For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീണ്ടും രോ'ഹിറ്റ്'... മിന്നല്‍ സെഞ്ച്വറി, ലങ്ക ആളി, പിന്നെ കത്തിത്തീര്‍ന്നു

മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി

By Manu

ഇന്‍ഡോര്‍: തന്നെയെന്തു കൊണ്ടാണ് ക്രിക്കറ്റിലെ ഹിറ്റ്മാനെന്ന് വിളിക്കുന്നതെന്ന് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായ രോഹിത് ശര്‍മ വീണ്ടും കാണിച്ചു തന്നു. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാമത്തെ കളിയില്‍ രോഹിത് ബാറ്റിങ് വിസ്‌ഫോടനം തീര്‍ത്തപ്പോള്‍ അതു ചരിത്രമായി മാറി. ഫലമാവട്ടെ ഇന്ത്യക്ക് അനായാസ വിജയവും. 88 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്.

മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു കളികളിലും ജയിച്ചാണ് ഇന്ത്യ അപരാജിത ലീഡ് സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ട രോഹിത് തന്റെ ക്യാപ്റ്റന്‍സി മികവ് ഏകദിന, ട്വന്റി പരമ്പരകളിലൂടെ തെളിയിക്കുകയും ചെയ്തു. നേരത്തേ രോഹിത്തിനു കീഴില്‍ ഏകദിന പരമ്പരയും ഇന്ത്യ പോക്കറ്റിലാക്കിയിരുന്നു.

കൂറ്റന്‍ സ്‌കോര്‍

കൂറ്റന്‍ സ്‌കോര്‍

തോറ്റാല്‍ പരമ്പര നഷ്ടമാവുമെന്ന വെല്ലുവിളിയുമായി പാഡണിഞ്ഞ ലങ്കയ്ക്ക് ഇന്‍ഡോറില്‍ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ടോസിനു ശേഷം ഇന്ത്യയെ ഫീല്‍ഡിങിന് അയക്കാനുള്ള ലങ്കന്‍ നായകന്‍ തിസാര പെരേരയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് തുടക്കത്തില്‍ തന്നെ തെളിഞ്ഞു.
ഒരു ഏകദിന മല്‍സത്തില്‍ പോലും ജയിക്കാവുന്ന സ്‌കോറായ 260 റണ്‍സാണ് 120 പന്തില്‍ ഇന്ത്യ അടിച്ചുകൂട്ടിയത്. ടീമിനെ ഒരിക്കല്‍ക്കൂടി മുന്നില്‍ നിന്നു നയിച്ച രോഹിത് (118) തകര്‍പ്പന്‍ സെഞ്ച്വറിയോടെ അമരക്കാരനായി രോഹിത്തിന്റെ ഓപ്പണിങ് പാര്‍ട്ണറായ ലോകേഷ് രാഹുലും മോശമാക്കിയില്ല. 49 പന്തില്‍ എട്ടു സിക്‌സറും അഞ്ചു ബൗണ്ടറികളുമടക്കം നേടിയത് 89 റണ്‍സ്. ആദ്യ വിക്കറ്റില്‍ 165 റണ്‍സാണ് രോഹിത്തും രാഹുലും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഇരുവരെയും കൂടാതെ എംഎസ് ധോണിയാണ് (28) ഇന്ത്യയുടെ മറ്റൊരു സ്‌കോറര്‍.

അതിവേഗ സെഞ്ച്വറി ക്ലബ്ബില്‍

അതിവേഗ സെഞ്ച്വറി ക്ലബ്ബില്‍

ഏകദിനത്തില്‍ ഏറ്റവുമധികം ഡബിള്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ള താരമെന്ന ലോകറെക്കോര്‍ഡിന് ഉടമയായ രോഹിത്ത് ഈ കളിയില്‍ പുതിയൊരു റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. ട്വന്റിയിലെ വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡിനൊപ്പമാണ് ഹിറ്റ്മാന്‍ എത്തിയത്.
മൂന്നക്കം തികയ്ക്കാന്‍ രോഹിത്തിനു വേണ്ടിവന്നത് 35 പന്ത് മാത്രമാണ്. ഇതില്‍ 11 ബൗണ്ടറികളും എട്ടു സിക്‌സറുകളുമുണ്ടായിരുന്നു. 50 റണ്‍സ് നേടാന്‍ 23 പന്ത് വേണ്ടി വന്ന രോഹിത്ത് പിന്നീടുള്ള 50 റണ്‍സ് നേടിയത് വെറും 12 പന്തിലാണെന്നതാണ് ശ്രദ്ധേയം. തന്റെ വെടിക്കെട്ട് അവസാനിപ്പിച്ച് രോഹിത്ത് ക്രീസ് വിടുമ്പോള്‍ 43 പന്തില്‍ റണ്‍സ് നേടിയിരുന്നു. 12 ബൗണ്ടറികളും 10 കൂറ്റന്‍ സിക്‌സറും ഇന്നിങ്‌സിനു മാറ്റ് കൂട്ടി. മാന്‍ ഓഫ് ദി മാച്ച് പുരസ്കാരവും ഇന്ത്യന്‍ നായകനാണ്.

