍ പഴയ മികവ് തുടര്‍ന്നെങ്കിലും ടീമെന്ന നിലയില്‍ ഇത്തവണ കെകെആറിന് ഒത്തൊരുമയില്ലാതെ പോയി. ടീം മാനേജ്‌മെന്റിന്റെ അമിത ഇടപെടലിനെതിരേ ശ്രേയസ് തുറന്ന് പറയുന്ന സാഹചര്യം വരെ ഉണ്ടായി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഇത്തവണ പരിക്ക് ചതിച്ച ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യത്തെ രണ്ട് മത്സരവും തോറ്റ അവര്‍ പിന്നീടുള്ള അഞ്ച് മത്സരങ്ങള്‍ ജയിച്ചു. എന്നാല്‍ പിന്നീട് അഞ്ച് മത്സരങ്ങള്‍ തോറ്റ ശേഷം ആറാം മത്സരം വിജയിച്ചു. മികച്ച നിലയില്‍ ടീം മുന്നോട്ട് പോകാന്‍ കാരണമായത് പേസര്‍മാരുടെ പ്രകടനമാണ്. ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക് കൂട്ടുകെട്ടാണ് ഹൈദരാബാദിന് കരുത്തായത്. എന്നാല്‍ ഇതില്‍ നടരാജന് പരിക്കേറ്റ് മാറിനില്‍ക്കേണ്ടി വന്നത് തിരിച്ചടിയായി.

വാഷിങ്ടണ്‍ സുന്ദറിന്റെ പരിക്കും ഹൈദരാബാദിനെ പ്രതികൂലമായി ബാധിച്ചു. ഹൈദരാബാദിന്റെ പ്രധാന പ്രശ്‌നമായത് നായകന്‍ കെയ്ന്‍ വില്യംസണിന്റെ മോശം ഫോം ഹൈദരാബാദിനെ പിന്നോട്ടടിച്ച പ്രധാന കാരണമാണ്. രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍ എന്നിവരെ അമിതമായി ടീം ആശ്രയിച്ചു. മികച്ച സ്പിന്നറുടെ അഭാവവും ഇത്തവണ ഹൈദരാബാദിലുണ്ടായിരുന്നു.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

തെറ്റായ ടീം പദ്ധതികളുടെ ഭാഗമായി തകര്‍ന്ന് പോയ ടീമാണ് പഞ്ചാബ് കിങ്‌സ്. ജോണി ബെയര്‍സ്‌റ്റോയെ ഓപ്പണിങ്ങില്‍ പരീക്ഷിക്കാന്‍ വൈകി. ഷാരൂഖ് ഖാനെ വളര്‍ത്തിയെടുക്കുന്നതില്‍ ടീം പരാജയപ്പെട്ടു. നായകനെന്ന നിലയില്‍ മായങ്ക് അഗര്‍വാളിന് ഉത്തരവാദിത്തം കാട്ടാനായില്ല. ലിയാം ലിവിങ്സ്റ്റന്‍ ഗംഭീര പ്രകടനം നടത്തിയപ്പോഴും സ്ഥിരത പ്രശ്‌നമായിരുന്നു. രാഹുല്‍ ചഹാറിന് സ്പിന്നില്‍ പ്രതീക്ഷിച്ച ഇംപാക്ട് ഉണ്ടാക്കാനായിട്ടില്ല. പേസ് നിരയില്‍ കഗിസോ റബാഡയും അര്‍ഷദീപ് സിങ്ങുമെല്ലാം ഇത്തവണ മികച്ച് നിന്നപ്പോഴും ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമാണ് പഞ്ചാബിനെ ചതിച്ചത്. ശിഖര്‍ ധവാനെ നായകസ്ഥാനം ഏല്‍പ്പിച്ച് വലിയ മാറ്റങ്ങളോടെ അടുത്ത സീസണില്‍ പഞ്ചാബ് എത്താനാണ് സാധ്യത.

Story first published: Saturday, May 21, 2022, 15:04 [IST]
Other articles published on May 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+