For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs വിന്‍ഡീസ് ടി20: കേരളക്കരയില്‍ കരീബിയന്‍ ആഘോഷം... ഇന്ത്യയെ തകര്‍ത്ത് വിന്‍ഡീസ് തിരിച്ചടി

എട്ടു വിക്കറ്റിനാണ് വിന്‍ഡീസിന്റെ വിജയം

1
46122

തിരുവനന്തപുരം: തകര്‍പ്പന്‍ ജയവുമായി ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഉജ്ജ്വല തിരിച്ചുവരവ്. മലയാളി താരം സഞ്ജു സാംസണിനെ വീണ്ടും ഒഴിവാക്കി ഇറങ്ങിയ ഇന്ത്യയെ എട്ടു വിക്കറ്റിനാണ് വിന്‍ഡീസ് കെട്ടുകെട്ടിച്ചത്. ഈ ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ വീന്‍ഡീസ് 1-1ന് ഒപ്പമെത്തുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റിന് 170 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഈ സ്‌കോര്‍ വിന്‍ഡീസിന് ഒരു ഘട്ടത്തിലും വെല്ലുവിളിയുയര്‍ത്തിയില്ല. 18.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിന്‍ഡീസ് ലക്ഷ്യത്തിലെത്തി.

lewis

ഓപ്പണര്‍ ലെന്‍ഡ്ല്‍ സിമ്മണ്‍സിന്റെ (67*) ഫിഫ്റ്റിയാണ് കരീബിയന്‍ ജയം അനായാസമാക്കിയത്. 45 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. എവിന്‍ ലൂയിസ് 40 (35 പന്ത്, 3 ബൗണ്ടറി, 3 സിക്‌സര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 23 (14 പന്ത്, 3 സിക്‌സര്‍) എന്നിവരും തങ്ങളുടെ റോള്‍ ഭംഗിയാക്കി. പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച നിക്കോളാസ് പുരാന്‍ 18 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 38 റണ്‍സുമായി ലൂയിസിനൊപ്പം പുറത്താവാതെ നിന്നു. വാഷിങ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയും ഇന്ത്യക്കു വേണ്ടി ഓരോ വിക്കറ്റ് വീതം നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യയെ ഏഴു വിക്കറ്റിന് 170 റണ്‍സില്‍ വിന്‍ഡീസ് ഒതുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 200ന് അടുത്ത് ഇന്ത്യ സ്‌കോര്‍ ചെയ്യുമെന്നു കരുതിയെങ്കിലും അവസാന ഓവറുകളില്‍ മികച്ച ബൗളിങിലൂടെ വിന്‍ഡീസ് തിരിച്ചുവരികയായിരുന്നു. ബാറ്റിങില്‍ മൂന്നാമനായി പ്രൊമോഷന്‍ ലഭിച്ച ശിവം ദുബെയുടെ (54) വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 30 പന്തില്‍ നാലു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. കരിയറിലെ കന്നി ഫിഫ്റ്റി കൂടിയാണ് ദുബെ നേടിയത്. റിഷഭ് പന്താണ് (33*) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 22 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും പന്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇന്ത്യന്‍ നിരയില്‍ മറ്റൊരാള്‍ക്കും 20 റണ്‍സ് തികയ്ക്കാനായില്ല. വിന്‍ഡീസിനു വേണ്ടി കെസ്രിക്ക് വില്ല്യംസും ഹെയ്ഡന്‍ മാര്‍ഷും രണ്ടു വിക്കറ്റ് വീതമെടുത്തു.

ടോസിനു ശേഷം വിന്‍ഡീസ് നായകന്‍ കിരോണ്‍ പൊള്ളാര്‍ഡ് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ കുപ്പായത്തില്‍ മലയാളി താരം സഞ്ജു സാംസണിനെ പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശരാക്കിക്കൊണ്ട് ആദ്യ കളിയിലെ അതേ ടീമിനെ കോലി നിലനിര്‍ത്തുകയായിരുന്നു. ടീമിലുണ്ടായിട്ടും തുടര്‍ച്ചയായ അഞ്ചാമത്തെ ടി20യിലാണ് സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാതിരിക്കുന്നത്.

മോശം തുടക്കം

മോശം തുടക്കം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ആദ്യ ടി20യില്‍ തകര്‍പ്പന്‍ ഫിഫ്റ്റി നേടിയ ലോകേഷ് രാഹുലിന് ഈ കളിയില്‍ പ്രകടനം ആവര്‍ത്തിക്കാനായില്ല. വെറും 11 റണ്‍സിന് രാഹുല്‍ പുറത്തായി. 11 പന്തില്‍ ഒരു ബൗണ്ടറിയോടെ 11 റണ്‍സെടുത്ത രാഹുലിനെ ഖാറി പിയറെയുടെ ബൗളിങില്‍ ഹെറ്റ്‌മെയര്‍ പിടികൂടുകയായിരുന്നു. ഇന്ത്യ ഒന്നിന് 24.

ഹിറ്റാവാതെ രോഹിത്

ഹിറ്റാവാതെ രോഹിത്

ആദ്യ ടി20യില്‍ ഫ്‌ളോപ്പായതിന്റെ ക്ഷീണം തീര്‍ക്കാനുറച്ച് ഇറങ്ങിയ രോഹിത് ശര്‍മയ്ക്കു ഈ കളിയിലും തിളങ്ങാനായില്ല. ജാസണ്‍ ഹോള്‍ഡറുടെ ബൗളിങില്‍ ബൗള്‍ഡായാണ് ഹിറ്റ്മാന്‍ ക്രീസ് വിട്ടത്. 18 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 15 റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. ടീം സ്‌കോര്‍ 56ല്‍ വച്ചായിരുന്നു ഹിറ്റ്മാന്റെ മടക്കം.

