ധോണി മുന്നില്‍ നിന്നു നയിച്ചു
യഥാര്‍ഥ ക്യാപ്റ്റന്‍ എങ്ങനെയായിരിക്കണമെന്ന് എംഎസ് ധോണി ഇത്തവണ ഒരിക്കല്‍ക്കൂടി നമുക്ക് കാണിച്ചുതന്നു. കഴിഞ്ഞ തവണ പ്ലേഓഫ് കാണാതെ പുറത്തായപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു- ഞങ്ങള്‍ ശക്തമായി തിരിച്ചുവരും. ഞങ്ങള്‍ അറിയപ്പെടുന്നതും ഇതിന്റെ പേരിലാണ്. ധോണിയുടെ ഈ വാക്കുകള്‍ വെറുംവാക്കായിരുന്നില്ല. നാലാം കിരീടത്തോടെ അദ്ദേഹം അന്നു പറഞ്ഞത് ശരിയാണെന്നു തെളിയിക്കുകയും ചെയ്തു.
ക്യാപ്റ്റന്‍സിയില്‍ തന്റെ മാജിക്ക് 40ാം വയസ്സിലും നഷ്ടമായിട്ടില്ലെന്നു ധോണി തെളിയിച്ചു. ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കിയില്ലെങ്കിലും ക്യാപ്റ്റന്‍സിയില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്നു അദ്ദേഹം കാണിച്ചുതന്നു. ഇടയ്ക്കു ബാറ്റിങില്‍ ചില മിന്നലാട്ടറങ്ങള്‍ ധോണി പുറത്തെടുക്കുകയും ചെയ്തിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ക്വാളിഫയര്‍ 1 ഇതിന്റെ ഉദാഹരണമാണ്. ജയം വഴുതിപ്പോവുമോയെന്ന ഘട്ടത്തില്‍ നില്‍ക്കെ ആറു ബോളില്‍ പുറത്താവാതെ 18 റണ്‍സുമായി പുറത്താവാതെ നിന്ന ധോണി ചെന്നൈയെ ഫൈനലിലെത്തിച്ചിരുന്നു.
പ്രധാന താരങ്ങളെ നിലനിര്‍ത്തി
കഴിഞ്ഞ സീസണില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന പ്രധാന താരങ്ങളെയെല്ലാം ഇത്തവണയും നിലനിര്‍ത്തിയതാണ് ചെന്നൈയുടെ വിജയരഹസ്യം. മാത്രമല്ല മോശം സമയത്തിലൂടെ കടന്നുപോയപ്പോഴും അവര്‍ക്കു പിന്തുണ നല്‍കുകയും ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായിക്കുകുയം ചെയ്തു.
മറ്റു ഫ്രാഞ്ചൈസികളെപ്പോലെ ഓരോ സീസണിലും ടീമുകളെ ഉടച്ചുവാര്‍ക്കുന്ന പതിവ് സിഎസ്‌കെയ്ക്കില്ല. എവിടെയാണ് പഴുതുകളെന്നു മനസ്സിലാക്കി അത് അടയ്ക്കുക മാത്രമേ അവര്‍ ചെയ്യാറുള്ളൂ. ക്യാപ്റ്റന്‍ ധോണി കഴിഞ്ഞ സീസണില്‍ ബാറ്റിങില്‍ മോശം ഫോമിലായിട്ടും പ്രായം ഡ്വയ്ന്‍ ബ്രാവോയുടെ പ്രകടനത്തെ ബാധിച്ചിട്ടും ഇരുവരെയും ഈ സീസണിലും സിഎസ്‌കെ നിലനിര്‍ത്തുകയായിരുന്നു.
റുതുരാജ് ഗെയ്ക്വാദ് മറ്റൊരു മികച്ച ഉദാഹരണമാണ്. കഴിഞ്ഞ സീസണില്‍ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ താരം തുടര്‍ച്ചയായി ഫ്‌ളോപ്പായിട്ടും അദ്ദേഹത്തിനു അവസരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ഇതിന്റെ ഫലമാണ് ഈ സീസണില്‍ ലഭിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പുമായാണ് റുതുരാജ് ടീമിന്റെ വിശ്വാസത്തിനു പ്രതിഫലം നല്‍കിയത്.
മുന്‍നിരയും ബൗളിങും
മുന്‍നിരയുടെയും ബൗളര്‍മാരുടെയും തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈയുടെ തിരിച്ചുവരവിനും കിരീടധാരണത്തിനും മറ്റൊരു കാരണം. ഈ സീസണില്‍ സിഎസ്‌കെയുടെ ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്വാദും ഫഫ് ഡുപ്ലെസിയും മല്‍സരിച്ച് റണ്‍സ് വാരിക്കൂട്ടി. 635 റണ്‍സുമായി റുതുരാജ് ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായപ്പോള്‍ 633 റണ്‍സോടെ ഡുപ്ലെസി തൊട്ടു പിറകിലെത്തി.
ഇരുവരുടെയും സ്ഥിരതയാര്‍ന്ന പ്രകടനമാണ് മധ്യനിര ദുര്‍ബലമായിട്ടും അതു സിഎസ്‌കെയെ ബാധിക്കാതിരുന്നത്. ടൂര്‍ണമെന്റിലുടനീളം ടീമിനു മികച്ച തുടക്കം നല്‍കാന്‍ റുതുരാജ്- ഡുപ്ലെസി സഖ്യത്തിനു കഴിഞ്ഞു. ഈ സീസണില്‍ ടീമിലേക്കു വന്ന ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയും വലിയ ഇംപാക്ടുണ്ടാക്കിയത് സിഎസ്‌കെയുടെ മറ്റൊരു പ്ലസ് പോയിന്റാണ്. മൂന്ന്, നാല് നമ്പറുകളില്‍ ഇറങ്ങി അതിവേഗം റണ്‍സ് അടിച്ചുകൂട്ടിയ അദ്ദേഹം ടീമിന് മികച്ച ടോട്ടല്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
ബൗളിങ് നിരയുടെ ഉജ്ജ്വല പ്രകടനവും എടുത്തു പറയേണ്ടതാണ്. ശര്‍ദ്ദുല്‍ ടാക്കൂര്‍, ജോഷ് ഹേസല്‍വുഡ്, ഡ്വയ്ന്‍ ബ്രാവോ, ദീപക് ചാഹര്‍, രവീന്ദ്ര ജഡേജ എന്നിവരെല്ലാം ബൗളിങില്‍ മികച്ചുനിന്നു. ഒരു അംഗീകൃത സ്പിന്നറെപ്പോലും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് സിഎസ്‌കെ കിരീടത്തിലേക്ക് കുതിച്ചത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഓള്‍റൗണ്ടര്‍മാരായ ജഡേജ, അലി എന്നിവരെയായിരുന്നവു ധോണി സ്പിന്‍ ബൗളിങിന്റെ ചുമതലയേല്‍പ്പിച്ചത്. ജഡേജ 13 വിക്കറ്റുകളെടുത്തപ്പോള്‍ അലിക്കു ആറു വിക്കറ്റുകളും ലഭിച്ചു.