വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ടി20 പോരാട്ടത്തില്‍ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. അനായാസം ജയിക്കുമെന്നു കരുതപ്പപ്പെട്ട ലോ സ്‌കോങിങ് മാച്ചിലാണ് ഇന്ത്യക്കു നാലു റണ്‍സിനു കാലിടറിയത്. ഈ പരാജയത്തിനു ഇന്ത്യക്കു സ്വന്തം പഴിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. ബൗളര്‍മാര്‍ തങ്ങളുടെ റോള്‍ ഭംഗിയാക്കിയെങ്കിലും ബാറ്റിങ് നിരയുടെ ദയനീയ പ്രകടനം ടീമിനെ ചതിക്കുകയായിരുന്നു. അരങ്ങേറ്റ മല്‍സരം കളിച്ച തിലക് വര്‍മയൊഴികെ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ആരും തന്നെ തിളങ്ങിയില്ല.
ഈ മല്‍സരത്തില്‍ ഇന്ത്യയുടെ യഥാര്‍ഥ വില്ലന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരുന്നുവെന്നു പറയേണ്ടി വരും. കാരണം അദ്ദേഹത്തെ സംബന്ധിച്ച് വളര മോശം ദിനങ്ങളിലൊന്നായിരുന്നു ഇത്. ആദ്യ ബൗളിങില്‍ വിക്കറ്റില്ലാതെ അക്ഷര്‍ റണ്‍സ് വാരിക്കോരി നല്‍കിയിരുന്നു. രണ്ടോവറില്‍ 22 റണ്‍സാണ് താരം വിട്ടുനല്‍കിയത്. തുടക്കത്തില്‍ തന്നെ 'വയറ് നിറച്ച്' കിട്ടിയതോടെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പിന്നീട് അക്ഷറിനു ബോള്‍ നല്‍കിയതുമില്ല.

പവര്‍പ്ലേയില്‍ അദ്ദേഹത്തെ ഹാര്‍ദിക് പരീക്ഷിക്കുകയായിരുന്നു. നാലാം ഓവറിലാണ് അക്ഷര്‍ ബൗള്‍ ചെയ്യാനെത്തിയത്. ആദ്യ ഓവറില്‍ ഒരു സിക്‌സറടക്കം എട്ടു റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തു. ആറാം ഓവറും അക്ഷറിനെക്കൊണ്ട് എറിയിക്കാന്‍ നായകന്‍ തീരുമാനിക്കുകയായിരുന്നു.
പുതുതായി ക്രീസിലെത്തിയ നിക്കോളാസ് പൂരന്‍ അക്ഷറിനെ നന്നായി കൈകാര്യം ചെയ്തു. തുടരെ ഒരു സിക്‌സറും ഫോറുമാണ് പൂരന്‍ പറത്തിയത്. ഈ ഓവറില്‍ വിന്‍ഡീസിനു ലഭിച്ചത് 14 റണ്‍സ്. മല്‍സരത്തില്‍ പിന്നീടൊരിക്കലും അക്ഷറിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കാന്‍ ഹാര്‍ദിക് ധൈര്യം കാണിച്ചതുമില്ല.
പിന്നീട് റണ്‍ചേസില്‍ ബാറ്റ് ചെയ്യാനെത്തിയപ്പോഴും ടീമിനെ തോല്‍പ്പിക്കാന്‍ അക്ഷര്‍ നന്നായി തന്നെ 'പരിശ്രമിച്ചു'. ഇതിനു ഏറ്റവും വില കൊടുക്കേണ്ടി വന്നത് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനായിരുന്നു. നിര്‍ഭാഗ്യകരമായ രീതിയില്‍ അദ്ദേഹം റണ്ണൗട്ടായി മടങ്ങാനുള്ള പ്രധാന കാരണക്കാരന്‍ അക്ഷറാണ്. 15 ഓവര്‍ കഴിയുമ്പോള്‍ ആറു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്കു 30 ബോളില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 37 റണ്‍സായിരുന്നു.
പക്ഷെ ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ 16ാം ഓവറില്‍ കളിയാകെ മാറിമറിഞ്ഞു. ഹാര്‍ദിക്കും സഞ്ജുവും മികച്ച കൂട്ടുകെട്ടുമായി ഇന്ത്യയെ വിജയത്തിലേക്കു നയിക്കവെയാണ് ഹാര്‍ദിക്കിന്റെ പുറത്താവല്‍. ഓവറിലെ ആദ്യ ബോളില്‍ ഹാര്‍ദിക്കിനെ ഹോള്‍ഡര്‍ ബൗള്‍ഡാക്കി. ഇതോടെ ഇന്ത്യയുട പ്രതീക്ഷ മുഴുവന്‍ സഞ്ജുവിലായി മാറി.
ഇന്ത്യയുടെ അവസാനത്തെ അംഗീകൃത ബാറ്ററും അദ്ദേഹമായിരുന്നു. സഞ്ജു അവസാനം വരെ ക്രീസില്‍ നിന്നിരുന്നെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നു. നേരത്തേ ഇത്തരം സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്ത് ഐപിഎല്ലിലടക്കം പല തവണ ടീമിനെ ജയിപ്പിക്കാനും അദ്ദേഹത്തിനായിട്ടുണ്ട്.

പക്ഷെ ഹാര്‍ദിക്കിനു പകരം ക്രീസിലെത്തിയ അക്ഷര്‍ സഞ്ജുവിനെ ചതിക്കുകയായിരുന്നു. ഇല്ലാത്ത റണ്ണിനായി ഓടി അദ്ദേഹം സഞ്ജുവിനെ റണ്ണൗട്ടാക്കി. സ്‌ട്രൈക്ക് നേരിട്ട അക്ഷര്‍ കവര്‍ ഏരിയയിലേക്കു ഷോട്ട് കളിക്കുകയായിരുന്നു. അവിടെ ഫീല്‍ഡറുമുണ്ടായിരുന്നു.
പക്ഷെ നോണ്‍ സ്‌ട്രൈക്കറായ സഞ്ജുവിനു നേരെ നോക്കുകയോ, റണ്ണിനായി ആംഗ്യം കാണിക്കുകയോ ചെയ്യാതെ അക്ഷര്‍ അനാവശ്യ സിംഗിളിനായി ഓടി. ഇതോടെ സഞ്ജുവും നിര്‍ബന്ധിതനായി. പക്ഷെ കൈല്‍ മയേഴ്‌സിന്റെ നേരിട്ടുള്ള ത്രോ സ്റ്റംപുകളില്‍ പതിക്കുമ്പോള്‍ അദ്ദേഹം ക്രീസിന് പുറത്തായിരുന്നു. സഞ്ജു കൂടി പുറത്തായതോടെ ഇന്ത്യയുടെ തോല്‍വി ഉറപ്പാവുകയും ചെയ്തു.
ബൗളിങിലെ മോശം പ്രകടനത്തിനും സഞ്ജുവിനെ പുറത്താക്കിയതിനും ബാറ്റിങില്‍ അക്ഷര്‍ പ്രായശ്ചിത്തം ചെയ്യുമെന്നു പ്രതീക്ഷിച്ചെങ്കിലും അതും കണ്ടില്ല. തട്ടിയും മുട്ടിയും ക്രീസില്‍ നിന്ന താരം നേരിട്ട 10ാമത്തെ ബോളിലാണ് ആദ്യ സിക്‌സറടിച്ചത്. തൊട്ടടുത്ത ഓവറിലെ ആദ്യ ബോളില്‍ പുറത്താവുകയും ചെയ്തു. ഒബെഡ് മക്കോയ്‌ക്കെതിരേ വലിയ ഷോട്ടിനു മുതിര്‍ന്ന അക്ഷറിനെ മിഡ് വിക്കറ്റ് ഏരിയയില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ അനായാസം പിടികൂടി. ഇതോടെ ഇന്ത്യ പരാജയത്തിലേക്കും വീണു.