For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ വിജയഗാഥ, ഇംഗ്ലണ്ട് തരിപ്പണം

151 റണ്‍സിനാണ് ഇന്ത്യന്‍ വിജയം

1

ലണ്ടന്‍: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ഗംഭീര വിജയം. ഇംഗ്ലണ്ടിനെ 151 റണ്‍സിനാണ് വിരാട് കോലിയും സംഘവും വാരിക്കളഞ്ഞത്. ഇതോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തു. 272 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. എന്നാല്‍ വെറും 121 റണ്‍സില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ ലോക ക്രിക്കറ്റിന്റെ മെക്കയില്‍ വിജയക്കൊടി നാട്ടുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ 364, എട്ടിന് 298 ഡിക്ലയേര്‍ഡ്. ഇംഗ്ലണ്ട് 391, 120. ഒന്നാമിന്നിങ്‌സില്‍ 129 റണ്‍സോടെ ഇന്ത്യയുടെ ടോപ്‌സ്‌കോററായി മാറിയ കെഎല്‍ രാഹുലാണ് മാന്‍ ഓഫ് ദി മാച്ച്.

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ പേസര്‍മാര്‍ ഇംഗ്ലണ്ടിനു മേല്‍ കത്തിക്കയറുകയായിരുന്നു. വെറും മൂന്നു പേര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ. 33 റണ്‍സോടെ ക്യാപ്റ്റന്‍ ജോ റൂട്ട് ടോപ്‌സ്‌കോററായപ്പോള്‍ ജോസ് ബട്‌ലര്‍ 25ഉം മോയിന്‍ അലി 13ഉം റണ്‍സെടുത്തു. ഓപ്പണര്‍മാരായ റോറി ബേണ്‍സും ഡൊമിനിക്ക് സിബ്ലിയും ഡെക്കായി മടങ്ങുകയായിരുന്നു. നാലു വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിന്റെ അന്തകനായത്. ജസ്പ്രീത് ബുംറ മൂന്നും ഇഷാന്ത് ശര്‍മ രണ്ടും വിക്കറ്റെടുത്തു. മുഹമ്മദ് ഷമിക്കു ഒരു വിക്കറ്റ് ലഭിച്ചു. ആദ്യ ഇന്നിങ്‌സിലും നാലു വികറ്റ് നേടിയ സിറാജ് രണ്ടിന്നിങ്‌സുകളിലായി കൊയ്തത് എട്ടു വിക്കറ്റുകളാണ്.

2

ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ എട്ടു വിക്കറ്റിനു 298 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അപരാജിതമായ ഒമ്പതാം വിക്കറ്റില്‍ മുഹമ്മദ് ഷമി- ജസ്പ്രീത് ബുംറ ജോടിയുടെ അവിശ്വസനീയ കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച ലീഡിലെത്തിച്ചത്. 120 ബോളില്‍ ഇരുവരും ചേര്‍ന്ന് 89 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ഷമി 56 റണ്‍സുമായും ബുംറ 34 റണ്‍സുമായും പുറത്താവാതെ നിന്നു.

70 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങുന്നതായിരുന്നു ഷമിയുടെ ഗംഭീര ഇന്നിങ്‌സ്. ബുംറ 64 ബോളില്‍ മൂന്നു ബൗണ്ടറികളും പായിച്ചു. ലോര്‍ഡ്‌സില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ഈ ഇന്നിങ്‌സോടെ വിരാട് കോലി തന്റെ പേരില്‍ കുറിച്ചു. നേരത്തേ ലോര്‍ഡ്‌സില്‍ ഒരിക്കല്‍പ്പോലും ഇന്ത്യ ഓള്‍ഔട്ടാവാതിരുന്നിട്ടില്ല. ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനു ഒരു വിക്കറ്റ് പോലും രണ്ടാമിന്നിങ്‌സില്‍ ലഭിച്ചില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 10 ഇന്നിങ്‌സുകളില്‍ ആദ്യമായിട്ടാണ് ഇന്ത്യക്കെതിരേ ലോര്‍ഡ്‌സില്‍ അദ്ദേഹത്തിനു ഒരു വിക്കറ്റ് പോലും നേടാനാവാതെ പോയത്.

