For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അണ്ടര്‍ 19 ലോകകപ്പ്: പാകിസ്താനെതിരേ പത്തര മാറ്റ് ഇന്ത്യ, പത്ത് വിക്കറ്റ് ജയം, ഇനി ഫൈനല്‍

10 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം

INDIA VS PAKISTAN- India thrash Pakistan by 10 wickets, Storm into final

പോക്കെഫ്‌സ്ട്രൂം: നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ഉജ്ജ്വല ജയത്തോടെ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലിലേക്കു കുതിച്ചു. സെമി ഫൈനലില്‍ ചിരവൈരികളും മുന്‍ ജേതാക്കളുമായ പാകിസ്താനെ നാണംകെടുത്തിയാണ് പ്രിയം ഗാര്‍ഗ് നയിച്ച ഇന്ത്യ ഫൈനലിലേക്കു ടിക്കറ്റെടുത്തത്. ബദ്ധവൈരികള്‍ തമ്മിലുള്ള പോരാട്ടം തീപാറുമെന്നു നേരത്തേ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ഇന്ത്യയുടെ മാരക ഫോമിനു മുന്നില്‍ പാക് പട നിഷ്പ്രഭരായി. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ഇന്ത്യന്‍ ആധിപത്യത്തിനു മുന്നില്‍ പാകിസ്താന് മറുപടി ഇല്ലായിരുന്നു. പത്ത് വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സെമിയില്‍ ആഘോഷിച്ചത്.

1

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താനെ ഇന്ത്യ മികച്ച ബൗളിങിലൂടെ വരിഞ്ഞുകെട്ടി. 43.1 ഓവറില്‍ 172 റണ്‍സിന് പാകിസ്താന്‍ കൂടാരത്തില്‍ തിരിച്ചെത്തി. മറുപടിയില്‍ 35.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ വിജയത്തിലേക്കു കുതിച്ചെത്തി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ (105*) സെഞ്ച്വറിയും ദിവ്യാന്‍ഷ് സക്‌സേനയുടെ (59*) ഫിഫ്റ്റിയുമാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്.

2

യശസ്വി ജയ്‌സ്വാള്‍- ദിവ്യാന്‍ഷ് സ്‌ക്‌സേന ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടൂകെട്ടുണ്ടാക്കിയപ്പോള്‍ തന്നെ ഇന്ത്യ കളി വരുതിയിലാക്കിയിരുന്നു. 113 പന്തില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. അണ്ടര്‍ 19 കരിയറിലെ മൂന്നാമത്തെ സെഞ്ച്വറി കൂടിയാണ് ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ നേടിയത്. ഈ പ്രകടനത്തോടെ താരം ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു. സക്‌സേന 99 പന്തിലാണ് 6 ബൗണ്ടറികളടക്കം 59 റണ്‍സെടുത്തത്. ന്യൂസിലാന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള സെമി ഫൈനലിലെ വിജയികളാണ് ഈ മാസം ഒമ്പതിനു നടക്കാനിരിക്കുന്ന കലാശപ്പോരില്‍ ഇന്ത്യയുടെ എതിരാളികള്‍. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യ ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍‍ കളിക്കുന്നത്.

3

നേരത്തേ ആദ്യം ബാറ്റ് ചെയ്ത പാക് നിരയില്‍ മൂന്നു പേര്‍ക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. 62 റണ്‍സെടുത്ത ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റൊഹൈല്‍ നസീറാണ് പാകിസ്താന്റെ ടോപ്‌സ്‌കോറര്‍. 102 പന്തില്‍ ആറു ബൗണ്ടറികള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 77 പന്തില്‍ ഒമ്പത് ബൗണ്ടറികളോടെ 56 റണ്‍സെടുത്ത ഓപ്പണര്‍ ഹൈദര്‍ അലിയാണ് പാകിസ്താന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. മുഹമ്മദ് ഹാരിസാണ് (21) രണ്ടക്ക സ്‌കോര്‍ തികച്ച മറ്റൊരു താരം.

ഒരു ഘട്ടത്തില്‍ നാലിന് 145 റണ്‍സെന്ന നിലയിലായിരുന്ന പാകിസ്താന്‍ 250ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്നാണ് കരുതിയത്. എന്നാല്‍ മികച്ച ബൗളിങിലൂടെ പാകിസ്താനെ ഇന്ത്യ എറിഞ്ഞൊതുക്കി. വെറും 27 റണ്‍സെടുക്കുന്നതിനിടെയാണ് അവസാന ആറു വിക്കറ്റുകള്‍ കൊയ്ത് ഇന്ത്യ പാക് ഇന്നിങ്‌സിനു തിരശീലയിട്ടത്. മൂന്നു വിക്കറ്റെടുത്ത സുഷാന്ത് ത്യാഗിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. കാര്‍ത്തിക് ത്യാഗിയും രവി ബിഷ്‌നോയിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

4

ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ഇന്ത്യ ക്വാര്‍ട്ടറിലേക്കു മുന്നേറിയത്. ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മല്‍സരങ്ങളിലും വമ്പന്‍ ജയം നേടിയ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ചാംപ്യന്മാരായ ഓസ്‌ട്രേലിയയെയും നിഷ്പ്രഭരാക്കിയിരുന്നു.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, ദിവ്യാന്‍ഷ് സക്‌സേന, തിലക് വര്‍മ, പ്രിയം ഗാര്‍ഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറേല്‍, സിദ്ദേഷ് വീര്‍, അതര്‍വ്വ അന്‍കൊലേക്കര്‍, രവി ബിഷ്‌നോയ്, സുഷാന്ത് മിശ്ര, കാര്‍ത്തിക് ത്യാഗി, ആകാഷ് സിങ്.

പാകിസ്താന്‍- ഹൈദര്‍ അലി, മുഹമ്മദ് ഹുറെയ്‌റ, റൊഹൈല്‍ നസീര്‍ (ക്യാപ്റ്റന്‍), ഫവാദ് മുനീര്‍, കാസിം അക്രം, മുഹമ്മദ് ഹാരിസ്, ഇര്‍ഫാന്‍ ഖാന്‍, അബ്ബാസ് അഫ്രീഡി, താഹിര്‍ ഹുസൈന്‍, അമീര്‍ അലി, മുഹമ്മദ് ആമിര്‍ ഖാന്‍.

Story first published: Tuesday, February 4, 2020, 19:55 [IST]
Other articles published on Feb 4, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+