ഐസിസിയുടെ ടി20 ലോകകപ്പ് ആറു മാസത്തിനുള്ളില്‍ നടക്കാനിരിക്കെ ടീം ഇന്ത്യ വലിയൊരു ആശയക്കുഴപ്പത്തിലാണ്. നിലവില്‍ ഈ ഫോര്‍മാറ്റില്‍ ടീമിന്റെ ഭാഗമല്ലാത്ത മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവരെ തിരികെ വിളിക്കണമോയെന്നതാണ് കാരണം. ലോകകപ്പില്‍ രോഹിത്തായിരിക്കും ടീമിനെ നയിക്കുകയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ബിസിസിഐ അദ്ദേഹത്തെ സമീപിച്ചതായി അഭ്യൂഹങ്ങളും വന്നിരുന്നു. പക്ഷെ ഭാവിയെക്കുറിച്ച് രോഹിത് മൗനം പാലിക്കുകയാണ്.
കോലിയുടെ കാര്യമെടുത്താല്‍ ടി20 ലോകകപ്പില്‍ അദ്ദേഹത്തെ ഉള്‍പ്പെടത്തിയേക്കില്ലെന്നാണ് സൂചനകള്‍. മാത്രമല്ല അദ്ദേഹത്തിന്റെ പൊസിഷനായ മൂന്നാം നമ്പര്‍ ഇഷാന്‍ കിഷനു നല്‍കാനാണ് ബിസിസിഐയുടെ പ്ലാനെന്നും അഭ്യൂഹങ്ങള്‍ വന്നിരുന്നു. പക്ഷെ ടി20 ടീമിലേക്കു രോഹിത്തിനെയും കോലിയെയും ഇന്ത്യ ഇനി തിരികെ വിളിക്കുന്നത് വലിയ മണ്ടത്തരമായിരിക്കുമെന്നതാണ് യാഥാര്‍ഥ്യം. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളെന്നു നമുക്കു നോക്കാം.

വെറ്ററന്‍മാരായ രോഹിത്തിനും കോലിക്കും പകരം യുവതാരങ്ങള്‍ക്കു ഐസിസി ടൂര്‍ണമെന്റുകളില്‍ കളിച്ച് കഴിവ് തെളിയിക്കാന്‍ അവസരം നല്‍കണമെന്നതാണ് ആദ്യത്തെ കാരണം. അടുത്തിടെ സമാപിച്ച ഏകദിന ലോകകപ്പില്‍ രോഹിത്തും കോലിയും കളിച്ചിരുന്നു. ലോക കിരീടം ഫൈനലില്‍ കൈയെത്തുംദൂരത്തു അവര്‍ കൈവിടുകയും ചെയ്തു. ഇന്ത്യക്കൊപ്പം 2007ല്‍ ടി20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു രോഹിത്. കോലിയാവട്ടെ 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലെ അംഗവുമായിരുന്നു.
പ്രായം പരിഗണിക്കുമ്പോള്‍ 2025ലെ ചാംപ്യന്‍സ് ട്രോഫി വരെയെങ്കിലും ഏകദിനത്തില്‍ കളിക്കാന്‍ രോഹിത്തിനും കോലിക്കുമായേക്കും. ഫിറ്റ്‌നസ് നിലവാരമെടുത്താല്‍ 2027ലെ ഏകദിന ലോകകപ്പ് പോലും കളിക്കാനുള്ള ശേഷി കോലിക്കുണ്ട്. അതുകൂടാതെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയടക്കം നിരവധി മല്‍സരങ്ങൾ വരാനിരിക്കുകയും ചെയ്യുന്നു.
ഈ കാര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ ടി20 മതിയാക്കി മറ്റു രണ്ടു ഫോര്‍മാറ്റുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും രോഹിത്തിനും കോലിക്കും ബെസ്റ്റ്. ടി20യില്‍ യുവതാരങ്ങള്‍ക്കായി വഴി മാറിക്കൊടുത്താല്‍ അതു അവരുടെ കരിയര്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.
ആങ്കറുടെ റോളില്‍ കളിക്കാന്‍ രണ്ടു പേരെ ഇന്ത്യക്കു ഇപ്പോൾ ടി20യില്‍ ആവശ്യമില്ലെന്നതാണ് രോഹിത്തും കോലിയും വേണ്ട എന്നതിന്റെ രണ്ടാമത്തെ കാരണം. ടി20യിലെ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ സമീപകാലത്തു വിമര്‍ശനം നേരിട്ടവരാണ് ഇരുവരും. ആക്രമണം മാത്രമാണ് ടി20യില്‍ വിജയങ്ങള്‍ കൊയ്യാനുള്ള ഏറ്റവും നല്ല വഴിയെന്നു കാണിച്ചു തന്ന ടീമുകളാണ് ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും.

എന്നിട്ടും ടി20യില്‍ രോഹിത്തും കോലിയും ഇപ്പോഴും 125-135 സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ആങ്കറുടെ റോളില്‍ കളിക്കാന്‍ ടി20യില്‍ ഇപ്പോള്‍ ഒരു ബാറ്ററെ ഒരു ടീമിനും ആവശ്യമില്ല. അതുകൊണ്ടു തന്നെ രോഹിത്തിനെയും കോലിയെയും ടി20 ടീമില്‍ ഇന്ത്യക്കു തുടര്‍ന്നു ആവശ്യവുമില്ല.
ഒരു വര്‍ഷത്തിലേറെയായി രോഹിത്തും കോലിയും ഇന്ത്യക്കു വേണ്ടി ടി20യില്‍ കളിച്ചിട്ടില്ലെന്നതാണ് മൂന്നാമത്തെ കാരണം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ഇരുവരും അവസാനമായി കളിച്ചത്. ഇന്ത്യ പത്തു വിക്കറ്റിനു നാണംകെട്ട മല്‍സരത്തിനു ശേഷം രോഹിത്തും കോലിയും ടി20യില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയും ചെയ്തു.
ഇരുവരുടെയും അഭാവം ഈ ഫോര്‍മാറ്റില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ പ്രകടവുമല്ല. പകരമെത്തിയ യുവതാരങ്ങള്‍ ഈ റോളുകള്‍ ഭംഗിയായി നിറവേറ്റിയതാണ് കാരണം. അതുകൊണ്ടു തന്നെ രോഹിത്തിനെയും കോലിയെയും വീണ്ടും തിരിച്ചുവിളിച്ച് ടീം കോമ്പിനേഷന്റെ ഭാഗമാക്കുന്നത് ഗുണത്തേക്കാള്‍ ദോഷം തന്നെയായിരിക്കും ചെയ്യുക.