3

റിഷഭ് പന്ത് (22), ഇഷാന്ത് ശര്‍മ (16) എന്നിവരെയാണ് ഇന്ത്യക്കു ഇന്നു നഷ്ടമായത്. എട്ടാമനായി ഇഷാന്ത് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 209 റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ നിന്നായരുന്നു ബുംറ- ഷമി ജോടിയുടെ ഐതിഹാസിക കൂട്ടുകെട്ട്. 27 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യ നാലാം ദിനം വെളിച്ചക്കുറവിനെ തുടര്‍ന്നു നേരത്തേ കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റിന് 181 റണ്‍സെന്ന നിലയിലായിരുന്നു. റിഷഭ് പന്തൊഴികെയുള്ള അംഗീകൃത ബാറ്റ്‌സ്മാന്‍മാരെയെല്ലാം ഇന്ത്യക്കു നഷ്ടമായിക്കഴിഞ്ഞു. റിഷഭിനോടൊപ്പം ഇനി വാലറ്റക്കാര്‍ മാത്രമാണ് ബാക്കിയുള്ളത്. 14 റണ്‍സുമായി റിഷഭ് ക്രീസില്‍ നില്‍ക്കുമ്പോള്‍ നാലു റണ്‍സെടുത്ത ഇഷാന്ത് ശര്‍മയാണ് ഒപ്പം.

61 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. 146 ബോളില്‍ അഞ്ചു ബൗണ്ടറികളോടെയായിരുന്നു ഇത്. ചേതേശ്വര്‍ പുജാര 45 റണ്‍സെടുത്ത് പുറത്തായി. 206 ബോളുകളില്‍ നിന്നും നാലു ബൗണ്ടറികളോടെയാണ് പുജാര 45 റണ്‍സെടുത്തത്. രോഹിത് ശര്‍മ (21), ക്യാപ്റ്റന്‍ വിരാട് കോലി (20), കെഎല്‍ രാഹുല്‍ (5), രവീന്ദ്ര ജഡേജ (3) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ഇംഗ്ലണ്ടിനു വേണ്ടി മാര്‍ക്ക് വുഡ് മൂന്നും മോയിന്‍ അലി രണ്ടും വിക്കറ്റുകളെടുത്തു. സാം കറെന് ഒരു വിക്കറ്റ് ലഭിച്ചു.

4

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ഒന്നാമിന്നിങ്‌സില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയിട്ട രോഹിത്- രാഹുല്‍ സഖ്യത്തിന് ഇത്തവണ ഇതാവര്‍ത്തിക്കാനായില്ല. രോഹിത്തായിരുന്നു ആദ്യം മടങ്ങിത്. ടീം സ്‌കോര്‍ 18ല്‍ വച്ച് അദ്ദേഹം പുറത്തായി. 30 ബോളില്‍ അഞ്ചു റണ്‍സെടുത്ത രാഹുലിനെ വുഡിന്റെ ബൗളിങില്‍ ജോസ് ബട്‌ലര്‍ ക്യാച്ച് ചെയ്തു.

രോഹിത് നന്നായി തന്നെ തുടങ്ങിയെങ്കിലും ബൗണ്‍സര്‍ കെണിയില്‍ വിക്കറ്റ് നഷ്ടപ്പെടുത്തി. വുഡിന്റെ ഓവറില്‍ പുള്‍ ഷോട്ടിനു ശ്രമിച്ച ഹിറ്റ്മാനെ മോയിന്‍ അലിയാണ് പിടികൂടിയത്. ഇതേ ഓവറില്‍ മറ്റൊരു പുള്‍ ഷോട്ടിലൂടെ അദ്ദേഹം സിക്‌സര്‍ പറത്തിയിരുന്നു. വീണ്ടും സമാനമായൊരു ഷോട്ടിനു ശ്രമിച്ചതാണ് രോഹിത്തിന് വിനയായത്. അദ്ദഹം മടങ്ങുമ്പോള്‍ ഇന്ത്യ രണ്ടിന് 27. രോഹിത്തിന് ബൗണ്‍സറെന്ന പോലെ കോലിയുടെ വീക്ക്‌നെസ് ഓഫ് സ്റ്റംപിനൂടെ പുറത്തേക്കു പോവുന്ന ബോളുകളാണ്. ഈ പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ മറ്റൊരു കെണിയില്‍ക്കൂടി അദ്ദഹം കുരുങ്ങി. ഓഫ്സ്റ്റംപിന് പുറത്തുകൂടെ പോയ സാം കറെന്റെ ബോളിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച കോലിക്കു പാളി, എഡ്ജ് ചെയ്ത ബോള്‍ ബട്‌ലറുടെ കൈകൡ. ഇന്ത്യ മൂന്നിന് 55.

