
നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ മഴയില്‍ ഒലിച്ചുപോയി. ജയത്തിലേക്കു മുന്നേറിയ ഇന്ത്യയെ അഞ്ചാം ദിനമായ ഇന്നു മഴ ഗ്രൗണ്ടിലിറങ്ങാന്‍ പോലും അനുവദിച്ചില്ല. ഇതോടെ ഒന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയുമായിരുന്നു. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0നു മുന്നിലെത്താമെന്ന ഇന്ത്യയുടെ മോഹങ്ങളാണ് മഴ തട്ടിയെടുത്തത്.
209 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിനു 52 റണ്‍സെന്ന നിലയിലായിരുന്നു. ഒമ്പത് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കു ജയിക്കാന്‍ ഇന്നു 157 റണ്‍സ് മാത്രം മതിയായിരുന്നു. ഇന്ത്യ വിജയം ഏറെക്കുറെ ഉറപ്പിച്ച പ്രതീക്ഷയിലായിരുന്നു അഞ്ചാം ദിനത്തിന് ഒരുങ്ങിയത്. എന്നാല്‍ ഭാഗ്യം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. നിര്‍ത്താതെ പെയ്ത മഴ കാരണം ഒരോവര്‍ പോലും കളി നടന്നില്ല. ഇതിനിടെ ഒരു ഘട്ടത്തില്‍ മഴയ്ക്കു ശമനമുണ്ടായപ്പോള്‍ മല്‍സരം പുനരാരംഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതിനു മുമ്പ് തന്നെ മഴ ഗ്രൗണ്ടിലെ കീഴടക്കി. ഇതോടെയാണ് ഇന്നത്തെ കളി ഉപേക്ഷിക്കാനും ഒപ്പം ടെസ്റ്റ് സമനിലയില്‍ അവസാനിപ്പിക്കാനും ധാരണയായത്. സ്‌കോര്‍: ഇംഗ്ലണ്ട് 183, 303. ഇന്ത്യ 278, ഒരു വിക്കറ്റിന് 52 റണ്‍സ്. പരമ്പരയിലെ അടുത്ത മല്‍സരം ഈ മാസം 12 (വ്യാഴാഴ്ച) മുതല്‍ ലോര്‍ഡ്‌സില്‍ ആരംഭിക്കും.
നാലാം ദിനം റണ്‍ചേസില്‍ കെഎല്‍ രാഹുലിന്റെ വിക്കറ്റായിരുന്നു ഇന്ത്യക്കു നഷ്ടമായത്. 38 ബോളില്‍ ആറു ബൗണ്ടറികളോടെ 26 റണ്‍സെടുത്ത അദ്ദേഹത്തെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ബൗളിങില്‍ ജോസ് ബട്‌ലര്‍ ക്യാച്ച് ചെയ്യുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്-രാഹുല്‍ ജോടി 34 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. രോഹിത് ക്രീസിന്റെ മറുവശത്ത് പതിവുശൈലിയില്‍ നിന്നും വ്യത്യസ്തമായി പതിഞ്ഞ താളത്തില്‍ കളിച്ചപ്പോള്‍ അഗ്രവീസ് ബാറ്റിങായിരുന്നു രാഹുലിന്റേത്. പക്ഷെ ഈ കൂട്ടുകെട്ടിനെ അധികദൂരം മുന്നോട്ടു കൊണ്ടു പോവാന്‍ ഇന്ത്യയെ അനുവദിച്ചില്ല. ആദ്യ ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് പോലും ലഭിക്കാതിരുന്ന സ്റ്റുവര്‍ട്ട് ബ്രോഡാണ് രാഹുലിനെ മടക്കിയത്. ജോസ് ബട്‌ലര്‍ക്കു ക്യാച്ച് സമ്മാനിക്കുകയായിരുന്നു.

