
ഓവല്‍: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു വെല്ലുവിളിയുയര്‍ത്തുന്ന വമ്പന്‍ വിജയലക്ഷ്യം നല്‍കിയിരിക്കുകയാണ് ഇന്ത്യ. 368 റണ്‍സാണ് ടെസ്റ്റ് വിജയിക്കാന്‍ ആതിഥേയര്‍ക്കു മുന്നില്‍ വിരാട് കോലിയും സംഘവും വച്ചിരിക്കുന്നത്. മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ടിനു മികച്ച തുടക്കം ലഭിച്ചിരിക്കുകയാണ്. 29 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 67 റണ്‍സ് ഇംഗ്ലണ്ട് നേടിക്കഴിഞ്ഞു. ഇനി 301 റണ്‍സാണ് അവര്‍ക്കു ജയിക്കാന്‍ വേണ്ടത്. മുഴുവന്‍ വിക്കറ്റുകളും ഒരു ദിവസവും അവര്‍ക്കു മുന്നിലുണ്ട് . റോറി ബേണ്‍സും (29) ഹസീബ് ഹമീദുമാണ് (35) ക്രീസില്‍.
മൂന്നു വിക്കറ്റിനു 270 റണ്‍സെന്ന നിലയില്‍ നാലാംദിനം ബാറ്റിങിനിറങ്ങിയ ഇന്ത്യ 466 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. വാലറ്റക്കാരുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ 450ന് മുകളില്‍ നേടാന്‍ സഹായിച്ചത്. അവസാനത്തെ നാലു വിക്കറ്റില്‍ 154 റണ്‍സ് ഇന്ത്യ അടിച്ചെടുത്തു. തുടര്‍ച്ചയായി രണ്ടാമിന്നിങ്‌സിലും ഫിഫ്റ്റിയടിച്ച ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറായിരുന്നു ഇന്നു ഇന്ത്യയുടെ ഹീറോ. 72 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് താരം 60 റണ്‍സെടുത്തത്. റിഷഭ് പന്ത് (50) പരമ്പരയിലെ ആദ്യത്തെ ഫിഫ്റ്റി ഈ മല്‍സരത്തില്‍ നേടി. 106 ബോളില്‍ നാലു ബൗണ്ടറികളോടെയായിരുന്നു ഇത്. പേസര്‍മാരായ ഉമേഷ് യാദവ് (25), ജസ്പ്രീത് ബുംറ (24) എന്നിവരും ടീം സ്‌കോറിലേക്കു വിലപ്പെട്ട സംഭാവനകള്‍ നല്‍കി.

രവീന്ദ്ര ജഡേജ (17), ക്യാപ്റ്റന്‍ വിരാട് കോലി (44), അജിങ്ക്യ രഹാനെ (0) എന്നിവരാണ് ഇന്നു പുറത്തായ മറ്റു താരങ്ങള്‍. ആറാമനായി കോലി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 312 റണ്‍സാണുണ്ടായിരുന്നത്. എന്നാല്‍ ഏഴാം വിക്കറ്റില്‍ റിഷഭ്- ശര്‍ദ്ദുല്‍ ജോടി സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 100 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ഒമ്പതാം വിക്കറ്റില്‍ ബുംറ-ഉമേഷ് സഖ്യം 36 റണ്‍സും അടിച്ചെടുത്തു. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ഓലി റോബിന്‍സണും മോയിന്‍ അലിയും രണ്ടു വിക്കറ്റുകള്‍ വീതം നേടി.
മൂന്നു വിക്കറ്റിനു 270 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ മൂന്നാംദിനത്തിലെ കളി അവസാനിപ്പിച്ചത്. മൂന്നാംദിനത്തിലെ ഗംഭീര ബാറ്റിങ് പ്രകടമാണ് ഓവല്‍ ടെസ്റ്റില്‍ ഇന്ത്യക്കു മുന്‍തൂക്കം സമ്മാനിച്ചത്. ഇതിനു ഇന്ത്യ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ഓപ്പണര്‍ രോഹിത് ശര്‍മയോടാണ്. വിദേശ മണ്ണില്‍ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറി ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ തന്നെയാണ് വന്നിരിക്കുന്നത്. 127 റണ്‍സായിരുന്നു അദ്ദേഹം നേടിയത്. 256 ബോളുകള്‍ നേരിട്ട ഹിറ്റ്മാന്റെ ഇന്നിങ്‌സില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

മുന്‍ ഇന്നിങ്‌സുകളിലെ മോശം ബാറ്റിങിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമേറ്റു വാങ്ങിയ ചേതേശ്വര്‍ പുജാര ഈ കളിയിലെ തകര്‍പ്പന്‍ ഇന്നിങ്‌സോടെ എല്ലാവരുടെയും വായടപ്പിച്ചു. 61 റണ്‍സാണ് അദ്ദേഹം നേടിയത്. 127 ബോളില്‍ ഒമ്പതു ബൗണ്ടറികളോടെയായിരുന്നു ഇത്. കെഎല്‍ രാഹുലാണ് (46) പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. 101 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറും രാഹുല്‍ നേടിയിരുന്നു.
