For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജഡ്ഡുവിനും രക്ഷിക്കാനായില്ല... കോലിപ്പടയ്ക്ക് മടക്ക ടിക്കറ്റ്, ഇന്ത്യന്‍ സ്വപ്‌നം സെമിയില്‍ പൊലിഞ്ഞു

18 റണ്‍സിനാണ് ന്യൂസിലാന്‍ഡിന്റെ ജയം

New Zealand beat India by 18 runs to enter final

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ കിരീട ഫേവറിറ്റുകളില്‍ മുന്നിലുണ്ടായിരുന്ന ടീം ഇന്ത്യക്കു ഫൈനല്‍ പോലും കാണാതെ മടക്കം. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനു മുന്നില്‍ കോലിപ്പടയുടെം കിരീട മോഹങ്ങള്‍ വീണുടയുകയായിരുന്നു. മഴയെ തുടര്‍ന്ന് രണ്ടാം ദിവസത്തിലേക്കു നീണ്ട ആവേശകരമായ സെമി ഫൈനലില്‍ 18 റണ്‍സിനാണ് കിവീസിന്റെ ജയം. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് ന്യൂസിലാന്‍ഡ് ഫൈനലിലെത്തുന്നത്. ഇന്ത്യ സെമി ഫൈനലില്‍ വീണതും ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ്.

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സെന്ന വിജയലക്ഷ്യം മികച്ച ഫോമിലുള്ള ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു വെല്ലുവിളിയാവില്ലെന്നായിരുന്നു നേരത്തേ കരുതിയത്. എന്നാല്‍ സകല കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട് ഉജ്ജ്വലമായി പന്തെറിഞ്ഞ കിവികള്‍ ഇന്ത്യയുടെ കഥ കഴിക്കുകയായിരുന്നു. മൂന്നു പന്ത് ബാക്കിനില്‍ക്കെ 221 റണ്‍സിന് ഇന്ത്യ കൂടാരത്തില്‍ തിരിച്ചെത്തി. ആറിന് 92 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയ ഇന്ത്യക്കു പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല. രവീന്ദ്ര ജഡേജയും (77) എംഎസ് ധോണിയും (50) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകലെയായിരുന്നു. 59 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ജഡ്ഡുവിന്റെ ഇന്നിങ്‌സ്. ധോണി 72 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറും നേടി. ഇരുവരെയും കൂടാതെ റിഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതിനോക്കിയത്.മൂന്നു വിക്കറ്റെടുത്ത മാറ്റ് ഹെന്റിയും രണ്ടു വിക്കറ്റ് വീതമെടുത്ത ട്രെന്റ് ബോള്‍ട്ടും മിച്ചെല്‍ സാന്റ്‌നറുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.

kiwis

മഴയെ തുടര്‍ന്ന് റിസര്‍വ്വ് ദിനത്തിലേക്കു നീണ്ട കളിയില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് എട്ടു വിക്കറ്റിന് 239 റണ്‍സെടുത്തു. മുന്‍ നായകന്‍ റോസ് ടെയ്‌ലറുടെയും (74) ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെയും (67) ഇന്നിങ്‌സുകളാണ് കിവികളെ മാന്യമായ സ്‌കോറിലെത്തിച്ചത്. 90 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ടെയ്‌ലറുടെ ഇന്നിങ്‌സ്. വില്ല്യംസണ്‍ 95 പന്തില്‍ ആറു ബൗണ്ടറികളോടെയാണ് 67 റണ്‍സെടുത്തത്. മറ്റുള്ളവരൊന്നും 30 റണ്‍സ് തികച്ചില്ല. ഹെന്റി നിക്കോള്‍സ് (28), കോളിന്‍ ഡി ഗ്രാന്‍ഡോം (16), ജെയിംസ് നീഷാം (12), ടോം ലാതം (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

india

ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ചു നിന്നത് ഭുവനേശ്വര്‍ കുമാറായിരുന്നു. 10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 43 റണ്‍സ് വിട്ടുകെടുത്ത് ഭുവി മൂന്നു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 46.1 ഓവറില്‍ അഞ്ചിന് 211 റണ്‍സെടുത്തു നില്‍ക്കവെയാണ് മഴയെത്തിയത്. പിന്നീട് കളി പുനരാരംഭിക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് മല്‍സരത്തിന്റെ ശേഷിച്ച ഭാഗം റിസര്‍വ് ദിനമായ ഇന്നത്തേക്കു മാറ്റുകയായിരുന്നു. മഴയെ തുടര്‍ന്ന് കളി അവസാനിപ്പിക്കുമ്പോള്‍ റോസ് ടെയ്‌ലറും (67*) ടോം ലാതവുമായിരുന്നു (3*) ക്രീസില്‍. ഭുവനേശ്വര്‍ കുമാറിന്റെ ഒമ്പതാം ഓവറിലെ ആദ്യ പന്ത് കഴിഞ്ഞതിനു പിന്നാലെയാണ് മഴയെത്തിയത്.

Jul 10, 2019, 7:36 pm IST

ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. മൂന്ന് പന്ത് ബാക്കിനില്‍ക്കെ 221ന് ഇന്ത്യ കൂടാരത്തില്‍ തിരിച്ചെത്തി.

Jul 10, 2019, 7:18 pm IST

ഇന്ത്യയുടെ തോല്‍വിയുറപ്പായി. ധോണി (50) പുറത്ത്. മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ നേരിട്ടുള്ള ത്രോയില്‍ ധോണി റണ്ണൗട്ടാവുകയായിരുന്നു

Jul 10, 2019, 7:06 pm IST

ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നു. 46.4 ഓവറില്‍ ആറിന് 201 റണ്‍സ്

Jul 10, 2019, 6:43 pm IST

മല്‍സരം അവസാന ഓവറുകളിലേക്ക്. 42 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 168 റണ്‍സെടുത്തിട്ടുണ്ട്. രവീന്ദ്ര ജഡേജ (52*), എംഎസ് ധോണി (28*) ക്രീസില്‍. 48 പന്തില്‍ 72 റണ്‍സാണ് ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത്.

Jul 10, 2019, 5:51 pm IST

ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ മങ്ങുന്നു. ഹര്‍ദിക് പാണ്ഡ്യയുടെ (32) രൂപത്തില്‍ ഇന്ത്യക്കു ആറാം വിക്കറ്റും നഷ്ടമായി. ജയിക്കാന്‍ ഇന്ത്യക്ക് ഇനിയും 148 റണ്‍സെടുക്കണം

Jul 10, 2019, 5:21 pm IST

റിഷഭ് പന്തിനെ പുറത്താക്കി കിവീസ് വീണ്ടും കളിയില്‍ പിടിമുറുക്കുന്നു. 32 റണ്‍സെടുത്ത പന്തിനെ മിച്ചെല്‍ സാന്റ്‌നറുടെ ബൗളിങില്‍ കോളിന്‍ ഡി ഗ്രാന്‍ഡോം പിടികൂടുകയായിരുന്നു. ഇന്ത്യ അഞ്ചിന് 71

Jul 10, 2019, 5:09 pm IST

കളി 20 ഓവര്‍ കഴിഞ്ഞു. ഇന്ത്യ നാലിന് 70 റണ്‍സെടുത്തിട്ടുണ്ട്. റിഷഭ് പന്ത് (31*), ഹര്‍ദിക് പാണ്ഡ്യ (22*) ക്രീസില്‍. ജയിക്കാന്‍ വേണ്ടത് 170 റണ്‍സ്

Jul 10, 2019, 4:21 pm IST

ദിനേഷ് കാര്‍ത്തിരിനെയും (6) ഇന്ത്യക്കു നഷ്ടമായി. 10 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ നാലിന് 24 റണ്‍സെന്ന പരിതാപകരമായ സ്ഥിതിയാണ്. ജയിക്കാന്‍ ഇനിയും 216 റണ്‍സ് ഇന്ത്യക്കു വേണം

Jul 10, 2019, 3:54 pm IST

ലോകേഷ് രാഹുലും (1) പുറത്ത്. ഇന്ത്യന്‍ ടീം പരാജയ ഭീതിയില്‍. നാലോവറില്‍ മൂന്നിന് 5

Jul 10, 2019, 3:47 pm IST

ഇന്ത്യ പതറുന്നു. രണ്ടാം വിക്കറ്റും വീണു. ക്യാപ്റ്റന്‍ വിരാട് കോലിയെ (1) ട്രെന്റ് ബോള്‍ട്ട് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഇന്ത്യ രണ്ടിന് 5

Jul 10, 2019, 3:41 pm IST

ഇന്ത്യന്‍ ഇന്നിങ്‌സിന് തുടക്കം. മിന്നുന്ന ഫോമിലുള്ള രോഹിത് ശര്‍മയെ (1) രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്കു നഷ്ടമായി. മാറ്റ് ഹെന്റിക്കാണ് വിക്കറ്റ്

Jul 10, 2019, 3:22 pm IST

ന്യൂസിലാന്‍ഡ് ഇന്നിങ്‌സ് എട്ടു വിക്കറ്റിന് 239 റണ്‍സില്‍ അവസാനിച്ചു.

Jul 10, 2019, 3:16 pm IST

കിവികളുടെ എട്ടാം വിക്കറ്റും വീണു. 49ാം ഓവറിലെ അവസാന പന്തില്‍ മാറ്റ് ഹെന്റിയെ (1) ഭുവി നായകന്‍ കോലിക്കു സമ്മാനിച്ചു. ന്യൂസിലാന്‍ഡ് എട്ടിന് 232

Jul 10, 2019, 3:11 pm IST

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ടോം ലാതമിനെ (10) ഭുവിയുടെ ബൗളിങില്‍ ജഡേജ പിടികൂടി. ന്യൂസിലാന്‍ഡ് ഏഴിന് 225

Jul 10, 2019, 3:10 pm IST

റോസ് ടെയ്‌ലര്‍ (74) പുറത്ത്. രവീന്ദ്ര ജഡേജയാണ് നേരിട്ടുള്ള ത്രോയിലൂടെ ടെയ്‌ലറെ ഔട്ടാക്കിയത്. ന്യൂസിലാന്‍ഡ് 48 ഓവറില്‍ ആറിന് 225

Jul 10, 2019, 3:05 pm IST

മഴ മാറി മാനം തെളിഞ്ഞതോടെ മല്‍സരം പുനരാരംഭിച്ചു. തലേ ദിവസം ഓവറിലെ അവസാന പന്തെറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ ഇത് പൂര്‍ത്തിയാക്കുകയായിരുന്നു

Jul 10, 2019, 2:11 pm IST

ഹര്‍ദിക് പാണ്ഡ്യ ബാറ്റിങ് പരിശീലനത്തില്‍

Jul 10, 2019, 2:10 pm IST

ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണിനൊപ്പം ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ

Story first published: Wednesday, July 10, 2019, 19:41 [IST]
Other articles published on Jul 10, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+