ദുബെ കൊടുങ്കാറ്റ്

ദുബെ കൊടുങ്കാറ്റ്

മൂന്നാമനായി പ്രൊമോഷന്‍ ലഭിച്ച ശിവം ദുബെ ഈ അവസരം ശരിക്കും മുതലെടുത്തു. വെടിക്കെട്ട് പ്രകടനത്തിലൂടെ കളിയിലെ അപ്രതീക്ഷിത ഹീറോയായി ദുബെ മാറുന്നതാണ് കണ്ടത്. അനായാസം സിക്‌സറുകള്‍ പറത്തിയ താരം ഗ്രീന്‍ഫീല്‍ഡിലെ ആരാധകരെ ത്രില്ലടിപ്പിക്കുക തന്നെ ചെയ്തു. കരിയറിലെ കന്നി ഫിഫ്റ്റി പൂര്‍ത്തിയാക്കിയാണ് ദുബെ മടങ്ങിയത്. 30 പന്തില്‍ നാലു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കം 54 റണ്‍സെടുത്ത ദുബെ ഹെയ്ഡന്‍ വാല്‍ഷിന്റെ ബൗളിങില്‍ ഹെറ്റ്‌മെയര്‍ക്കു ക്യാച്ച് സമ്മാനിക്കുകയായിരുന്നു.

കോലി ഷോ ഇല്ല

കോലി ഷോ ഇല്ല

ആദ്യ ടി20യില്‍ തകര്‍പ്പന്‍ ബാറ്റിങിലൂടെ കാണികളെ ആവേശത്തിലാക്കിയ നായകന്‍ വിരാട് കോലിക്കു ഈ കളിയില്‍ ഇതാവര്‍ത്തിക്കാനായില്ല. 19 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. 17 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 19 റണ്‍സെടുത്ത കോലിയെ കെസ്രിക്ക് വില്ല്യംസിന്റെ ബൗളിങില്‍ ലെന്‍ഡ്ല്‍ സിമ്മണ്‍സ് അനായാസ ക്യാച്ചിലൂടെ പുറത്താക്കി.

ശ്രേയസും ഫ്‌ളോപ്പ്

ശ്രേയസും ഫ്‌ളോപ്പ്

സ്ഥിരതയാര്‍ന്ന ഇന്നിങ്‌സുകളിലൂടെ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ശ്രേയസ് അയ്യരും ഈ കളിയില്‍ ഫ്‌ളോപ്പായി മാറി. വെറും 10 റണ്‍സാണ് ശ്രേയസിന് ടീം സ്‌കോറിലേക്കു സംഭാവന ചെയ്യാനായത്. 11 പന്തില്‍ ഒരു ബൗണ്ടറിയോടെ 10 റണ്‍സെടുത്ത ശ്രേയസ് ഹെയ്ഡന്‍ മാര്‍ഷിന്റെ ബൗളിങില്‍ ബ്രെന്‍ഡന്‍ കിങിന് ക്യാച്ച് നല്‍കി മടങ്ങി.

ജഡേജ, സുന്ദര്‍

ജഡേജ, സുന്ദര്‍

രവീന്ദ്ര ജഡേജയാണ് ആറാമതായി ക്രീസ് വിട്ടത്. ബാറ്റിങ് അത്ര എളുപ്പമല്ലാതിരുന്ന പിച്ചില്‍ റണ്‍സെടുക്കാന്‍ വിഷമിച്ച ജഡേജ ഒടുവില്‍ ബൗള്‍ഡാവുകയായിരുന്നു. 11 പന്തില്‍ നിന്നും ബൗണ്ടറിയോ സിക്‌സറോ ഇല്ലാതെ ഒമ്പത് റണ്‍സ് നേടിയ അദ്ദേഹത്തെ വില്ല്യംസാണ് ബൗള്‍ഡാക്കിയത്.
വാഷിങ്ടണ്‍ സുന്ദര്‍ ഗോള്‍ഡന്‍ ഡെക്കായാണ് ക്രീസ് വിട്ടത്. ഷെല്‍ഡണ്‍ കോട്രെല്‍ സ്വന്തം ബൗളിങില്‍ സുന്ദറിനെ പിടികൂടുകയായിരുന്നു..

പ്ലെയിങ് ഇലവന്‍

ഇന്ത്യ-രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, യുസ്വേന്ദ്ര ചഹല്‍.

വെസ്റ്റ് ഇന്‍ഡീസ്- ലെന്‍ഡ്ല്‍ സിമ്മണ്‍സ്, എവിന്‍ ലൂയിസ്, ബ്രെന്‍ഡന്‍ കിങ്, നിക്കോലാസ് പുരാന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജാസണ്‍ ഹോള്‍ഡര്‍, ഖാറി പിയറെ, ഹെയ്ഡന്‍ മാര്‍ഷ്, ഷെല്‍ഡോണ്‍ കോട്രെല്‍, കെസ്രിക്ക് വില്ല്യംസ്.

Story first published: Sunday, December 8, 2019, 22:40 [IST]
Other articles published on Dec 8, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+