99 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സെന്ന നിലയിലായിരുന്നു മൂന്നാം ദിനം ബാറ്റ് ചെയാനെത്തിയത്. 40 റണ്‍സ് കൂടി രോഹിത്- രാഹുല്‍ ജോടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ഫിഫ്റ്റിക്കു നാലു റണ്‍സകലെ രാഹുലിനെ പുറത്താക്കി ജെയിംസ് ആന്‍ഡേഴ്‌സനായിരുന്നു കൡയില്‍ ഇംഗ്ലണ്ടിനു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. രണ്ടാം വിക്കറ്റില്‍ രോഹിത്തിനു കൂട്ടായി പുജാരയെത്തിയതോടെ ഇന്ത്യ കൂടുതല്‍ കരുത്താര്‍ജിച്ചു. പതിവു ശൈലിയില്‍ നിന്നും വ്യത്യസ്തമായി വളരെ അഗ്രസീവ് ശൈലിയിലായിരുന്നു പുജാര ബാറ്റ് ചെയ്തത്. സ്പിന്നര്‍ മോയിന്‍ അലിക്കെതിരേ പലപ്പോഴും ക്രീസിന് പുറത്തേക്ക് ഇറങ്ങി പുജാര ഷോട്ടുകള്‍ കളിക്കുന്നതും കണ്ടു.
ഇന്ത്യക്കു മല്‍സരത്തില്‍ മേല്‍ക്കൈ നേടിത്തന്നത് രോഹിത്- പുജാര സഖ്യമായിരുന്നു. 153 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ട് ഇരുവരും ചേര്‍ന്നു പടുത്തുയര്‍ത്തി. ഇതിനിടെ രോഹിത് തന്റെ സെഞ്ച്വറിയും പുജാര ഫിഫ്റ്റിയും പൂര്‍ത്തിയാക്കിയിരുന്നു. വ്യക്തിഗത സ്‌കോര്‍ 94ല്‍ സിക്‌സറടിച്ചായിരുന്നു അദ്ദേഹം വിദേശത്തു ആദ്യമായി മൂന്നക്കം തികച്ചത്. മോയിന്‍ അലിക്കെതിരേ ക്രീസിനു പുറത്തേക്കു ഇറങ്ങിയ രോഹിത് ലോങ് ഓണിലൂടെ സിക്‌സര്‍ പറത്തി കാത്തിരുന്ന സെഞ്ച്വറിയെ ഒപ്പം കൂട്ടുകയായിരുന്നു.
ഈ ഇന്നിങ്‌സോടെ പല നാഴികക്കല്ലുകളും ഹിറ്റ്മാന്‍ പിന്നിടുകയും ചെയ്തു. ഇംഗ്ലണ്ടില്‍ മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ച്വറിയടിച്ച ആദ്യ വിദേശ താരമാണ് അദ്ദേഹം. ഇവിടെ നേരത്തേ തന്നെ ടി20, ഏകദിനം എന്നിവയില്‍ ഹിറ്റ്മാന്‍ സെഞ്ച്വറിയടിച്ചിട്ടുണ്ട്. ടെസ്റ്റില്‍ സിക്‌സറിലൂടെ കൂടുതല്‍ തവണ നൂറ് തികച്ച രണ്ടാമത്തെ ഇന്ത്യന്‍ താരമായും അദ്ദേഹം മാറി. മൂന്നാം തവണയായിരുന്നു നേട്ടം. ആറു തവണ സിക്‌സറടിച്ച് സെഞ്ച്വറി കണ്ടെത്തിയ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തലപ്പത്ത്. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം സെഞ്ച്വറികളടിച്ച രണ്ടാമത്തെ വിദേശ താരമായും രോഹിത് മാറി. ഒമ്പതാം തവണയാണ് ഹിറ്റ്മാന്‍ ഇവിടെ സെഞ്ച്വറി കണ്ടെത്തിയത്. വിന്‍ഡീസ് മുന്‍ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡിനൊപ്പവും അദ്ദേഹമെത്തി. ഇനി മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ (11) മാത്രമേ രോഹിത്തിനു മുന്നിലുള്ളൂ.
ടീം സ്‌കോര്‍ 236ല്‍ വച്ചായിരുന്നു രോഹിത്- പുജാര സഖ്യം വേര്‍പിരിയുന്നത്. ഇംഗ്ലണ്ടിനു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയതാവട്ടെ പേസര്‍ ഓലി റോബിന്‍സണുമായിരുന്നു. 81ാം ഓവറിലെ ആദ്യ ബോളില്‍ അദ്ദേഹം രോഹിത്തിനെ ക്രിസ് വോക്‌സിനു സമ്മാനിച്ചു. ഇതേ ഓവറിലെ അവസാന ബോളില്‍ പുജാരയെയും അദ്ദേഹം മടക്കിയത് ഇന്ത്യക്കു ഞെട്ടലുണ്ടാക്കി. മോയിന്‍ അലി ക്യാച്ച് ചെയ്താണ് പുജാര ക്രീസ് വിട്ടത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ-രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട് (ക്യാപ്റ്റന്‍), ഓലി പോപ്പ്, ജോണി ബെയര്‍സ്‌റ്റോ, മോയിന്‍ അലി, ക്രിസ് വോക്‌സ്, ഓലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍, ക്രെയ്ഗ് ഒവേര്‍ട്ടന്‍.