തുടര്‍ന്നായിരുന്നു കളിയിലെ മികച്ച കൂട്ടുകെട്ട് കണ്ടത്. മോശം ഫോമിനെ തുടര്‍ന്നു ഏറെ പഴികേട്ട പുജാര- രഹാനെ സഖ്യം ഇന്ത്യെ കരകയറ്റി. 100 റണ്‍സ് രണ്ടു പേരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 155ല്‍ നില്‍ക്കെ പുജാര പുറത്തായതോടെയാണ് ഈ ജോടി വേര്‍പിരിഞ്ഞത്. വുഡിനായിരുന്നു നിര്‍ണായക വിക്കറ്റ്. പുജാരയെ വുഡ് നായകന്‍ ജോ റൂട്ടിന് സമ്മാനിച്ചു. പിന്നീട് ഇന്ത്യക്കു തുടരെ വിക്കറ്റുകള്‍ നഷ്ടമായി. 27 റണ്‍സെടുക്കുന്നതിനിടെ അടുത്ത രണ്ടു വിക്കറ്റുകള്‍ കൂടി ഇന്ത്യക്കു നഷ്ടമായി. പുജാരയ്ക്കു പിന്നാലെ ക്രീസ് വിട്ടത് രഹാനെയായിരുന്നു. അലിയുടെ ബൗളിങില്‍ ബട്‌ലറിനായിരുന്നു ക്യാച്ച്. റിഷഭ്- ജഡേജ സഖ്യം മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയെ രക്ഷിക്കുമെന്നു കരുതിയെങ്കിലും അതു സംഭവച്ചില്ല. ജഡ്ഡുവിനെയും വീഴ്ത്തി അലി ഇന്ത്യയെ വിറപ്പിച്ചു. മൂന്നു റണ്‍സെടുത്ത ജഡേജയെ അലി ബൗള്‍ഡാക്കുകയായിരുന്നു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 364 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവരുടെ പ്രകടനമാണ്് ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ലായി മാറിയത്. രാഹുല്‍ 129 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 250 ബോളില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. രോഹിത് 83 റണ്‍സെടുത്ത് പുറത്തായി. 145 ബോളില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറും ഹിറ്റ്മാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇംഗ്ലണ്ടിനായി ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്തു. 29 ഓവറില്‍ ഏഴു മെയ്ഡനുള്‍പ്പെടെ 62 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഇത്. ഓലി റോബിന്‍സണും മാര്‍ക്ക് വുഡും രണ്ടു വിക്കറ്റ് വീതമെടുത്തു.

മറുപടിയില്‍ ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 391 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ (180*) ഗംഭീര ഇന്നിങ്‌സായിരുന്നു ഇംഗ്ലണ്ടിനെ 400ന് അരികിലെത്തിച്ചത്. 321 ബോളില്‍ 18 ബൗണ്ടറികളോടെയായിരുന്നു ഇത്. ജോണി ബെയര്‍സ്‌റ്റോ (57), റോറി ബേണ്‍സ് (49) എന്നിവരും ഇംഗ്ലീഷ് നിരയില്‍ തിളങ്ങി. ഇന്ത്യക്കു വേണ്ടി മുഹമ്മദ് സിറാജ് നാലും ഇഷാന്ത് ശര്‍മ മൂന്നും വിക്കറ്റുകള്‍ പിഴുതു.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഡൊമിനിക്ക് സിബ്ലി, ഹസീബ് ഹമീദ്, ജോ റൂട്ട് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, മോയിന്‍ അലി, സാം കറെന്‍, ഓലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.

Story first published: Tuesday, August 17, 2021, 0:13 [IST]
Other articles published on Aug 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+