
കൊല്‍ക്കത്ത: ഫിനിഷറുടെ റോളില്‍ സൂര്യകുമാര്‍ യദവ് ഒരിക്കല്‍ക്കൂടി മിന്നിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20 മല്‍സരത്തില്‍ ഇന്ത്യക്കു ത്രസിപ്പിക്കുന്ന വിജയം. മികച്ച തുടക്കത്തിനു ശേഷം ഇന്ത്യ ഒരു ഘട്ടത്തില്‍ പതറിയെങ്കിലും സൂര്യയുടെ തകര്‍പ്പന്‍ പ്രകടനം ടീമിനു രക്ഷയായി. ആറു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തു. അടുത്ത മല്‍സരം വെള്ളിയാഴ്ച ഇതേ വേദിയില്‍ നടക്കും.
158 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ ആറു വിക്കറ്റുകളും ഏഴു ബോളുകളും ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഒന്നിന് 92 റണ്‍സെന്ന നിലില്‍ നിന്നും ഇന്ത്യ നാലിന് 114ലേക്കു വീണിരുന്നു, ഈ ഘട്ടത്തില്‍ കളി എവിടേക്കും മാറാമായിരുന്നു. പക്ഷെ അഞ്ചാം വിക്കറ്റില്‍ സൂര്യയും വെങ്കടേഷ് അയ്യരും ചേര്‍ന്ന് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി വിജയത്തിലേക്കു നയിക്കുകയായിരുന്നു. അപരാജിത വിക്കറ്റില്‍ 26 ബോളില്‍ 48 റണ്‍സ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തു. 18 ബോൡ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം സൂര്യ 34 റണ്‍സ് അടിച്ചെടുത്തപ്പോള്‍ വെങ്കടേഷ് 13 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 24 റണ്‍സും നേടി.
നായകന്‍ രോഹിത് ശര്‍മയും (40) ഓപ്പണിങ് പങ്കാളിയായ ഇഷാന്‍ കിഷനും (35) ചേര്‍ന്ന് മികച്ച തുടക്കമായിരുന്നു ഇന്ത്യക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 46 ബോളില്‍ 64 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. 19 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുടമക്കം 40 റണ്‍സെടുത്ത രോഹിത്താണ് ആദ്യം പുറത്തായത്. 42 ബോളില്‍ നാലു ബൗണ്ടറികളോടെ 35 റണ്‍സെടുത്ത ഇഷാന്‍ ടീം സ്‌കോര്‍ 93ല്‍ വച്ച് മടങ്ങി. വിരാട് കോലിയും (17) റിഷഭ് പന്തും (8) ഫ്‌ളോപ്പായതാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. എന്നാല്‍ സൂര്യയും വെങ്കിയും ചേര്‍ന്ന് ടീമിനെ രക്ഷിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട വിന്‍ഡീസ് ഏഴു വിക്കറ്റിനു 157 റണ്‍സാണ് നേടിയത്. നിക്കോളാസ് പൂരന്റെ (61) ഇന്നിങ്‌സാണ് വിന്‍ഡീസ് ടോട്ടലിനു കരുത്ത് പകര്‍ന്നത്. 43 ബോളില്‍ നാലു ബൗണ്ടറികളും അഞ്ചു സിക്‌സറും പൂരന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 38 ബോളുകളില്‍ നിന്നായിരുന്നു താരത്തിന്റെ ഫിഫ്റ്റി. പൂരന്റെ ആറാമത് ടി20 ഫിഫ്റ്റി കൂടിയായിരുന്നു ഇത്. 31 റണ്‍സെടുത്ത ഓപ്പണര്‍ കൈല്‍ മയേഴ്‌സാണ് വിന്‍ഡീസിന്റെ മറ്റൊരു പ്രധാന സ്‌കാറര്‍. 24 ബോളില്‍ അദ്ദേഹം ഏഴു ബൗണ്ടറികളടിച്ചു. നായകന്‍ കരെണ്‍ പൊള്ളാര്‍ഡ് 19 ബോളില്‍ നിന്നും രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം പുറത്താവാതെ 24 റണ്‍സെടുത്തു.
ബ്രെന്‍ഡന്‍ കിങ് (4), റോസ്റ്റണ്‍ ചേസ് (4), റോമന്‍ പവെല്‍ (2), അക്കീല്‍ ഹൊസെയ്ന്‍ (10), ഒഡെയ്ന്‍ സ്മിത്ത് (4) എന്നിവരൊന്നും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാതെ പുറത്തായിരുന്നു. 11 ഓവറിനുള്ളില്‍ നാലു വിക്കറ്റുകള്‍ ഇന്ത്യക്കു വീഴ്ത്താനായെങ്കിലും പിന്നീടുള്ള ഓവറുകളില്‍ മൂന്നു വിക്കറ്റുകളാണ് ഇന്ത്യക്കു ലഭിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത് അരങ്ങേറ്റക്കാരനായ ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയിയാണ്. നാലോവരില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ താരം വീഴ്ത്തി. രണ്ടു വിക്കറ്റും ഒരേ ഓവറില്‍ തന്നെയായിരുന്നു. ഹര്‍ഷല്‍ പട്ടേലും ഇന്ത്യക്കായി രണ്ടു വിക്കറ്റുകളെടുത്തു. ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ഇന്ത്യക്കു ഗംഭീര തുടക്കമായിരുന്നു ഭുവനേശ്വര്‍ നല്‍കിയത്. ആദ്യ ഓവറിലെ അഞ്ചാമത്തെ ബോളില്‍ തന്നെ അദ്ദഹം ടീമിന് ആദ്യ ബ്രേക്ക്ത്രൂ നല്‍കി. നാലു റണ്‍സെടുത്ത കിങിനെ ഭുവി സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിക്കുരയായിരുന്നു. രണ്ടാം വിക്കറ്റില്‍ മയേഴ്‌സ്- പൂരന്‍ ജോടി 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ ജോടി ഇന്ത്യക്കു ഭീഷണിയാകവെയാണ് ചാഹല്‍ രക്ഷയ്‌ക്കെത്തിയത്. ഏഴാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ മയേഴ്‌സിനെ ചാഹല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി.
11ാം ഓവറില്‍ ബിഷ്‌നോയിയുടെ മാജിക്കല്‍ ഓവര്‍ വിന്‍ഡീസിനെ സ്തബ്ധരാക്കി. രണ്ടാമത്തെ ബോളില്‍ ചേസിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ യുവതാരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ കന്നി വിക്കറ്റ് കൈക്കലാക്കി. ഇതേ ഓവറിലെ അഞ്ചാമത്തെ ബോളില്‍ പവലിനെ വെങ്കടേഷ് അയ്യരുടെ കൈകളിലെത്തിച്ച് ബിഷ്‌നോയ് വിന്‍ഡീസിനെ ഞെട്ടിച്ചു. ഇതോടെ വിന്‍ഡീസ് നാലിനു 74ലേക്കു വീണു. ടീം സ്‌കോറിലേക്കു 16 റണ്‍സ് കൂടി ചേര്‍ക്കവെ ഹൊസെയ്‌നെ ചാഹര്‍ സ്വന്തം ബൗളിങില്‍ പിടികൂടി. വിന്‍ഡീസ് അഞ്ചിന് 90. ആറാം വിക്കറ്റില്‍ പൂരന്‍- പൊള്ളാര്‍ഡ് ജോടി 45 റണ്‍സ് അടിച്ചെടുത്തതോടെ വിന്‍ഡീസ് 150ന് മുകൡല്‍ സ്‌കോര്‍ ഉറപ്പിക്കുകയും ചെയ്തു.
അഞ്ചു ബാറ്റര്‍മാരും ഒരു ഓള്‍റൗണ്ടറും രണ്ടു സ്പിന്നര്‍മാരുമുള്‍പ്പെട്ടതാണ് ഇന്ത്യുടെ കോമ്പിനേഷന്‍. യുവ ലെഗ്‌സ്പിന്നര്‍ രവി ബിഷ്‌നോയ് ഈ കളിയിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറി. യുസ്വേന്ദ്ര ചാഹലാണ് ബിഷ്‌നോയിയുടെ സ്പിന്‍ ബൗളിങ് പങ്കാളി. വെങ്കടേഷ് അയ്യരാണ് ടീമിലെ ഏക ഓള്‍റൗണ്ടര്‍. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത് ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. റുതുരാജ് ഗെയ്ക്വാദ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീക് ഹൂഡ, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമില്‍ ഇടം നേടിയില്ല.
വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുല്‍, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഈ പരമ്പരയില്‍ കളിക്കുന്നില്ല. എങ്കിലും ഇന്ത്യക്കു ഇതു വലിയ തിരിച്ചടിയാവാന്‍ സാധ്യതയില്ല. കാരണം ഇവരുടെ അഭാവം നികത്താന്‍ ശേഷിയുള്ള മികച്ച കളിക്കാര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. രാഹുലിനു പകരം യുവതാരം റുതുരാജ് ഗെയ്ക്വാദിനെയും വാഷിങ്ടണിനു പകരം കുല്‍ദീപ് യാദവിനെയുമാണ് ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വന്ദ്ര ചാഹല്‍, രവി ബിഷ്‌നോയ്.
വെസ്റ്റ് ഇന്‍ഡീസ്- ബ്രെന്‍ഡന്‍ കിങ്, കൈല്‍ മയേഴ്‌സ്, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), റോമന്‍ പവെല്‍, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), റോസ്റ്റണ്‍ ചേസ്, റൊമാരിയോ ഷെപ്പേര്‍ഡ്, ഒഡെയ്ന്‍ സ്മിത്ത്, ഫാബിയന്‍ അലെന്‍, അക്കീല്‍ ഹൊസെന്‍, ഷെല്‍ഡണ്‍ കോട്രെല്‍.