ഇന്‍ഡോറിലെ രണ്ടാം ട്വന്റി-20 മത്സരത്തിലും കത്തിക്കയറുന്ന രാഹുലിനെ ടീം ഇന്ത്യ കണ്ടു. മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യത്തിലേക്കാണ് ധവാനും രാഹലും ഓപ്പണ്‍ ചെയ്തത്. താരതമ്യേന ചെറിയ സ്‌കോറാണ്; സാവകാശം ബാറ്റുവീശിയാല്‍ മതി.
പതിവുപോലെ ഫീല്‍ഡിലെ പഴതു നോക്കി സ്വതസിദ്ധമായ ശൈലിയില്‍ പന്തിനെ ബൗണ്ടറിയിലേക്ക് ദിശകാട്ടുകയായിരുന്നു രാഹുല്‍. ഒന്നിനെ പിറകെ ഒന്നായി ബൗണ്ടറികള്‍ പിറന്നപ്പോള്‍ സ്‌കോര്‍ബോര്‍ഡ് നിമിഷവേഗം ചലിച്ചു.
സര്‍വശക്തിയും ആവാഹിച്ച് പന്തിനെ കടന്നാക്രമിക്കുന്ന ശീലം രാഹുലിനില്ല. രാഹുലിന്റെ ടെക്‌സ്റ്റ് ബുക്ക് ഷോട്ടുകളില്‍ കൃത്യമായ ടൈമിങ് കാണാം. എന്തായാലും ഇന്ത്യ അതിവേഗം സ്‌കോര്‍ കണ്ടെത്തിയത് ശ്രീലങ്കയെക്കാളുപരി ധവാനെയാണ് സമ്മര്‍ദ്ദത്തിലാക്കിയത്. രാഹുലിനെ പോലെ ഗ്രൗണ്ടില്‍ അതിവേഗം റണ്‍സ് കണ്ടെത്താനോ ഷോട്ട് കളിക്കാനോ ധവാന് കഴിഞ്ഞില്ല. ആദ്യ ഓവറില്‍ ലസിത് മലിംഗയുടെ യോര്‍ക്കറുകള്‍ ധവാന്റെ ആത്മവിശ്വാസം കെടുത്തി.
സ്‌ക്വയര്‍ ഷോട്ടുകള്‍ കളിക്കാന്‍ ധവാനുള്ള പ്രിയം തിരിച്ചറിഞ്ഞുകൊണ്ടാകണം ലങ്കന്‍ ബൗളര്‍മാര്‍ സ്റ്റംപില്‍ നിന്നും വിട്ടൊഴിയാതെ പന്തെറിഞ്ഞത്. ഇതോടെ സ്വതന്ത്രമായി കളിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചില്ല. ഒരുഭാഗത്ത് കെഎല്‍ രാഹുല്‍ 'സ്‌റ്റൈലിഷായി' തന്നെ അര്‍ധ ശതകത്തിലേക്ക് നീങ്ങിയപ്പോള്‍ ധവാന്‍ തട്ടിയും മുട്ടിയും റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ പാടുപെട്ടു.
നിര്‍ഭാഗ്യവശാല്‍ 50 പൂര്‍ത്തിയാക്കാന്‍ രാഹുലിനായില്ല. 10 ആം ഓവറിലെ ആദ്യ പന്തില്‍ ഹസരംഗയുടെ ഗൂഗ്ലി രാഹുലിന്റെ വിക്കറ്റുംകൊണ്ട് പറന്നു. 32 പന്തില്‍ 45 റണ്‍സാണ് ഇന്‍ഡോറില്‍ രാഹുലിന്റെ സംഭാവന. ഇന്നിങ്‌സില്‍ ആറു ബൗണ്ടറികളും താരം പായിച്ചു.
രാഹുല്‍ മടങ്ങിയ അവസരത്തില്‍ കളിയുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുക്കാന്‍ ധവാന് കഴിയുമായിരുന്നു. പക്ഷെ ഇദ്ദേഹം അവസരത്തിനൊത്ത് ഉയര്‍ന്നില്ല.
എന്തായാലും 12 ആം ഓവറില്‍ ഹസരംഗയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി ധവാന്‍ മടങ്ങി. രണ്ടു ഫോറടക്കം 29 പന്തില്‍ 32 റണ്‍സാണ് ധവാന്റെ സമ്പാദ്യം. സ്‌ട്രൈക്ക് റേറ്റ് കേവലം 110 ഉം. തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച ശ്രേയസ് – കോലി ജോടിയാണ് ഇന്ത്യയുടെ ജയം വേഗത്തിലാക്കിയത്. ഒക്ടോബറിലെ ട്വന്റി-20 ലോകകപ്പ് മുന്‍നിര്‍ത്തി ധവാനെ ഇന്ത്യ ഇനിയും കൂടെക്കൂട്ടുമോ? സാധ്യത വിരളമാണ്.
കാരണം രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ഒന്നാം ഓപ്പണര്‍. ഇതില്‍ മാറ്റമില്ല. രണ്ടാം ഓപ്പണറുടെ കസേരയില്‍ രാഹുല്‍ ഇരിക്കുമ്പോള്‍ ധവാനെ എവിടെ കളിപ്പിക്കും?
ലോകകപ്പിന് ഇനി കഷ്ടടിച്ച് ഒന്‍പതു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ധവാനെ മധ്യനിരയില്‍ പരീക്ഷിക്കാന്‍ ഇന്ത്യ മുതിരില്ല. ധവാനെ ഓപ്പണറാക്കി ഇറക്കുകയാണെങ്കില്‍ രാഹുലിനെ വീണ്ടും മധ്യനിരയിലേക്ക് കോലിക്ക് കൊണ്ടുവരേണ്ടി വരും.
അങ്ങനെയെങ്കില്‍ കോലിക്ക് നാലാമതും ശ്രേയസ് അഞ്ചാമതും പന്ത് ആറാമതുമായി താഴേക്കിറങ്ങും. ഈ നടപടി ടീമിന്റെ താളംതെറ്റിക്കാനുള്ള സാധ്യതയേറെ. ലോകകപ്പിന് മുന്നോടിയായി ഈ വര്‍ഷം 20 ഓളം ട്വന്റി-20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഓരോ മത്സരവും ലോകകപ്പ് സ്‌ക്വാഡിനുള്ള 'ഓഡിഷനാണ്'. നിര്‍ഭാഗ്യവശാല്‍ ലങ്കന്‍ പരമ്പരയോടെ ധവാന്റെ കാര്യത്തില്‍ തീരുമാനമാകും. വെള്ളിയാഴ്ച്ചയാണ് പരമ്പരയിലെ അവസാന മത്സരം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ അവിസ്മരണീയമായ പ്രകടനം പുറത്തെടുത്താലേ ധവാനെ കുറിച്ച് ടീം ഇന്ത്യ രണ്ടാമതൊന്ന് ആലോചിക്കുക കൂടിയുള്ളൂ.
ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തിരിച്ചുവരുന്നത് പ്രമാണിച്ച് ശിവം ദൂബെയ്ക്കും നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ - ശ്രീലങ്ക ട്വന്റി-20 പരമ്പര നിര്‍ണായകമാണ്. നിലവില്‍ പാണ്ഡ്യയുടെ റോളാണ് ടീമില്‍ ദൂബെ നിറവേറ്റുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യ വരുമ്പോള്‍ ശിവം ദൂബെയും സ്ക്വാഡ് ചിത്രത്തിൽ അപ്രസക്തമാവും.
പറഞ്ഞുവരുമ്പോൾ ലോകകപ്പ് സ്ക്വാഡിൽ മലയാളി താരം സഞ്ജു സാംസണും ഉൾപ്പെടുമോ എന്ന കാര്യത്തിൽ തീർച്ചയില്ല. ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക ടീമുകൾക്ക് എതിരായ പരമ്പരയിൽ സ്ക്വാഡിൽ കയറിയെങ്കിലും ഇതുവരെ ഒരു മത്സരംപോലും കളിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടില്ല. ഈ അവസരത്തിൽ സഞ്ജുവിനെ ദേശീയ ടീമില്‍ കളിപ്പിക്കാത്തതിന്റെ മൂന്നു കാരണങ്ങള്‍ കൂടി പരിശോധിക്കാം.
മധ്യനിര ശക്തം
സഞ്ജു സാംസണ്‍ ടീമിലെത്തിയ സമയം തെറ്റിപ്പോയി. ഒരു വര്‍ഷം മുന്‍പാണ് ഇന്ത്യന്‍ സ്‌ക്വാഡിലുണ്ടായിരുന്നതെങ്കില്‍ ഒന്നിലേറെ അവസരങ്ങള്‍ താരത്തിന് കിട്ടിയേനെ. കാരണം നാലാം നമ്പറില്‍ അനുയോജ്യനായ ബാറ്റ്‌സ്മാനെ തേടിനടക്കുകയായിരുന്നു ടീം മാനേജ്‌മെന്റ്. മഹേന്ദ്ര സിങ് ധോണി, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, അമ്പാട്ടി റായുഡു, വിജയ് ശങ്കര്‍, കെഎല്‍ രാഹുല്‍ എന്നിവരെ മാറി മാറി ടീം പരീക്ഷിച്ചു. പക്ഷെ ഇപ്പോള്‍ ചിത്രമിതല്ല.
മധ്യനിരയില്‍ ശ്രേയസും റിഷഭ് പന്തും ഏറെക്കുറെ സ്ഥാനമുറപ്പാക്കിയിട്ടുണ്ട്. മൂന്നാം നമ്പറില്‍ കോലിയുള്ളതുകൊണ്ട് സഞ്ജു സാംസണിന് ടീമില്‍ ഒഴിവില്ല. നേരത്തെ, വിരാട് കോലിക്ക് പകരക്കാരനായാണ് സഞ്ജുവിനെ ബംഗ്ലാദേശ് പരമ്പരയ്ക്ക് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്. എന്നാല്‍ അന്ന് കോലിയുടെ സ്ഥാനത്ത് കെഎല്‍ രാഹുല്‍ കളിച്ചു.
സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ ടീമിനെ കരകയറ്റാന്‍ കഴിയുമെന്ന് രാഹലും ശ്രേയസും ഇതിനകം തെളിയിച്ചിട്ടുണ്ട്. റിഷഭ് പന്തിനെയാകട്ടെ ലോകകപ്പിനുള്ള ഒന്നാം കീപ്പറായാണ് ഇന്ത്യ കാണുന്നത്. ഈ അവസരത്തില്‍ പുതിയൊരു ബാറ്റ്‌സ്മാനെ ടീമിന് ആവശ്യമില്ല. മറുഭാഗത്ത് ശിവം ദൂബെയ്ക്ക് മുതല്‍ക്കൂട്ടാവുന്നത് അദ്ദേഹത്തിന്റെ ഓള്‍റൗണ്ടിങ് മികവാണ്. മധ്യഓവറുകളില്‍ ദൂബെയുടെ പേസിനെ ഉപയോഗിക്കാന്‍ കോലിക്ക് കഴിയും.
വിശ്വാസം കുറവ്
നിര്‍ഭാഗ്യവശാല്‍ ടീം മാനേജ്‌മെന്റിന്റെ പൂര്‍ണവിശ്വാസം സഞ്ജു സാംസണ്‍ ഇനിയും നേടിയെടുത്തിട്ടില്ല. ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ താരത്തിന് സംഭവിക്കുന്ന സ്ഥിരതയില്ലായ്മയാണ് ഇവിടെ പ്രശ്‌നം. ബാറ്റിങ് മികവുണ്ടെങ്കിലും മത്സരങ്ങളില്‍ തുടര്‍ച്ചയായി സ്‌കോര്‍ കണ്ടെത്താന്‍ സഞ്ജുവിന് സാധിക്കാതെ പോകുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഏറെക്കുറെ ചിത്രം ഇതുതന്നെ. സീസണിലുടനീളം മികവ് പുലര്‍ത്താന്‍ താരത്തിന് കഴിയുന്നില്ല. ഇതേസമയം, നിലവില്‍ രാജസ്താനായി ഏറ്റവുമധികം റണ്‍സ് കുറിച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് സഞ്ജു സാംസണ്‍. 89 മത്സരങ്ങളില്‍ നിന്നും 2,209 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ബാറ്റിങ് ശരാശരി 27.61. രണ്ടു സെഞ്ച്വറികളും സഞ്ജുവിന്റെ ഐപിഎല്‍ കരിയറില്‍പ്പെടും.
പ്രഥമ പരിഗണന
റിഷഭ് പന്തിന് സഞ്ജു സാംസണിന് ടീമില്‍ ഇടംലഭിക്കാത്തതിന്റെ പ്രധാന കാരണം റിഷഭ് പന്താണെന്നു പറയേണ്ടി വരും. ലോകകപ്പിന് ഇന്ത്യ കരുതുന്ന ഒന്നാം കീപ്പറാണ് റിഷഭ് പന്ത്. ഇക്കാരണത്താല്‍ പന്തിന് പരമാവധി അവസരങ്ങള്‍ ലഭ്യമാക്കാന്‍ ടീം താത്പര്യപ്പെടുന്നു. മാത്രമല്ല, ബാറ്റിങ് നിരയില്‍ വൈവിധ്യം കൊണ്ടുവരാന്‍ ഇടംകയ്യന്‍ ബാറ്റ്‌സ്മാനായ പന്തിന് കഴിയും. ധോണിയുടെ അഭാവത്തില്‍ ഫിനിഷറായും പന്തിനെ ടീം ഇന്ത്യ കാണുന്നു. ഐപിഎല്‍, ആഭ്യന്തര സീസണുകളിലെ പ്രകടനം ഇവിടെ പന്തിനെ തുണയ്ക്കുന്നുണ്ട്.
2017, 2018, 2019 ഐപിഎല്‍ സീസണുകളില്‍ യഥാക്രമം 366, 684, 488 റണ്‍സ് എന്നിങ്ങനെയാണ് പന്ത് കുറിച്ചത്. ഇതേകാലയളവില്‍ സഞ്ജു നേടിയ റണ്‍സ് 386, 441, 342 എന്നിങ്ങനെയും. 162 സ്‌ട്രൈക്ക് റേറ്റില്‍ 32 റണ്‍സ് ബാറ്റിങ് ശരാശരി റിഷഭ് പന്ത് ഐപിഎല്ലില്‍ അവകാശപ്പെടുന്നുണ്ട്. രഞ്ജി ട്രോഫി കണക്കുകളും പന്തിനെ പിന്തുണയ്ക്കുന്നു.
എട്ടു മത്സരങ്ങളില്‍ നിന്നും 972 റണ്‍സാണ് പന്ത് രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ നേടിയിരിക്കുന്നത്. മഹാരാഷ്ട്രയ്‌ക്കെതിരെ നേടിയ 308 റണ്‍സ് പ്രകടനവും ഇതില്‍പ്പെടും. സഞ്ജുവിന്റെ കാര്യമെടുത്താല്‍ രഞ്ജി സീസണില്‍ ഒരിക്കല്‍പ്പോലും 627 റണ്‍സിന് മുകളില്‍ പോകാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ചെന്ന് ഓരോ ടെസ്റ്റ് സെഞ്ച്വറി കുറിച്ചതും പന്തിന് മേലുള്ള മതിപ്പ് കൂടാന്‍ കാരണമാണ്.