ലങ്കന്‍ മുന്‍നിര പൊരുതി

ലങ്കന്‍ മുന്‍നിര പൊരുതി

ജയം അസാധ്യമാണെന്ന് ഉറപ്പായിരുന്നെങ്കിലും ലങ്കന്‍ മുന്‍നിര അല്‍പ്പം പൊരുതി നോക്കി. എന്നാല്‍ മധ്യനിരയെ എറിഞ്ഞൊതുക്കി ഇന്ത്യ 88 റണ്‍സിന്റെ ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു. 17.2 ഓവറില്‍ 172 റണ്‍സില്‍ ലങ്ക കൂടാരത്തില്‍ തിരിച്ചെത്തി.
കുശാല്‍ പെരേരയാണ് ലങ്കന്‍ ബാറ്റിങില്‍ ടോപ്‌സ്‌കോററായത്. 37 പന്തില്‍ ഏഴു സിക്‌സറും നാലു ബൗണ്ടറിയുമടക്കം പെരേര 77 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍ ഉപുല്‍ തരംഗ 29 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 47 റണ്‍സോടെ പൊരുതി നോക്കി. മറ്റൊരു ഓപ്പണറായ നിരോഷന്‍ ഡിക്‌വെല്ലയാണ് (25) ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു താരം.
ഡിക്‌വെല്ല ടീം സ്‌കോര്‍ 36ല്‍ വച്ചു പുറത്തായെങ്കിലും തരംഗ-പെരേര സഖ്യം ഇന്ത്യന്‍ ബൗളിങിനെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കി. 109 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും നേടിയത്. അപകടകരമായി മുന്നേറിയ ഈ കൂട്ടുകെട്ടിനെ പിരിച്ചത് ചഹാലാണ്. തരംഗയെ സ്വന്തം ബൗളിങില്‍ പിടികൂടി ചഹാല്‍ ഇന്ത്യക്കു നിര്‍ണായക ബ്രേക്ത്രൂ നല്‍കി.

വീണ്ടും ചഹാല്‍-യാദവ് കോമ്പിനേഷന്‍

വീണ്ടും ചഹാല്‍-യാദവ് കോമ്പിനേഷന്‍

ഇന്ത്യന്‍ ടീമിനെ പുതിയൊരു ബൗളിങ് ജോടിയെ ഈ പരമ്പരയിലൂടെ ലഭിച്ചിരിക്കുകയാണ്. യുസ്‌വേന്ദ്ര ചഹാല്‍- കുല്‍ദീപ് യാദവ് എന്നിവരാണ് ടീം ഇന്ത്യയുടെ പുതിയ ബൗളിങ് ആയുധം. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ഇന്ത്യക്കു അനായാസ വിജയമൊരുക്കിയത് ഈ സഖ്യമാണ്.
തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ചഹാല്‍ ഇന്ത്യക്കായി നാലു വിക്കറ്റെടുത്തപ്പോള്‍ മൂന്നു വിക്കറ്റുമായി യാദവ് മികച്ച പിന്തുണയേകി. ആദ്യ കളിയില്‍ ചഹാല്‍ നാലും കുല്‍ദീപ് രണ്ടും വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാമത്തെ ട്വന്റിയില്‍ തുടക്കത്തില്‍ പെരേ, തരംഗ എന്നിവരില്‍ നിന്നു തല്ലുവാങ്ങേണ്ടിവന്നെങ്കിലും പിന്നീട് ഇരുവരും വിക്കറ്റുകള്‍ കടപുഴക്കി ഇതിനു പ്രായശ്ചതിത്തം ചെയ്യുകയായിരുന്നു.

ഇനി ലങ്കാദഹനം

ഇനി ലങ്കാദഹനം

ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ വെന്നിക്കൊടി പാറിച്ച ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം ലങ്കാദഹനമാണ്. ഞായറാഴ്ച നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ട്വന്റിയിലും ജയിച്ച് പരമ്പര തൂത്തുവാരാനായിരിക്കും ഇനി ഹിറ്റ്മാന്റെയും സംഘത്തിന്റെയും ശ്രമം.
പരമ്പര ഇതിനകം പോക്കറ്റിലാക്കിയതിനാല്‍ അപ്രസക്തമായ അവസാനത്തെ മല്‍സരത്തില്‍ റിസര്‍വ്വ് താരങ്ങള്‍ക്ക് ഇന്ത്യ അവസരം നല്‍കാന്‍ സാധ്യതയുണ്ട്. ഇതോടെ മലയാളി പേസര്‍ ബേസില്‍ തമ്പിയുടെ അരങ്ങേറ്റത്തിനും വഴിയൊരുങ്ങിയേക്കും.

Story first published: Saturday, December 23, 2017, 10:05 [IST]
Other articles published on Dec 23, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+