
പ്രശസ്തമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ടുമായി രണ്ടാം ടെസ്റ്റില്‍ കൊമ്പുകോര്‍ക്കാനൊരുങ്ങുകയാണ് വിരാട് കോലിയുടെ ഇന്ത്യ. വ്യാഴാഴ്ച മുതലാണ് രണ്ടാമങ്കം തുടങ്ങുന്നത്. ഒന്നാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതിനാല്‍ ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിന്റെ പിരിമുറുക്കം കൂടിയിട്ടുണ്ട്. വിജയത്തില്‍ കുറഞ്ഞതൊന്നും ഇരുടീമുകളെയും തൃപ്തിപ്പെടുത്തില്ല. പക്ഷെ ഇന്ത്യയുടെ ഭാഗത്തു നിന്നു നോക്കിയാല്‍ കാര്യങ്ങള്‍ അത്ര അനുകൂലമല്ലെന്നാണ് ചരിത്രം ഓര്‍മിപ്പിക്കുന്നത്. കാരണം ലോര്‍ഡ്‌സിലെ കണക്കുകള്‍ നോക്കിയാല്‍ ഇവിടെ വെറും രണ്ടു ടെസ്റ്റുകളില്‍ മാത്രമേ ഇന്ത്യക്കു വിജയിക്കാനായിട്ടുള്ളൂ. മൂന്നാമത്തെ വിജയം കോലിക്കും സംഘത്തിനും കുറിക്കാനാവുമോയെന്നാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്.
ലോര്‍ഡ്‌സില്‍ വിജയം കൊയ്യാന്‍ ഭാഗ്യമുണ്ടായിട്ടുള്ള ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവും മറ്റൊരു മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോണിയുമാണ്. ഇവര്‍ മാത്രമുള്ള എലൈറ്റ് ക്ലബ്ബില്‍ അംഗമാവാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ കോലിക്കു ലഭിച്ചിരിക്കുന്നത്. പക്ഷെ അതിനു കഴിയണമെങ്കില്‍ തങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ ഇന്ത്യക്കു പുറത്തെടുക്കേണ്ടി വരും.
1986ലായിരുന്നു ഇന്ത്യ ആദ്യമായി ലോര്‍ഡ്‌സില്‍ ടെസ്റ്റ് മല്‍സരത്തില്‍ വെന്നിക്കൊടി പാറിച്ചത്. ഈ ടെസ്റ്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും കപിലായിരുന്നു. പിന്നീടൊരു വിജയത്തിനു വേണ്ടി ഇന്ത്യക്കു 2014വരെ കാത്തിരിക്കേണ്ടി വന്നു. അന്നു മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം പേസര്‍ ഇഷാന്ത് ശര്‍മയ്ക്കായിരുന്നു.

1986ലെ ടെസ്റ്റിലേക്കു വരികയാണെങ്കില്‍ അന്നു അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 294 റണ്‍സായിരുന്നു നേടിയത്. ഓപ്പണര്‍ ഗ്രഹാം ഗൂച്ചിന്റെ (114) സെഞ്ച്വറിയായിരുന്നു അവര്‍ക്കു കരുത്തായത്. ഡെരക്ക് പ്രിംഗിളായിരുന്നു (63) മറ്റൊരു പ്രധാന സ്‌കോറര്‍. ഇന്ത്യക്കു വേണ്ടി ചേതന്‍ ശര്‍മ അഞ്ചും റോജര്‍ ബിന്നി മൂന്നും വിക്കറ്റുകളെടുത്തു. മറുപടിയില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 341 റണ്‍സ് നേടി. ദിലീപ് വെങ്‌സാര്‍ക്കറുടെ (126) സെഞ്ച്വറിയും മൊഹീന്ദര്‍ അമര്‍നാഥിന്റെ (69) ഫിഫ്റ്റിയും ഇന്ത്യയെ മികച്ച ടോട്ടലിലെത്തിക്കുകയായിരുന്നു.
രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 180 റണ്‍സില്‍ എറിഞ്ഞിടാന്‍ ഇന്ത്യക്കു കഴിഞ്ഞു. ആരും തന്നെ ഫിഫ്റ്റി തികച്ചില്ല. നാലു വിക്കറ്റെടുത്ത കപില്‍ ദേവും മൂന്നു വിക്കറ്റ് പിഴുത മനീന്ദര്‍ ശര്‍മയുമാണ് ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടിയത്. മറുപടിയില്‍ 134 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തില്‍ ഇന്ത്യ ഇതു നേടിയെടുക്കുകയും ചെയ്തു. 10 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 23 റണ്‍സുമായി കപില്‍ മിന്നിച്ചു. വെങ്‌സാര്‍ക്കര്‍ 33ഉം രവി ശാസ്ത്രി പുറത്താവാതെ 20 റണ്‍സുമെടുത്തു.

2014ല്‍ ധോണിക്കു കീഴില്‍ 95 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിനെ ഇന്ത്യ ലോര്‍ഡ്‌സില്‍ കശാപ്പ് ചെയ്തത്. ഒന്നമിന്നിങ്‌സില്‍ അജിങ്ക്യ രഹാനെയുടെ (103) സെഞ്ച്വറിയിലേറി ഇന്ത്യ നേടിയത് 295 റണ്‍സായിരുന്നു. മറുപടിയില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 319 റണ്‍സ് നേടി. ഗാരി ബല്ലാന്‍സിന്റെ (110) സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനു നേരിയ ലീഡ് നേടിക്കൊടുത്തത്. ഭുവനേശ്വര്‍ കുമാര്‍ ആറു വിക്കറ്റുകളുമായി ബൗളിങില്‍ കസറി.
രണ്ടാമിന്നിങ്‌സില്‍ 342 റണ്‍സാണ് ഇന്ത്യക്കു നേടാനായത്. മുരളി വിജയ് (95), രവീന്ദ്ര ജഡേജ (68), ഭുവനേശ്വര്‍ കുമാര്‍ (52) എന്നിവരുടെ ഇന്നിങ്‌സുകള്‍ ഇന്ത്യക്കു കരുത്തായി. 319 റണ്‍സായിരുന്നു ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ 223 റണ്‍സില്‍ ആതിഥേയരെ ഇന്ത്യ എറിഞ്ഞിട്ടു. ഏഴു വിക്കറ്റുകളുമായി ഇഷാന്ത് ഇന്ത്യയുടെ ഹീറോയായി മാറി. ജോ റൂട്ടൊഴികെ (66) മറ്റാരും ഇംഗ്ലീഷ് നിരയില്‍ പിടിച്ചുനിന്നില്ല.