
ലീഡ്‌സ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കി. വമ്പന്‍ ലീഡുമായി ഇന്ത്യക്കുമേല്‍ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് ആതിഥേയര്‍. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 78 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ട് രണ്ടാംദിനം മൂന്നാം സെഷനില്‍ 111 ഓവര്‍ കഴിയുമ്പോള്‍ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിനു 360 റണ്‍സെടുത്തിട്ടുണ്ട്. അഞ്ചു വിക്കറ്റുകള്‍ കൈയിലിരിക്കെ ഇംഗ്ലണ്ട് 282 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്. സെഞ്ച്വറിയോടെ നായകന്‍ ജോ റൂട്ടും (106) റണ്ണൊന്നുമെടുക്കാതെ മോയിന്‍ അലിയുമാണ് ക്രീസില്‍. റോറി ബേണ്‍സ് (61), ഹസീബ് ഹമീദ് (68), ഡേവിഡ് മലാന്‍ (70), ജോണി ബെയര്‍സ്‌റ്റോ (29), ജോസ് ബട്‌ലര്‍ (7) എന്നിവരാണ് പുറത്തായത്. മൂന്നു വിക്കറ്റെടുത്ത പേസര്‍ മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതമെടുത്തു.
ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 78 റണ്‍സിനെതിരേ ബാറ്റ് വീശിയ ഇംഗ്ലണ്ടിനു തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ബേണ്‍സും ഹസീബും ചേര്‍ന്നു നല്‍കിയത്. ആദ്യ വിക്കറ്റില്‍ 135 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. ബേണ്‍സിനെ പുറത്താക്കി ഷമിയാണ് ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്. 24 റണ്‍സ് കൂടി നേടവെ മറ്റൊരു ഓപ്പണറായ ഹസീബിനെ ജഡേജ ബൗള്‍ഡാക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ റൂട്ട്- മലാന്‍ സഖ്യം 139 റണ്‍സ് അടിച്ചെടുത്തതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. ടീം സ്‌കോര്‍ 298ല്‍ വച്ചാണ് മലാന്‍ പുറത്തായത്. നാലാം വിക്കറ്റില്‍ റൂട്ട്- ബെയര്‍സ്റ്റോ ജോടി 52 റണ്‍സെടുത്തതോടെ ഇംഗ്ലണ്ട് 350 തികയ്ക്കുകയും ചെയ്തു.

കാത്തിരുന്ന് കാത്തിരുന്ന് ടോസ് നേടിയപ്പോള്‍ ഇത്ര വലിയൊരു ദുരന്തമായിരിക്കും ടീമിനെ കാത്തിരുന്നതെന്നു വിരാട് കോലി ഒരിക്കലും സങ്കല്‍പ്പിച്ചിട്ടുണ്ടാവില്ല. ആദ്യം ബാറ്റ് ചെയ്യാനുള്ള കോലിയുടെ തീരുമാനം അമ്പെ പാളി. ഇംഗ്ലണ്ടില്‍ കോലിക്കു ലഭിച്ച ആദ്യ ടോസ് കൂടിയായിരുന്നു ലീഡ്‌സിലേത്. കഴിഞ്ഞ എട്ടു ടെസ്റ്റുകളിലും ഇവിടെ ടോസ് ജയിക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. ഒമ്പതാം തവണ ഭാഗ്യം തനിക്കൊപ്പം നിന്നപ്പോള്‍ അതാവത്തെ ബാറ്റിങ് ദുരന്തത്തിലും കലാശിക്കുകയായിരുന്നു. മറ്റൊരു അമ്പരപ്പിക്കുന്ന കാര്യം കഴിഞ്ഞ വര്‍ഷം അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ടെസ്റ്റിനു ശേഷം ആദ്യമായാണ് കോലിക്കു ലീഡ്‌സില്‍ ഒരു ടോസ് ജയിച്ചതെന്നതാണ്. അന്നു വെറും 36 റണ്‍സിനു ഓള്‍ഔട്ടായി ഇന്ത്യ നാണക്കേടിന്റെ ലോക റെക്കോര്‍ഡ് കുറിച്ചിരുന്നു. ഇത്തവണ വീണ്ടുമൊരു ടോസ് ലഭിച്ചപ്പോള്‍ 78 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ടാവുകയും ചെയ്തു.
രണ്ടു വിക്കറ്റിനു നാലു റണ്‍സെന്ന നിലയിലേക്കു വീണ ഇന്ത്യക്കു പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല. കൃത്യമായ ഇടവേളകളില്‍ ഇന്ത്യക്കു വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. ലഞ്ച് ബ്രോക്കിനു പിരിയുമ്പോഴേക്കും നാലു പേരെ ഇന്ത്യക്കു നഷ്ടമായിരുന്നു. നാലിനു 56 റണ്‍സെന്ന നിലയിലായിരുന്നു ഈ സമയത്ത് ഇന്ത്യ. ഉച്ചഭക്ഷണത്തിനു ശേഷം ഇന്ത്യ പൊരുതി നോക്കുമെന്നു ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 22 റണ്‍സ് കൂടി എടുക്കുമ്പോഴേക്കും ശേഷിച്ച ആറു വിക്കറ്റുകളും നഷ്ടമായ ഇന്ത്യ 78 റണ്‍സെന്ന ദയനീയ സ്‌കോറിനു കൂടാരത്തില്‍ തിരിച്ചെത്തി. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ രണ്ടക്കത്തതിലെത്തിയത് വെറും രണ്ടു പേരായിരുന്നു. ഇവരാവട്ടെ 20 റണ്‍സ് പോലും കടന്നതുമില്ല. 19 റണ്‍സുമായി രോഹിത് ശര്‍മ ടോപ്‌സ്‌കോററായപ്പോള്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ 18 റണ്‍സുമെടുത്തു.

