For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സൂപ്പര്‍ കിങായി വീണ്ടും സിഎസ്‌കെ- ആര്‍സിബിക്കു രക്ഷയില്ല, തുടരെ രണ്ടാം തോല്‍വി

6 വിക്കറ്റിനാണ് സിഎസ്‌കെയുടെ വിജയം

1

ഷാര്‍ജ: ഐപിഎല്ലില്‍ ഇന്ത്യന്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും രക്ഷയില്ല. യുഎഇയിലെ രണ്ടാംപാദത്തില്‍ ഇരുവരുടെയും ടീമുകള്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും തോല്‍വി രുചിച്ചു. രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിന് ഇരട്ട പ്രഹരമേറ്റതിനു പന്നാലെ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും രണ്ടാം തോല്‍വിയിലേക്കു വീണു. എംഎസ് എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിക്കറ്റിനാണ് ആര്‍സിബിയെ തകര്‍ത്തുവിട്ടത്. ജയത്തോടെ സിഎസ്‌കെ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. ആര്‍സിബിയാവട്ടെ തുടരെ രണ്ടാം പരാജയത്തോടെ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ ഇനിയുള്ള ആറു മല്‍സരങ്ങള്‍ കോലിക്കും സംഘത്തിനും നിര്‍ണായകമാണ്.

157 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു സിഎസ്‌കെയ്ക്കു മുന്നില്‍ ആര്‍സിബി വച്ചത്. കാര്യമായ വെല്ലുവിളിയില്ലാതെ തന്നെ 18.1 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സിഎസ്‌കെ ലക്ഷ്യത്തിലെത്തി. ബാറ്റ് ചെയ്തവരെല്ലാം ടീമിനായി മോശമല്ലാത്ത സംഭാവന നല്‍കി. റുതുരാജ് ഗെയ്ക്ക്വാദ് 38 റണ്‍സോടെ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും സിഎസ്‌കെയുടെ ടോപ്‌സ്‌കോററായി മാറി. 26 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്.

2

അമ്പാട്ടി റായുഡു (32), ഫഫ് ഡുപ്ലെസി (31), മോയിന്‍ അലി (23) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ പ്രകടനം. 17 റണ്‍സോടെ സുരേഷ് റെയ്‌നയും 11 റണ്‍സുമായി ക്യാപ്റ്റന്‍ ധോണിയും ചേര്‍ന്ന് സിഎസ്‌കെയുടെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. രണ്ടു വിക്കറ്റെടുത്ത ഹര്‍ഷല്‍ പട്ടേലായിരുന്നു ആര്‍സിബി ബൗളര്‍മാരില്‍ മികച്ചുനിന്നത്. യുസ്വേന്ദ്ര ചഹലിനും ഗ്ലെന്‍ മാക്‌സ്വെല്ലിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. നേരത്തേ മൂന്നു വിക്കറ്റുകളുമായി സിഎസ്‌കെയുടെ ബൗളിങിനു ചുക്കാന്‍ പിടിച്ച വെസ്റ്റ് ഇന്‍ഡീസ് വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയാണ് മാന്‍ ഓഫ് ദി മാച്ച്.

വെടിക്കെട്ടോടെ തുടങ്ങിയ ആര്‍സിബിയെ സിഎസ്‌കെ പിടിച്ചെടുകെട്ടുകയായിരുന്നു. ഒരു ഘട്ടത്തില്‍ 200 റണ്‍സെങ്കിലും നേടുമെന്നു കരുതിയ ആര്‍സിബിയെ ഉജ്ജ്വല ബൗളിങിലൂടെ ആറു വിക്കറ്റിനു 156 റണ്‍സിന് പിടിച്ചുനിര്‍ത്തുകയായിരുന്നു. ആദ്യത്തെ 10 ഓവര്‍ കഴിയുമ്പോള്‍ ആര്‍സിബി വിക്കറ്റ് നഷ്ടമില്ലാതെ 90 റണ്‍സെന്ന ശക്തമായ വനിലയിലായിരുന്നു. മുഴുവന്‍ വിക്കറ്റുകളും ബാക്കിനില്‍ക്കെ അവര്‍ 200ന് മുകളില്‍ തീര്‍ച്ചയായും സ്‌കോര്‍ ചെയ്യുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കാരണം അത്രയും ശക്തമായ ബാറ്റിങ് ലൈനപ്പ് കൂടിയായിരുന്നു ആര്‍സിബിയുടേത്. പക്ഷെ ശേഷിച്ച 10 ഓവറില്‍ വെറും 66 റണ്‍സ് മാത്രമേ ആര്‍സിബിക്കു നേടാനായുള്ളൂ. ഇതിനിടെ ആറു വിക്കറ്റുകള്‍ ആര്‍സിബി നഷ്ടപ്പെടുത്തുകയും ചെയ്തു. ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കലും (70) നായകന്‍ വിരാട് കോലിയും (50) ഫിഫ്റ്റിയുമായി കസറിയെങ്കിലും മറ്റുള്ളവരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. എബി ഡിവില്ലിയേഴ്‌സ് (12), ഗ്ലെന്‍ മാക്‌സ്വെല്‍ (11), അരങ്ങേറ്റക്കാരനായ ടിം ഡേവിഡ് (1), ഹര്‍ഷല്‍ പട്ടേല്‍ (3), വനിന്ദു ഹസരംഗ (1*) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ പ്രകടനം.

3

ടോസ് നഷ്ടപ്പെട്ട ആര്‍സിബിക്കു ഗംഭീര തുടക്കമായിരുന്നു കോലി-ദേവ്ദത്ത് ജോടി നല്‍കിയത്. ആദ്യ വിക്കറ്റില്‍ 111 റണ്‍സ് ഇരുവരും ചേര്‍ന്നു നേടി. 14ാം ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു കോലി പുറത്തായത്. ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 53 റണ്‍സെടുത്ത അദ്ദേഹത്തെ ഡ്വയ്ന്‍ ബ്രാവോയുടെ ബൗളിങില്‍ രവീന്ദ്ര ജഡേജ പിടികൂടുകയയായിരുന്നു. കോലി പുറത്തായതോടെ ആര്‍സിബിയുടെ സ്‌കോറിങിനു വേഗം കുറഞ്ഞു. രണ്ടാം വിക്കറ്റില്‍ ദേവ്ദത്ത്- എബിഡി സഖ്യം 29 റണ്‍സ് നേടി. എന്നാല്‍ അടുത്തടുത്ത ബോളില്‍ എബിഡിയും ദേവ്ദത്തു മടങ്ങിയത് ആര്‍സിബിയെ സ്തബ്ധരാക്കി.

12 റണ്‍സെടുത്ത എബിഡിയെ ബ്രാവോയുടെ ബൗളിങില്‍ സുരേഷ് റെയ്‌നയും ദേവ്ദത്തിനെ അമ്പാട്ടി റായുഡുവുമാണ് ക്യാച്ചെടുത്തത്. 50 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിസ്‌കറുമടക്കമാണ് ദേവ്ദത്ത് ടീമിന്റെ അമരക്കാരനായത്. ടീം സ്‌കോറിലേക്കു 16 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ കൂടി ആര്‍സിബിക്കു നഷ്ടമായി. അവസാന അഞ്ചോവറില്‍ 38 റണ്‍സ് മാത്രമാണ് ആര്‍സിബിക്കു നേടാനായത്. അഞ്ചു വിക്കറ്റുകളും അവര്‍ നഷ്ടപ്പെടുത്തി. മൂന്നു വിക്കറ്റെടുത്ത വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയാണ് ആര്‍സിബിക്കു കടിഞ്ഞാണിട്ടത്. ശര്‍ദ്ദുല്‍ ടാക്കൂര്‍ രണ്ടു വിക്കറ്റുകളെടുത്തു. ദീപക് ചാഹറിന് ഒരു വിക്കറ്റ് ലഭിച്ചു.

ടോസിനു ശേഷം സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശക്തമായ മണല്‍ക്കാറ്റിനെ തുടര്‍ന്നു ഏഴു മണിക്ക് നടക്കേണ്ടിയിരുന്ന ടോസ് 7.30ലേക്കു മാറ്റിയിരുന്നു. സിഎസ്‌കെ തൊട്ടുമുമ്പത്തെ മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇറങ്ങിയത്. എന്നാല്‍ ആര്‍സിബി ടീമില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. മലയാളി താരം സച്ചിന്‍ ബേബിക്കു പകരം പേസര്‍ നവദീപ് സെയ്‌നി പ്ലെയിങ് ഇലവനിലേക്കു വന്നു. ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കൈല്‍ ജാമിസണിനു പകരം സിംഗപ്പൂരിന്റെ ടിം ഡേവിഡ് കന്നി മല്‍സരം കളിക്കുകയും ചെയ്തു.

അവസാനമായി ഈ സീസണില്‍ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തിലും ആര്‍സിബിക്കെതിരേ സിഎസ്‌കെ ഉജ്ജ്വല ജയം നേടിയിരുന്നു. വാംഖഡെയില്‍ നടന്ന കളിയില്‍ രവീന്ദ്ര ജഡേജയുടെ വണ്‍മാന്‍ ഷോയായിരുന്നു ആര്‍സിബിയെ തകര്‍ത്തത്. 28 ബോളില്‍ പുറത്താവാതെ 62 റണ്‍സ് ജഡ്ഡു വാരിക്കൂട്ടിയിരുന്നു. ഹര്‍ഷല്‍ പട്ടേലെറിഞ്ഞ ഒരോവറില്‍ 37 റണ്‍സാണ് അദ്ദേഹം നേടിയത്. 13 റണ്‍സിന് മൂന്നു വിക്കറ്റുമായി ബൗളിങിലും തിളങ്ങിയ ജഡേജ ഒരു റണ്ണൗട്ടും നടത്തിയിരുന്നു.

പ്ലെയിങ് ഇലവന്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോലി (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ്, ടിം ഡേവിഡ്, വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍, നവദീപ് സെയ്‌നി.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- ഫഫ് ഡുപ്ലെസി, റുതുരാജ് ഗെയ്ക്വാദ്, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡ്വയ്ന്‍ ബ്രാവോ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍, ജോഷ് ഹേസല്‍വുഡ്.

Story first published: Saturday, September 25, 2021, 0:57 [IST]
Other articles published on Sep 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+