എന്നാല്‍ രോഹിത്- പുജാര ജോടി കൂടുതല്‍ പരിക്കുകളില്ലാതെ നാലാം ദിനം അവസാനിപ്പിച്ചു. ഇരുവരും 12 റണ്‍സ് വീതമാണെടുത്തത്. രോഹിത് 34 ബോളില്‍ ബൗണ്ടറിയോ, സിക്‌സറോയില്ലാതെയാണ് ഇത്രയും റണ്‍സ് നേടിയത്. പുജാരയാവട്ടെ 13 ബോളില്‍ മൂന്നു ബൗണ്ടറികളടക്കമായിരുന്നു 12 റണ്‍സെടുത്തത്. അപരാജിതമായ രണ്ടാംവിക്കറ്റില്‍ 20 ബോളില്‍ നിന്നും 18 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്.
95 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സില്‍ 303 റണ്‍സിന് പുറത്താവുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ ഫിഫ്റ്റിയോടെ ടീമിന്റെ ടോപ്‌സ്‌കോററായ നായകന്‍ ജോ റൂട്ട് രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറിയുമായി വീണ്ടും ടീമിന്റെ അമരക്കാരനായി മാറി. 172 ബോളില്‍ 14 ബൗണ്ടറികളോടെ 109 റണ്‍സാണ് റൂട്ട് നേടിയത്.
ഇംഗ്ലീഷ് നിരയില്‍ മറ്റാര്‍ക്കും ഫിഫ്റ്റി തികയ്ക്കാനായില്ല. രണ്ടു പേര്‍ 30കളില്‍ കാലിടറി വീണു. സാം കറെന്‍ 32 റണ്‍സെടുത്തപ്പോള്‍ ജോണി ബെയര്‍സ്‌റ്റോ 30 റണ്‍സും നേടി. ഡൊമിനിക്ക് സിബ്ലി (28), ഡാന്‍ ലോറന്‍സ് (25) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ആദ്യ ഇന്നിങ്‌സിനു സമാനമായി ഈ ഇന്നിങ്‌സിലും ഇന്ത്യന്‍ ബൗളിങ് നിരയുടെ അമരത്ത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ തന്നെയായിരുന്നു. അദ്ദേഹം അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. 19 ഓവറില്‍ രണ്ടു മെയ്ഡനുകളടക്കം 64 റണ്‍സിനാണ് ബുംറ അഞ്ചു പേരെ പുറത്താക്കിയത്. മുഹമ്മദ് സിറാജും ശര്‍ദ്ദുല്‍ ടാക്കൂറും രണ്ടു വിക്കറ്റ് വീതമെടുത്തപ്പോള്‍ മുഹമ്മദ് ഷമിക്കു ഒരു വിക്കറ്റേ ലഭിച്ചുള്ളൂ.
നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഒന്നാംദിനം മൂന്നാം സെഷനില്‍ തന്നെ ഇന്ത്യ എറിഞ്ഞൊതുക്കി. വെറും 183 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നേടിയത്. 64 റണ്‍സെടുത്ത റൂട്ടായിരുന്നു ടോപ്‌സ്‌കോറര്‍. നാലു വിക്കറ്റെടുത്ത ബുംറയും മൂന്നു വികറ്റ് പിഴുത ഷമിയും ചേര്‍ന്നായിരുന്നു ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്. ശര്‍ദ്ദുലിന് രണ്ടു വിക്കറ്റ് ലഭിച്ചു. മറുപടിയില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 278 റണ്‍സ് നേടി. കെഎല്‍ രാഹുല്‍ (84), രവീന്ദ്ര ജഡേജ (56) എന്നിവരുടെ ഫിഫ്റ്റികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായത്. രോഹിത് 36ം വാലറ്റത്ത് ബുംറ 28ഉം റണ്‍സ് സംഭാവന ചെയ്തു. ഇംഗ്ലണ്ടിനായി ഓലി റോബിന്‍സണ്‍ അഞ്ചു വിക്കറ്റുകളെടുത്തപ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ നാലു വിക്കറ്റും വീഴ്ത്തി.