അസാധാരണമായ ഇന്നിങ്‌സായിരുന്നു രോഹിത്തിന്റേത്. 19 റണ്‍സിലെത്താന്‍ ഹിറ്റ്മാനു കളിക്കേണ്ടിവന്നത് 105 ബോളുകളായിരുന്നു. ഒരേയൊരു ബൗണ്ടറി മാത്രമേ ഇതിലുണ്ടായിരുന്നുള്ളൂ. 18.10 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റായിരുന്നു അദ്ദേഹത്തിന്റേത്. രഹാനെയാവട്ടെ 54 ബോളില്‍ മൂന്നു ബൗണ്ടറികളോടെയാണ് 18 റണ്‍സെടുത്തത്. ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ തുടരെ വീഴുന്നത് നിസ്സഹായനായി നോക്കിനില്‍ക്കാനേ രോഹിത്തിനായുള്ളൂ. ആറാമനായിട്ടാണ് അദ്ദേഹം ക്രീസ് വിട്ടത്.
കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഇന്ത്യക്കു മികച്ച തുടക്കം നല്‍കാന്‍ ഓപ്പണിങ് ജോടികളായ രോഹിത്- രാഹുല്‍ സഖ്യത്തിനായിരുന്നു. ഇന്ത്യയുടെ മികച്ച പ്രകടനത്തിന് കാരണവും ഇതു തന്നെയായിരുന്നു. പക്ഷെ ലീഡ്‌സില്‍ ഈ ജോടി പരാജയമായി. ഇന്നിങ്‌സിലെ ആദ്യ ഓവറിലെ അഞ്ചാമത്തെ ബോളില്‍ തന്നെ രാഹുല്‍ പുറത്ത്. ജെയിംസ് ആന്‍ഡേഴ്‌സന്റെ ബൗളിങില്‍ എഡ്ജ് ചെയ്ത രാഹുലിനെ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ജോസ് ബട്‌ലര്‍ പിടികൂടി. പുജാര വീണ്ടും ഫ്‌ളോപ്പായി. ടീം സ്‌കോര്‍ നാലില്‍ നില്‍ക്കെ ആന്‍ഡേഴ്‌സന്റെ ബൗളിങില്‍ ബട്‌ലര്‍ക്കു തന്നെ പുജാരയും ക്യാച്ച് നല്‍കി ക്രീസ് വിട്ടു.

രോഹിത്- കോലി ജോടിയില്‍ നിന്നും ഇന്ത്യക്കു വലിയ പ്രതീക്ഷയാണുണ്ടായിരുന്നത്. പക്ഷെ അവരുടെ കൂട്ടുകെട്ട് അധികം നീണ്ടുനിന്നില്ല. ഓഫ് സ്റ്റ്ംപിന് പുറത്തുകൂടെ പോയ ബോളില്‍ ഡ്രൈവിന് ശ്രമിച്ച കോലിയെ ബട്‌ലര്‍ പിടിയിലൊതുക്കി. ഇതോടെ ഇന്ത്യ മൂന്നിന് 21. രോഹിത്- രഹാനെ ജോടി 35 റണ്‍സുമായി ഇന്ത്യയെ കരകയറ്റവെ രഹാനെ പുറത്തായത് വന്‍ ആഘാതമായി. റോബിന്‍സണായിരുന്നു വിക്കറ്റ്. പിന്നെയൊരു കൂട്ടത്തകര്‍ച്ച തന്നെയായിരുന്നു കണ്ടത്. ലഞ്ച് ബ്രേക്കിനു ശേഷം ഇന്ത്യന്‍ താരങ്ങള്‍ വന്നതും പോയതും വളരെ പെട്ടെന്നായിരുന്നു. ഇവരില്‍ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തു.

ലോര്‍ഡ്‌സിലെ കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചവരായിരുന്നു ഇരുവരും. രണ്ടാമിന്നിങ്‌സില്‍ അപരാജിതമായ ഒമ്പതാം വിക്കറ്റില്‍ 89 റണ്‍സ് ഷമി- ബുംറ ജോടി ചേര്‍ന്നെടുത്തിരുന്നു. ഷമി ഫിഫ്റ്റി തികയ്ക്കുകയും ചെയ്തിരുന്നു. ലീഡ്‌സില്‍ മൂന്നു വിക്കറ്റ് വീതമെടുത്ത ആന്‍ഡേഴ്‌സനും ക്രെയ്ഗ് ഒവേര്‍ട്ടനും ചേര്‍ന്നായിരുന്നു ഇന്ത്യന്‍ കശാപ്പ് നടത്തിയത്. ഓലി റോബിന്‍സണും സാം കറെനെും രണ്ടു വിക്കറ്റ് വീതം നേടി.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, മോയിന്‍ അലി, സാം കറെന്‍, ക്രെയ്ഗ് ഒവേര്‍ട്ടന്‍, ഓലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍.