വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യയുടെ സര്‍വാധിപത്യമാണ് കണ്ടത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ നിറഞ്ഞുനിന്നു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 150 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ 80 റണ്‍സെന്ന നിലയിലാണ്. 10 വിക്കറ്റുകളും ശേഷിക്കെ വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനെക്കാള്‍ 70 റണ്‍സ് മാത്രം പിന്നിലാണ് ഇന്ത്യ.
വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിര കളിമറന്നത് ഇന്ത്യയുടെ സ്പിന്‍ നിരക്ക് മുന്നിലാണ്. ആര്‍ അശ്വിന്‍ അഞ്ചും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റു നേടി ആതിഥേയരുടെ നടുവൊടിക്കുകയായിരുന്നു. ഇപ്പോഴിതാ വിന്‍ഡീസിന്റെ ബാറ്റിങ് തകര്‍ച്ചക്ക് പിന്നാലെ പിച്ചിനെതിരേ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍. ഒരു കാലത്ത് പേസര്‍മാര്‍ അരങ്ങുവാണിരുന്ന വിന്‍ഡീസിലെ പിച്ചില്‍ ഇപ്പോള്‍ സ്പിന്നര്‍മാര്‍ മികവുകാട്ടുന്നു. സ്പിന്നിന് അനുകൂലമായി പിച്ചൊരുക്കി വിന്‍ഡീസ് സ്വന്തം കുഴി തോണ്ടുകയായിരുന്നുവെന്നാണ് ആരാധക വിമര്‍ശനം.
ഒരു കാലത്ത് കോര്‍ട്ട്‌ലി ആംബ്രോസ്, ഇയാന്‍ ബിഷപ്പ്, കോട്ട്‌നി വാല്‍ഷ് എന്നിവരെല്ലാം പേസ് ബൗളിങ്ങുകൊണ്ട് വിറപ്പിച്ചിരുന്ന പിച്ചാണ് ഇപ്പോള്‍ സ്പിന്നര്‍മാരുടെ തട്ടകമായി മാറിയിരിക്കുന്നത്. പിച്ചൊരുക്കുന്നതില്‍ വലിയ പിഴവു പറ്റിയെന്നും സ്വന്തം കരുത്തും എതിരാളികളുടെ കരുത്തും മനസിലാക്കാതെയാണ് വിന്‍ഡീസ് പിച്ചൊരുക്കിയതെന്നതാണ് വിമര്‍ശനം ഉയരുന്നത്. വിന്‍ഡീസിന്റെ എട്ട് വിക്കറ്റുകളാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പിഴുതത്.
പിച്ചില്‍ നല്ല ബൗണ്‍സിനൊപ്പം ടേണുമുണ്ടായിരുന്നു. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നീ രണ്ട് സൂപ്പര്‍ സ്പിന്നര്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ടാവുമെന്നുറപ്പായിരുന്നു. ഇരുവരും വളരെ സ്ഥിരതയോടെ കളിക്കുന്നവരുമാണ്. എന്നിട്ടും നല്ല ടേണ്‍ ലഭിക്കുന്ന പിച്ചൊരുക്കിത് വിന്‍ഡീസിന്റെ അമിത ആത്മവിശ്വാസമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ വിന്‍ഡീസ് പേസ് ബൗളര്‍മാര്‍ വിയര്‍ക്കുന്നത് അവര്‍ ചോദിച്ചു വാങ്ങിയതാണ്.

മണ്ടത്തരമാണ് കാട്ടിയതെന്നും പേസ് ബൗളര്‍മാര്‍ക്ക് പ്രാധാന്യം നല്‍കിയുള്ള വിന്‍ഡീസ് ബൗളിങ് നിരക്ക് ഇന്ത്യയെ വിറപ്പിക്കാനാവില്ലെന്നും ആരാധകര്‍ പറയുന്നു. ആദ്യ ദിനം അനായാസമായാണ് ഇന്ത്യ റണ്‍സുയര്‍ത്തിയത്. ഒന്നാം വിക്കറ്റില്‍ 80 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച് ഇന്ത്യ മുന്നേറുമ്പോള്‍ ആതിഥേയ ബൗളര്‍മാര്‍ നിരായുധരായി നോക്കിനില്‍ക്കുകയാണ്. കെമാര്‍ റോച്ച്, അല്‍സാരി ജോസഫ്, ജേസന്‍ ഹോള്‍ഡര്‍ എന്നിവരെല്ലാം കൂട്ടുകെട്ട് പൊളിക്കാനാവാതെ പ്രയാസപ്പെടുന്നു.
വിന്‍ഡീസിന്റെ പ്രധാന സ്പിന്നറായ റഖീം കോണ്‍വാളിനെ ആക്രമിച്ചാണ് ഇന്ത്യ കളിച്ചത്. നാല് ഓവര്‍ മാത്രം പന്തെറിഞ്ഞ താരം 17 റണ്‍സ് വിട്ടുകൊടുത്തു. അമിത പ്രതിരോധത്തിന് മുതിരാതെ റണ്‍സുയര്‍ത്തിത്തന്നെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. യുവതാരം യശ്വസി ജയ്‌സ്വാളടക്കം വലിയ ആത്മവിശ്വാസത്തോടെ കളിക്കുമ്പോള്‍ വിന്‍ഡീസിന് തിരിച്ചുവരവ് പ്രയാസമായിരിക്കും. രണ്ടാം ദിനം അത്ഭുത തിരിച്ചുവരവ് നടത്താന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.
വിന്‍ഡീസിന്റെ ബാറ്റിങ് തന്ത്രവും പാളി. ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരുടെ കരുത്ത് മനസിലാക്കാതെ അതിവേഗം റണ്‍സുയര്‍ത്താനാണ് ആതിഥേയ ബാറ്റ്‌സ്മാന്‍മാര്‍ ശ്രമിച്ചത്. സ്പിന്നര്‍മാര്‍ക്കെതിരേ വലിയ ഷോട്ടുകള്‍ കളിച്ചാണ് കൂടുതല്‍ വിന്‍ഡീസ് താരങ്ങളും പുറത്തായത്. ഓപ്പണിങ്ങില്‍ നായകന്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റും ടാഗ്‌നരെയ്ന്‍ ചന്ദര്‍പോളും പ്രതീക്ഷ നല്‍കിയാണ് തുടങ്ങിയത്. എന്നാല്‍ ഇരുവരേയും ആര്‍ അശ്വിന്‍ പുറത്താക്കുകയായിരുന്നു.
തുടക്കം മുതലേ പിച്ചില്‍ സ്പിന്നിന് മുന്‍തൂക്കം ലഭിച്ചുവെന്നതാണ് എടുത്തുപറയേണ്ടത്. വരുന്ന ദിവസങ്ങളിലും പിച്ചില്‍ സ്പിന്നര്‍മാര്‍ കസറുമെന്നുറപ്പാണ്. അശ്വിന്‍, ജഡേജ എന്നീ സൂപ്പര്‍ സ്പിന്നര്‍മാര്‍ ഇന്ത്യക്കായി മികച്ച രീതിയില്‍ പന്തെറിയവെ ആതിഥേയര്‍ക്ക് സമനില പോലും പ്രതീക്ഷിക്കാനാവില്ല. രണ്ടാം ദിനത്തിലെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമാവും.