വിരാട് കോലി, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍, അജിന്‍ക്യ രഹാനെ എന്നിവര്‍ ഇല്ലാതെയാണ് ഇന്ത്യ സിംബാബ്‌വെയിലേക്ക് ഏകദിന - ട്വന്റി 20 പരമ്പരയ്ക്കായി പോകുന്നത്. ഒരു മാസമായി നടക്കുന്ന ഐ പി എല്ലിലെ മിന്നും താരങ്ങളാണ് ഇവരെല്ലാവരും. വിരാട് കോലി, റെയ്‌ന, രോഹിത്, രഹാനെ തുടങ്ങിയവര്‍ ഐ പി എല്ലില്‍ മികച്ച ഫോമിലുമാണ്.
ബിജെപി എംപി, ക്രിക്കറ്റ് കളിക്കാരൻ, ബിസിസിഐ പ്രസിഡണ്ട്... ആരാണീ തീപ്പൊരി നേതാവ് അനുരാഗ് താക്കൂര്‍?
എന്നാല്‍ സിംബാബ്‌വെ പര്യടനത്തിന് ഇവര്‍ ആരും ഇന്ത്യന്‍ ടീമില്‍ ഇല്ല. പ്രധാന താരങ്ങള്‍ക്ക് വിശ്രമം കൊടുത്തതാണോ എന്ന ചോദ്യത്തിന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍ നല്‍കുന്ന മറുപടി അല്ല എന്നതാണ്. ആര്‍ക്കും വിശ്രമം കൊടുത്തതല്ല. വിശ്രമം വേണമെന്ന് ആരും ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുമില്ല. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ വേണ്ടിയാണ് ഇത്തരമൊരു ടീമിനെ തിരഞ്ഞെടുത്തതത്രെ. എന്നാല്‍ ടീമിലെ ഏറ്റവും വെറ്ററനായ എം എസ് ധോണി ടീമിലുണ്ട് താനും.
വെസ്റ്റ് ഇന്‍ഡീസില്‍ ജൂലൈ - ആഗസ്ത് മാസങ്ങളില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്ക് വേണ്ടി ഇന്ത്യയുടെ മുഴുവന്‍ ടീമിനെ തന്നെ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തിട്ടുണ്ട്. വിരാട് കോലി നയിക്കുന്ന ടീമില്‍ മധ്യനിര ബാറ്റ്‌സ്മാന്‍ അജിന്‍ക്യ രഹാനെയാണ് വൈസ് ക്യാപ്റ്റന്‍. മുരളി വിജയ്, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, അശ്വിന്‍, ജഡേജ തുടങ്ങിയവരെല്ലാം ടീമില്‍ ഉണ്ട്.
ഏകദിനത്തിലും ട്വന്റി -20യിലും യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നു എന്ന് അവകാശപ്പെടുന്ന സെലക്ടര്‍മാര്‍ ഐ പി എല്ലില്‍ ഭേദപ്പെട്ട സഞ്ജു സാംസനെ മൂന്ന് ഫോര്‍മാറ്റിലേക്കും പരിഗണിച്ചിട്ടില്ല. ഇത്തവണ ഐ പി എല്ലില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് സഞ്ജു. ടെസ്റ്റിന് മുഴുവന്‍ ടീമിനെ ഇറക്കിയ സെലക്ടര്‍മാര്‍ ഏകദിനത്തിനും ട്വന്റി 20യ്ക്കും പ്രധാന താരങ്ങള്‍ക്ക് വിശ്രമം കൊടുത്തതല്ല എന്ന വിശദീകരണമാണ് കല്ലുകടിയാകുന്നത്.