
നോട്ടിങ്ഹാം: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് പൊരുതുകയാണ്. ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് മൂന്നാംദിനം മഴ കാരണം മല്‍സരം നേരത്തേ നിര്‍ത്തി വയ്ക്കുമ്പോള്‍ വിക്കറ്റ് പോവാതെ 25 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു ഇനിയും 70 റണ്‍സ് കൂടി വേണം. 38 ബോളില്‍ 11 റണ്‍സോടെ റോറി ബേണ്‍സും 33 ബോളില്‍ 33 റണ്‍സുമായി ഡൊമിനിക്ക് സിബ്ലിയുമാണ് ക്രീസില്‍.
നേരത്തേ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 183 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഇന്നു 278 റണ്‍സിനു പുറത്താവുകയായിരുന്നു. 95 റണ്‍സിന്റെ മോശമല്ലാത്ത ലീഡും ഇന്ത്യക്കു ലഭിച്ചു. ഓപ്പണര്‍ കെഎല്‍ രാഹുല്‍ (84), രവീന്ദ്ര ജഡേജ (56) എന്നിവരുടെ ഫിഫ്റ്റികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായത്. 214 ബോളില്‍ 12 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. ജഡേജയാവട്ടെ നിശ്ചിത ഓവര്‍ ക്രിക്കറ്റിന്റെ ശൈലിയിലുള്ള ബാറ്റിങായിരുന്നു കാഴ്ചവച്ചത്. 86 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചാണ് ജഡേജ 56 റണ്‍സെടുത്തത്. ഓപ്പണര്‍ രോഹിത് ശര്‍മ (36), റിഷഭ് പന്ത് (25), വാലറ്റത്ത് ജസ്പ്രീത് ബുംറ (28), മുഹമ്മദ് ഷമി (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഒരു ഘട്ടത്തില്‍ ഒമ്പതിനു 245 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ 270 റണ്‍സ് കടത്തിയത്.
അഞ്ചു വിക്കറ്റെടുത്ത ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനും നാലു വിക്കറ്റ് പിഴുത ഓലി റോബിന്‍സണും ചേര്‍ന്നാണ് ഇന്ത്യയെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്. 26.5 ഓവറില്‍ ആറു മെയ്ഡനുകളടക്കം 85 റണ്‍സ് വിട്ടുകൊടുത്താണ് ആന്‍ഡേഴ്‌സന്‍ അഞ്ചു പേരെ പുറത്താക്കിയത്. റോബിന്‍സണ്‍ 23 ഓവറില്‍ നാലു മെയ്ഡനടക്കം 54 റണ്‍സ് വഴങ്ങിയാണ് നാലു വിക്കറ്റുകളെടുത്തത്.
ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു 191 റണ്‍സെന്ന നിലയിലായിരുന്നു. റിഷഭ് പന്തിന്റെ (25) വിക്കറ്റാണ് ഇന്ത്യക്കു ആദ്യ സെഷനില്‍ നഷ്ടമായത്. ഓലി റോബിന്‍സണായിരുന്നു ടീം സ്‌കോര്‍ 145ല്‍ വച്ച് റിഷഭിനെ പുറത്താക്കിയത്. നാലു വിക്കറ്റിന് 125 റണ്‍സെന്ന നിലയാണ് ഇന്ത്യ ഇന്നു ബാറ്റിങ് പുനരാരംഭിച്ചത്. നാലു വിക്കറ്റിന് 125 റണ്‍സെന്ന നിലയാണ് ഇന്ത്യ ഇന്നു ബാറ്റിങ് പുനരാരംഭിച്ചത്. ആദ്യദിനവും രണ്ടാംദിനം ലഞ്ച് ബ്രേക്ക് വരെയും ഇന്ത്യക്കായിരുന്നു ആധിപത്യം. എന്നാല്‍ അതിനു ശേഷം ഇംഗ്ലണ്ട് ചെറുതായി കളിയിലേക്കു തിരിച്ചുവന്നിരുന്നു. ഇതിനിടെയാണ് മഴയും വെളിച്ചക്കുറവും കാരണം മല്‍സരം നിര്‍ത്തിവയ്ക്കുന്നത്. പിന്നീട് മല്‍സരം പുനരാരംഭിക്കാനുമായില്ല. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിനു 125 റണ്‍സെന്ന നിലയിലായിരുന്നു. ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ നേടിയത് 183 റണ്‍സായിരുന്നു.
ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്‌സില്‍ വെറും 183 റണ്‍സിലൊടുതിക്കിയപ്പോള്‍ ഇന്ത്യ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ രണ്ടാംദിനം തുടര്‍ച്ചയായി നാലു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. വിക്കറ്റ് നഷ്ടമില്ലാതെ 96 റണ്‍സെന്ന നിലയില്‍ നിന്നായിരുന്നു ഇന്ത്യ നാലിന 112 റണ്‍സിലേക്കു തകര്‍ന്നത്. ഒരോവറിലെ രണ്ടു വിക്കറ്റ് നഷ്ടവും പിന്നാലെയൊരു റണ്ണൗട്ടും ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു.
രോഹിത് ശര്‍മ (36), ചേതേശ്വര്‍ പുജാര (4), നായകന്‍ വിരാട് കോലി (0), അജിങ്ക്യ രഹാനെ (5) എന്നിവരാണ് പുറത്തായത്. മികച്ച തുടക്കത്തിനു ശേഷം രോഹിത്തിനെ ഓലി റോബിന്‍സണിന്റെ ബൗളിങില്‍ സാം കറെന്‍ പിടികൂടുകയായിരുന്നു. ലഞ്ച്‌സ ബ്രേക്കിനു ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ വന്‍ പ്രഹരമുണ്ടായത്. പുജാര, കോലി എന്നിവരെ അടുത്തടുത്ത ബോളുകളില്‍ പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍ മടക്കിയത് ഇന്ത്യക്കു ഷോക്കായിരുന്നു. കോലി ഗോള്‍ഡന്‍ ഡെക്കായാണ് ക്രീസ് വിട്ടത് അധികം വൈകാതെ തന്നെ അനാവശ്യ ധൃതി കാണിച്ച രഹാനെ ജോണി ബെയര്‍സ്റ്റോയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സന്‍ രണ്ടും റോബിന്‍സണ്‍ ഒരു വിക്കറ്റുമെടുത്തു.
നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഇന്ത്യയുടെ നാലംഗ പേസാക്രമണ നിരയാണ് കട പുഴക്കിയത്. ആദ്യദിനം മൂന്നാം സെഷന്‍ വരെ മാത്രമേ ആതിഥേയര്‍ക്കു ആയുസ്സുണ്ടായുള്ളൂ. 64 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിനെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 108 ബോളില്‍ 11 ബൗണ്ടറികളോടെയായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ജോണി ബെയര്‍സ്‌റ്റോ (29), സാം കറന്‍െ (27*), സാക്ക് ക്രോളി (27), ഡൊമിനിക്ക് സിബ്ലി (18) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
ഇംഗ്ലണ്ടിന്റെ മുഴുവന്‍ വിക്കറ്റുകളും ഇന്ത്യന്‍ പേസ് ബൗളിങ് നിര പങ്കിടുകയായിരുന്നു. നാലു വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുംറയായിരുന്നു ബൗളിങ് നിരയിലെ കുന്തമുന. മൂന്നു വിക്കറ്റുകളുമായി മുഹമ്മദ് ഷമി മികച്ച പിന്തുണ നല്‍കിയപ്പോള്‍ ശര്‍ദ്ദുല്‍ ടാക്കൂറിന് രണ്ടു വിക്കറ്റ് ലഭിച്ചു. ശേഷിച്ച ഒരു വിക്കറ്റ് മുഹമ്മദ് സിറാജിനാണ്. മറ്റൊരു ബൗളറായ രവീന്ദ്ര ജഡേജയ്ക്കു വിക്കറ്റൊന്നും ലഭിച്ചില്ല.